തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് (ശമ്പള സ്കെയില്‍: ₹1,23,700 – ₹1,66,800) ഇടതുപക്ഷ ഭരണകാലത്ത് നടത്തിയ പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ നേതാക്കലായ എം.എ. ബേബിയും ബ്രിട്ടാസും വരുമോ എന്ന ചോദ്യം ശക്തമാവുന്നു. ദല്‍ഹിയില്‍ പോയി നീറ്റ് ക്രമക്കേടിനെതിരെ വലിയ വായില്‍ സമരം ചെയ്ത ഈ നേതാക്കള്‍ എന്തുകൊണ്ട് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്ത ഈ പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്യാന്‍ വരുന്നില്ല? അതായത് ചില പ്രത്യേക പരീക്ഷകളിലെ അട്ടിമറികള്‍ക്ക് എതിരെ മാത്രമേ ഈ സഖാക്കള്‍ പ്രതികരിക്കൂ എന്ന പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഭരണകക്ഷിയായ സിപിഎമ്മിന് അനുകൂല സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പി.എസ്.സി ആസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത അട്ടിമറിയാണ് നടന്നത്.
വാട്ടര്‍ അതോറിറ്റിയിലെ സി.പി.എം സംഘടനാ നേതാവായ ഉദ്യോഗാർത്ഥി തെറ്റിച്ച 6 ചോദ്യങ്ങളും എഴുതാതെ വിട്ട 4 ചോദ്യങ്ങളും (ആകെ 58 മാർക്ക്) ഓണ്‍സ്ക്രീൻ മൂല്യനിർണയത്തില്‍ നിന്ന് മനഃപൂർവം ഒഴിവാക്കിയാണ് വൻ അഴിമതി നടത്തിയത്. ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കി.
സിപിഎമ്മിന്റെ പിഎസ് സി ഗൂഡാലോചന ഇങ്ങിനെ
58 മാർക്ക് വെട്ടിച്ചു: ഒന്നാം പേപ്പറില്‍ നേതാവിന് പിഴച്ച 9 മുതല്‍ 18 വരെയുള്ള 10 ചോദ്യങ്ങള്‍ മൂല്യനിർണയത്തിനുള്ള സോഫ്റ്റ്‌വേറിലേക്ക് പരീക്ഷാ വിഭാഗം കൈമാറിയില്ല.
യഥാർത്ഥത്തില്‍ റാങ്ക് ലിസ്റ്റില്‍ പോലും ഇടമില്ല: ചോദ്യങ്ങള്‍ കൃത്യമായി മൂല്യനിർണയം നടത്തിയിരുന്നെങ്കില്‍ നേതാവിന് നിലവിലെ രണ്ടാം റാങ്കുകാരനേക്കാള്‍ 53 മാർക്ക് കുറവു ലഭിക്കുമായിരുന്നു. ചുരുക്കപ്പട്ടികയില്‍ പോലും വരാൻ യോഗ്യതയില്ലാത്തയാളാണ് പ്രതിമാസം ഒന്നര ലക്ഷത്തോളം ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.
ശരിയുത്തരം എഴുതിയവർക്കും പൂജ്യം: ഈ ചോദ്യങ്ങള്‍ ഒഴിവാക്കിയതോടെ ശരിയുത്തരം എഴുതിയ 228-ഓളം മറ്റ് അർഹരായ ഉദ്യോഗാർത്ഥികള്‍ക്കും മാർക്ക് നിഷേധിക്കപ്പെട്ടു.
ഇന്റർവ്യൂവിലെ തള്ളിക്കയറ്റം: അഭിമുഖത്തില്‍ നേതാവിന് 40-ല്‍ 36 മാർക്ക് നല്‍കിയപ്പോള്‍ യഥാർത്ഥത്തില്‍ ഒന്നാമതെത്തേണ്ട ഉദ്യോഗാർത്ഥിക്ക് നല്‍കിയത് വെറും 11 മാർക്ക് മാത്രം.
തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന് ഉത്തരക്കടലാസ് പകർപ്പ്
റാങ്ക് പട്ടിക വന്നപ്പോള്‍ തന്നെ അട്ടിമറി സംശയിച്ച മുഹമ്മ സ്വദേശിയായ വി.എസ്. ജയലാല്‍ എന്ന ഉദ്യോഗാർത്ഥി ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ പുറത്താകാതിരിക്കാൻ ഒരു വർഷത്തോളം വൈകിപ്പിച്ച ശേഷമാണ് പകർപ്പ് നല്‍കിയത്. ആകെയുള്ള 28 ചോദ്യങ്ങളില്‍ 18 എണ്ണത്തിന് മാത്രമാണ് മാർക്കിട്ടിട്ടുള്ളതെന്ന് കണ്ടതോടെയാണ് വൻ തട്ടിപ്പ് പുറത്തായത്.
















