വിദ്യാഭ്യാസ മേഖലയ്‌ക്ക് വലിയ മുതല്‍ക്കൂട്ടാവുകയും, വിദ്യാര്‍ത്ഥികളുടെ ഭാവി ശോഭനമാക്കുകയും ചെയ്യുന്ന പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമണ്. പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്നും, ഏതൊക്കെ സ്‌കൂളുകളില്‍ നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറയുന്നു. ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഫണ്ടാണെന്നും, അത് വാങ്ങുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും യുഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പറഞ്ഞിരിക്കുന്നത് വിശ്വാസത്തിലെടുക്കാം. പദ്ധതിയോട് വിയോജിപ്പുള്ള മുസ്ലിംലീഗ് കൂടി പങ്കെടുത്ത യോഗത്തിലാണ് നയപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇനി രാഷ്‌ട്രീയപ്രേരിതമായി ഇതില്‍നിന്ന് പിന്മാറില്ലെന്ന് കരുതാം.
യുഡിഎഫിന് ഉണ്ടായിരിക്കുന്നത് വൈകി വന്ന വിവേകമാണ്. കാരണം പിണറായി സര്‍ക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ചതിനെതിരെ നിയമസഭയ്‌ക്കകത്തും പുറത്തും വലിയ പ്രതിഷേധം ഉയര്‍ത്തിയവരാണ് കോണ്‍ഗ്രസ്സും യുഡിഎഫ് ഘടകകക്ഷികളും. എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐയാണ് തങ്ങള്‍ വലിയ പുള്ളികളാണെന്ന് വരുത്താന്‍ പിഎം ശ്രീ പദ്ധതിയില്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. ഇതിനെ പിന്തുണയ്‌ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കരാറില്‍ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാന്‍ വ്യവസ്ഥയില്ലാതിരുന്നിട്ടും അങ്ങനെ ചെയ്തതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി. ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെയാണ് പിന്നീട് മലക്കം മറിഞ്ഞത്. അന്ന് ഒപ്പുവച്ച കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. ഇത് നടപ്പാക്കേണ്ട ബാധ്യത മാത്രമേ യുഡിഎഫ് സര്‍ക്കാരിനുള്ളൂ.
പിഎം ശ്രീ പദ്ധതി നടപ്പാക്കാതിരിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വഞ്ചിക്കുന്നതിന് തുല്യമായിരിക്കും. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക് തലത്തില്‍ ഒരു സ്മാര്‍ട്ട് സ്‌കൂളാണ് സ്ഥാപിക്കുക. അഞ്ചുവര്‍ഷത്തേക്ക് ഒരു സ്‌കൂളിനു കേന്ദ്രവിഹിതമായി 18 കോടി രൂപ വരെ ലഭിക്കും. സ്മാര്‍ട്ട് ക്ലാസ്, ഡിജിറ്റല്‍ ലാബ്, സ്റ്റെം ലാബ്, ലൈബ്രറി, കളിസ്ഥലം, കുടിവെള്ളം, ടോയ്ലറ്റ് നവീകരണം എന്നിവ സ്‌കൂളില്‍ സജ്ജീകരിക്കും. സ്‌കൂള്‍ ഹെല്‍ത്ത് ക്ലിനിക്, കൗണ്‍സിലിങ്, കായിക പരിശീലനം എന്നിവ ഏര്‍പ്പെടുത്തും. സോളാര്‍ പാനല്‍, മഴവെള്ള സംഭരണം, ജൈവ പച്ചക്കറി തോട്ടം എന്നിവയുമുണ്ടാക്കും. കേരളത്തിനു മാത്രമായി ഇത്തരം 700 ലേറെ സ്‌കൂളുകള്‍ ലഭിക്കും എന്നറിയുമ്പോള്‍ അതിന്റെ നേട്ടം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കുട്ടികള്‍ക്ക് ഗ്രാമത്തിലെ സ്‌കൂളില്‍ത്തന്നെ കേന്ദ്രീയ വിദ്യാലയ നിലവാരത്തിലുള്ള ലാബ് സൗകര്യം കിട്ടും.
ടീച്ചര്‍മാര്‍ക്ക് പരിശീലനവും രാജ്യത്തെ മറ്റ് സ്‌കൂളുകള്‍ കാണാനുള്ള അവസരവും ലഭിക്കും. പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ഇവയൊക്കെ വാങ്ങിയെടു ക്കുമ്പോള്‍ കേരളം മാത്രം എതിര്‍ക്കുന്നത് അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അത് ആവശ്യമാണെന്നും ബിജെപിയും എബിവിപിയും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളും ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ സങ്കുചിത രാഷ്‌ട്രീയ താല്പര്യം സംരക്ഷിക്കാന്‍ എതിര്‍ ചേരിയില്‍പ്പെട്ട സിപിഐയുമായി ചേര്‍ന്ന് പദ്ധതിക്കെതിരെ പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ചെയ്തത്. അന്ന് മോശമായിരുന്ന പിഎം ശ്രീ പദ്ധതി ഇപ്പോള്‍ എന്തുകൊണ്ട് നല്ലതായെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പേരും ചിത്രവുമൊക്കെ വയ്‌ക്കണമെങ്കില്‍ അതില്‍ ആരും വിഷമിക്കേണ്ട കാര്യമില്ല. സംസ്ഥാനത്തെ വലുതും ചെറുതുമായ പദ്ധതികളില്‍ മന്ത്രിമാരുടെ പേരുകള്‍ വയ്‌ക്കുന്നവര്‍ കേന്ദ്ര പദ്ധതികളില്‍ പ്രധാനമന്ത്രിയുടെ പേരിനെയും ചിത്രത്തെയും എതിര്‍ക്കുന്നത് ദേശവിരുദ്ധ മനോഭാവം ഉള്ളതുകൊണ്ടാണ്.
















