Kerala

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

Published by
പി.കെ. അര്‍ജുന്‍

വടകര: എംഡിഎംഎയുമായി അദ്ധ്യാപകര്‍ പിടിയിലായ സംഭവത്തില്‍ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്‌കെ (സമഗ്ര ശിക്ഷാ കേരള) അഡീ. സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എം.കെ. ഷൈന്‍ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് എസ്എസ്‌കെ പ്രൊജക്ട് ഡയറക്ടര്‍ ഉത്തരവിറക്കി.

പേരാമ്പ്ര ബിആര്‍സിയിലും സമീപ ബിആര്‍സികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും സമിതിക്ക് നിര്‍ദേശമുണ്ട്.

പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ടുകളില്‍ നിന്ന് അദ്ധ്യാപികമാരുടെ അക്കൗണ്ടുകള്‍ വഴി പണം സ്വീകരിക്കുകയായിരുന്നു. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്.

ലഹരിയുടെ മുഖ്യവിതരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനോട് പങ്കുവയ്‌ക്കാന്‍ അറസ്റ്റിലായ കാവ്യ, കീര്‍ത്തന, നീഷ്മ എന്നീ അദ്ധ്യാപകര്‍ തയാറായിട്ടില്ലെങ്കിലും ഇവര്‍ പണം അയച്ച ഇരിട്ടിയിലെ ജിജില്‍ കുര്യാക്കോസിനെ പിടികൂടിയതോടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

മയക്കുമരുന്ന് കേസില്‍ അദ്ധ്യാപകര്‍ പിടിയിലായത് വലിയ ആശങ്കയോടെയാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നത്. ഇവരില്‍ നിന്ന് വിദ്യാര്‍ത്ഥികളിലേക്ക് ലഹരി വസ്തുക്കള്‍ എത്തിയോ എന്നതും അന്വേഷിക്കും.

 

Recent Posts