Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

Published by
കെ.പി. അനിജാമോള്‍

ചെറു പ്രായത്തില്‍ത്തന്നെ വലിയ ചിന്തകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് അക്ഷയ് ദില്‍. വന്യജീവി സംരക്ഷണവും പരിസ്ഥിതി സ്നേഹവും മുന്‍നിര്‍ത്തി എഴുത്തിന്റെ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കൊച്ചു മിടുക്കനാണ് അക്ഷയ് ദില്‍. തിരുവനന്തപുരം പട്ടം പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ്, ഒരു വിദ്യാര്‍ത്ഥി എന്നതിനപ്പുറം പരിസ്ഥിതി വന്യജീവി സംരക്ഷണത്തിനായി നിലകൊള്ളുന്ന ഒരു കൊച്ചു പ്രകൃതിസ്നേഹി കൂടിയാണ്. ചെറുപ്പം മുതലേ വന്യജീവികളെക്കുറിച്ചുള്ള തന്റെ ചിന്തകളും അനുഭവങ്ങളും ഡയറിയിലും മറ്റും കുറിച്ചിടുന്നത് അക്ഷയുടെ ശീലമായിരുന്നു. മൃഗങ്ങളോടുള്ള ഈ അഗാധമായ സ്നേഹവും അവയുടെ വംശനാശത്തെക്കുറിച്ചുള്ള ആശങ്കകളും ചെറുപ്രായത്തില്‍ത്തന്നെ പുസ്തകങ്ങളാക്കി. കാടിനെയും കാട്ടുമൃഗങ്ങളെയും കുറിച്ച് കൂടുതലറിയാനായിരുന്നു ഇഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുറിച്ചുള്ള വിവരങ്ങള്‍ എക്സില്‍ പങ്കുവെച്ചതിലൂടെയാണ് ചീറ്റകളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമം അക്ഷയ് ആരംഭിച്ചത്. അതിനായി നീരീക്ഷണങ്ങള്‍ ആരംഭിച്ചു. ചീറ്റകളെ കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ വായിച്ച് മനസിലാക്കി. ഇവയ്‌ക്ക് വംശനാശ ഭീഷണി നേരിടുന്നതായി അറിഞ്ഞതോടെ ചീറ്റപ്പുലികളെക്കുറിച്ച് പഠനം നടത്താനായിരുന്നു അക്ഷയുടെ തീരുമാനം. തന്റെ കണ്ടെത്തലുകളെല്ലാം ഒരു പുസ്തകമാക്കി. വായനക്കാര്‍ ഇത് അറിയണമെന്ന് അക്ഷയ് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് മതാപിതാക്കള്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.

ദി റിട്ടേണ്‍ ഓഫ് ചീറ്റാസ് എന്ന ബുക്കില്‍ ഭൂമിയിലെ ഏറ്റവും വേഗതയേറിയ ചീറ്റപുലികളുടെ ജീവിതരീതി, അവ നേരിടുന്ന വംശനാശഭീഷണി, ആവാസവ്യവസ്ഥയുടെ തകര്‍ച്ച എന്നിവയെക്കുറിച്ച് ലളിതവും എന്നാല്‍ ആഴത്തിലുള്ളതുമായ ഭാഷയില്‍ അക്ഷയ് പ്രതിപാദിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കേണ്ടതിന്റെയും ജൈവവൈവിധ്യം നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് അക്ഷയ്യുടെ ലക്ഷ്യം. കൊച്ചു പ്രായത്തില്‍ വന്യജീവികളുടെ ലോകത്തെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിപാദിക്കുന്ന മൂന്ന് പുസ്തകങ്ങളാണ് ഈ 13 വയസ്സുകാരന്‍ ഇതിനകം രചിച്ചത്. ഈ പ്രായത്തിനിടയ്‌ക്ക് പുരസ്‌കാരങ്ങളും അപൂര്‍വ്വ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഈ മിടുക്കന് സാധിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എഴുത്തിന് പുറമെ മറ്റ് ചില അപൂര്‍വ്വ നേട്ടങ്ങളും ഈ കൊച്ചുമിടുക്കന്‍ സ്വന്തമാക്കിയിട്ടുണ്ട്.

എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ഒരു മിനിറ്റിനുള്ളില്‍ 90 പക്ഷികളെ കൃത്യമായി തിരിച്ചറിഞ്ഞ് അവരുടെ പേര് പറഞ്ഞാണ് അക്ഷയ് ഈ ദേശീയ റെക്കോര്‍ഡില്‍ മുത്തമിട്ടത്. പട്ടം പിഎംശ്രീ കേന്ദ്രീയ വിദ്യാലയം സംഘടിപ്പിച്ച ഡൊള്‍ഫിന്‍ അവബോധ ചിത്രരചനാ മത്സരത്തില്‍ അക്ഷയ് രണ്ടാം സ്ഥാനം നേടി. ചെസിലും ഫുട്ബോളിലും മികച്ച താരം കൂടിയാണ് അക്ഷയ്. ഈ കൊച്ചു പ്രായത്തില്‍ എന്താണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് തന്റെ പുസ്തകങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കണം. പറയുന്നത്. മാതാപിതാക്കളായ പട്ടം കൊച്ചുപറമ്പില്‍ മോഹനും-അശ്വതിയും വഞ്ചിയൂര്‍ കോടതിയില്‍ തിരക്കുള്ള അഭിഭാഷകരാണെങ്കിലും മകന് എല്ലാം വിധ പിന്തുണയുമായി രംഗത്തുണ്ട്. ദി ബിഗ് ക്യാറ്റ്സ് എന്ന ആദ്യ പുസ്തകത്തിന്റെ രണ്ടാം ഭാഗം ഇറക്കാനുള്ള പണിപ്പുരയിലാണ് അക്ഷയ്.

ദി ബിഗ് ക്യാറ്റ്സ് (The Big Csta 2024): അക്ഷയുടെ ആദ്യ പുസ്തകമാണിത്. ലോകത്തിലെ പ്രധാനപ്പെട്ട പൂച്ചവര്‍ഗ്ഗങ്ങളെ (കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവ) ലളിതമായി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതായിരുന്നു ഈ പുസ്തകം

ദി മജസ്റ്റിക് എലിഫന്റ്സ് (The Majtseic Elephastn 2025): രണ്ടാമത്തെ പുസ്തകത്തില്‍ ആനകളുടെ ജീവിതം, സ്വഭാവരീതികള്‍, അവയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് വിവരിക്കുന്നു.

ദി റിട്ടേണ്‍ ഓഫ് ചീറ്റാസ് (The Return of Cheetahs 2026): വന്യജീവികളെ പ്രമേയമാക്കി അക്ഷയ് എഴുതുന്ന മൂന്നാമത്തെ പുസ്തകമാണിത്.ജൂണ്‍ 12ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഈ പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യയിലെ ചീറ്റപ്പുലികളുടെ ചരിത്രം, അവയ്‌ക്ക് സംഭവിച്ച വംശനാശം, ചീറ്റകളെ ഇന്ത്യയിലേക്ക് വീണ്ടും വിജയകരമായി തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്.

Recent Posts