
ന്യൂദല്‍ഹി: ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന മട്ടില്‍ മലയാള മനോരമ വാര്‍ത്ത നല്‍കിയ പെണ്‍കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. സിജെപി പ്രക്‌ഷോഭത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ പരിക്കേറ്റ് റാം മനോഹര്‍ ലോഹ്യആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഛത്തര്‍പൂര്‍ സ്വദേശിനി 21 കാരി സാക്ഷിയാണ് ആശുപത്രി വിട്ടത്. പത്താം ദിവസം അവരെ ഡിസ്ചാര്‍ജ് ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അവര്‍ സാധാരണ പോലെ ഭക്ഷണം കഴിക്കാനും പരസഹായമില്ലാതെ പെരുമാറാനും കഴിയുന്ന നിലയിലാണെന്നും സ്വന്തം നിലയില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകുമെന്നും ആരോഗ്യവതിയാണെന്നും മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി.
നട്ടെല്ലു തകര്‍ന്നു, തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നില്ല എന്നൊക്കെയാണ് ഈ പെണ്‍കുട്ടി ആശുപത്രിയിലായിരുന്നപ്പോള്‍ മനോരമ പ്രത്യേക ലേഖികയെ അയച്ച് കണ്ണീര്‍കഥ രചിച്ച് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. പൊലീസ് പെണ്‍കുട്ടിയുടെ തലയ്‌ക്കടിക്കുന്ന ഒരു ചിത്രം വരച്ചു ചേര്‍ത്ത് കഥയ്‌ക്ക് മസാല ചമയ്‌ക്കാനും മനോരമ തയ്യാറായി. പെണ്‍കുട്ടിയുടെ സ്ഥിതി രക്ഷപ്പെടാന്‍ കഴിയാത്തവിധം അത്യന്തം വഷളാണെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ രഹസ്യമായി ലേഖികയോടു പറഞ്ഞെന്നും ബിജെപിസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ അച്ചുനിരത്തുന്ന മനോരമ പറഞ്ഞിരുന്നു.
അന്ന് ഒന്നാം പേജില്‍ മുകളിലാണ് പരിക്കേറ്റ വാര്‍ത്ത പ്രസിദ്ധീകരിച്ചതെങ്കില്‍ പെണ്‍കുട്ടി ആശുപത്രി വിട്ടത് അകത്ത് ഒരുകോളത്തില്‍ കുഞ്ഞുതലക്കെട്ടില്‍ ഒതുക്കുകയായിരുന്നു പത്രം ചെയ്തത്!. സര്‍ക്കാരിനെതിരായ സമരത്തില്‍ ഒരു രക്ത സാക്ഷിയെ പ്രതീക്ഷിച്ചിരുന്നവര്‍ക്കെല്ലാം ഒരു തിരിച്ചടിയാണ് ഈ പെണ്‍കുട്ടി.