Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Published by
വൈഷ്ണവി ഡി. മംഗലം

കൊച്ചി: സ്വര്‍ണം തൊടാനാഗ്രഹിച്ചു, പക്ഷേ നിരാശയില്ല, ഇത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിയാനുള്ള പ്രചോദനമാണെന്ന് ശ്രീശങ്കര്‍. എന്നെ സംബന്ധിച്ചിടത്തോളം ഇത് കരുത്തേറിയ തിരിച്ചുവരവാണ്, താണുപോയ ഇടങ്ങില്‍ നിന്നുള്ള കുതിച്ചുചാട്ടമായിരുന്നു എന്റേത്. വെള്ളി മെഡല്‍ നേടിയ ശേഷം ശ്രീശങ്കര്‍ ജന്മഭൂമിയോട് പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മലയാളി സാന്നിധ്യം ഇത്തവണയും വെള്ളിയില്‍ തിളങ്ങി. ലോങ് ജമ്പ് പിറ്റിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ശ്രീശങ്കറിന്റെ ദീര്‍ഘനിശ്വാസം തിരിച്ചുവരവിന്റെയും പ്രതീക്ഷയുടെതും കൂടിയായിരുന്നു. ലോകചാമ്പ്യനായ തജിഗെയ്‌ലിനോട് മത്സരിച്ച് വെള്ളി നേടുന്നത് തന്നെ പോരാട്ടത്തിന്റെ കരുത്തിനെ കാണിക്കുന്നുണ്ട്. കഴിഞ്ഞ കോമണ്‍ വെല്‍ത്തില്‍ ഒരേ ദൂരത്തിന് സ്വര്‍ണം നഷ്ടമായെങ്കില്‍ ഈ വര്‍ഷം ആറ് സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ വെള്ളി കൈയ്യിലിരുന്നു. ഇത് ഇന്ന് തുടങ്ങിയതല്ല, 12-ാം വയസില്‍ ബെസ്റ്റ് ലോങ് ജമ്പിന്റെ റിക്കാര്‍ഡ് സ്വന്തമാക്കിയ ശ്രീശങ്കര്‍ വീണ്ടും വീണ്ടും തന്റെ കൈപ്പട ആഗോള കായികവേദികളില്‍ എഴുതിച്ചേര്‍ക്കുകയാണ്.

മകന്റെ തിരിച്ചുവരവ് എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹമെന്ന് പരിശീലകനും അച്ഛനുമായ മുരളി പറയുന്നു. ഈ വെള്ളിയില്‍ ഞങ്ങള്‍ മാതാപിതാക്കള്‍ സന്തുഷ്ടരാണ്, തൃപ്തരാണ്, കോമണ്‍വെല്‍ത്ത് ഒരു ആഗോളവേദിയാണ്. പരിഭ്രമമില്ലാതെ പങ്കെടുക്കാനും അതിലൊരു വിജയം നേടാനും കഴിഞ്ഞത് ഏറെ സന്തോഷം തരുന്നതാണ്, മുരളി തുടര്‍ന്നു.

ഗ്ലാസ്‌ഗോയുടെ തണുപ്പിന്റെ തന്റെ കാലുകളുടെ ചൂടുകൊണ്ട് തടുത്തവനാണ് ശ്രീശങ്കര്‍. മത്സരത്തിന്റെ കാഠിന്യം ചെറുതായിരുന്നില്ല, മികച്ച താരങ്ങളുടെ വമ്പന്‍ നിരയുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രാക്ടീസും ഏകാഗ്രതയും ശ്രീശങ്കറിനെ കാലം വീണ്ടും വെള്ളിമെഡല്‍ അണിയിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ശരീരത്തിന് അനുഭവപ്പെടാവുന്ന ബുദ്ധിമുട്ടുകളെ മുന്‍കൂട്ടി മനസിലാക്കി ജൂലൈ 2 മുതല്‍ മൂന്നാഴ്‌ച്ച കൃത്യമായ പരിശീലനത്തിനായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സായിയുമായി ചേര്‍ന്ന് പോളണ്ടിലെ സ്പാളയിലുള്ള ഒളിമ്പിക് പ്രിപറേഷന്‍ സെന്ററില്‍ കായികതാരങ്ങള്‍ക്ക് പരിശീലനത്തിനായി അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ക്യാമ്പില്‍ പരിശീലനം നടത്തിയിരുന്നു താരം. കാലാവസ്ഥ, ട്രാക്ക് എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. കേരളത്തിലെ പാലക്കാട് നിന്ന് വരുന്ന ഒരു കായികതാരത്തെ സംബന്ധിച്ച് അപ്രതീക്ഷിതമായ മഴയും കൊടും തണുപ്പും പ്രധാന വെല്ലുവിളിയായിരുന്നു. എന്നാല്‍ 14 ഡിഗ്രി തണുപ്പലാണ് ശ്രീശങ്കര്‍ മിന്നും പ്രകടനം കാഴ്‌ച്ചവെച്ചത്. 2024 പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകാത്ത പരിക്കിന്റെ ആഴം മനസിനേയും ശരീരത്തേയും ഒരു പോലെ ബാധിച്ചിരുന്നു. പരിശോധിച്ച ഡോക്ടര്‍മാര്‍ പോലും സാധാരണ പരിക്കായി കണക്കാക്കിയില്ല. കാലിന്റെ മുട്ടിന് കീഴിലേക്കുള്ള മസിലുകളേയും എല്ലിനേയുമാണ് പരിക്കുപറ്റിയത്.

എന്നാല്‍ നിരന്തരമായ ഫിസിയോതെറാപ്പി ഐസിങ് എന്നിവ മുടങ്ങാതെ ചെയ്തതിന്റെ ഫലം തന്നെയാണ് ഈ വെള്ളിയെന്ന് മുരളി പറയുന്നു.