
ന്യൂദല്‍ഹി: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി മാറിയ മലയാളി താരങ്ങളായ മുരളി ശ്രീശങ്കറിനെയും മുഹമ്മദ് ബാസിലിനെയും രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രത്യേകമായി അഭിനന്ദിച്ചു. പുരുഷന്മാരുടെ ടി47 100 മീറ്റർ മത്സരത്തിൽ ചരിത്രപരമായ വൺ-ടു ഫിനിഷ് (ഒന്നും രണ്ടും സ്ഥാനങ്ങൾ) നേടിയ പാരാ അത്‌ലറ്റുകളായ ദിലീപ് മഹാദു ഗാവിത്, മുഹമ്മദ് ബാസിൽ എന്നിവരെയും ലോങ് ജമ്പിൽ വെള്ളി മെഡൽ നിലനിർത്തിയ മുരളി ശ്രീശങ്കറെയും രാഷ്‌ട്രപതി സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രശംസിച്ചത്.
പുരുഷന്മാരുടെ 100 മീറ്റർ ടി47 ഫൈനലിൽ ഇന്ത്യയുടെ ദിലീപ് ഗാവിത് 10.71 സെക്കൻഡിൽ പുതിയ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ, മലയാളി താരം മുഹമ്മദ് ബാസിൽ 10.83 സെക്കൻഡിൽ തന്റെ സീസണിലെ മികച്ച സമയത്തോടെ വെള്ളി മെഡൽ സ്വന്തമാക്കി. ഇന്ത്യയുടെ ഈ ഇരട്ട മെഡൽ നേട്ടത്തെ ‘ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സിലെ സവിശേഷമായ അധ്യായം’ എന്നാണ് രാഷ്‌ട്രപതി വിശേഷിപ്പിച്ചത്. താരങ്ങളുടെ അസാധാരണമായ നിശ്ചയദാർഢ്യം രാജ്യത്തിന് വലിയ പ്രചോദനമാണെന്നും കൂട്ടിച്ചേർത്തു.
ലോങ് ജമ്പ് ഫൈനലിൽ 8.09 മീറ്റർ ദൂരം ചാടിയാണ് മുരളി ശ്രീശങ്കർ വെള്ളി മെഡൽ ഉറപ്പിച്ചത്. കഴിഞ്ഞ 2022-ലെ ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലും (8.08 മീറ്റർ) ശ്രീശങ്കർ വെള്ളി നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായി രണ്ട് വെള്ളി മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ലോങ് ജമ്പ് താരം എന്ന ചരിത്രനേട്ടവും ഇതോടെ ശ്രീശങ്കർ സ്വന്തമാക്കി. “തുടർച്ചയായി വെള്ളി മെഡലുകൾ നേടുന്നത് രാജ്യത്തിന് മുഴുവൻ അഭിമാനമുണ്ടാക്കുന്ന മികച്ച നേട്ടമാണ്,” രാഷ്‌ട്രപതി കുറിച്ചു.