
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഉൾപ്പെടുത്തിയുള്ള മെനു പരിഷ്കരണം സർക്കാർ പിൻവലിച്ചു. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ഈ വിപുലമായ വിഭവങ്ങൾ നൽകുന്നത് പ്രായോഗികമല്ലാത്തതിനാൽ, വീണ്ടും ‘ചോറും രണ്ട് കറിയും’ എന്ന പഴയ രീതിയിലേക്ക് മടങ്ങാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ മാർഗരേഖ പ്രകാരം സ്കൂളുകളിലെ ഉച്ചഭക്ഷണ കമ്മിറ്റികൾക്ക് പ്രാദേശികമായി മെനു തീരുമാനിക്കാം. ചോറിനൊപ്പം രണ്ട് കറികൾ നിർബന്ധമായും നൽകണം. പച്ചക്കറികളും പയറുവർഗങ്ങളും നിശ്ചിത അളവിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. വകുപ്പ് പ്രസിദ്ധീകരിച്ച രണ്ടാഴ്ചത്തെ സാമ്പിൾ മെനുവിൽ തേങ്ങാച്ചോറ്, കാരറ്റ് ചോറ്, നാരങ്ങാച്ചോറ്, വെജിറ്റബിൾ ബിരിയാണി, മുട്ടക്കറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ നിർബന്ധമല്ല. ഫണ്ടിന്റെ ലഭ്യതയും കുട്ടികളുടെ താല്പര്യവും അനുസരിച്ച് മീനും ഇറച്ചിയും നൽകാനും അനുമതിയുണ്ട്.
ഈ അധ്യയനവർഷം ഇതുവരെ പാചകത്തൊഴിലാളികളുടെ വേതനം ലഭിച്ചിട്ടില്ല. തീർത്തും നിർധന സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് പാചകത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. ശരാശരി 600 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പ്രധാന ഭക്ഷണത്തിനായി മാസം എകദേശം 88500 രൂപ ചെലവ് കണക്കാക്കുന്നുണ്ട്. പോഷക ആഹാരത്തിനായി 55000 രൂപയും മാസം ആകും. നിലവിലെ സ്ഥിതിയിൽ 90000 മുതൽ 92000 രൂപ വരെ പ്രധാന ഭക്ഷണത്തിനും 51000 വരെ പോഷക ആഹാരത്തിനും ആകുന്നുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചില സ്കൂളുകളിൽ കറികളുടെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചോറിനൊപ്പം 3 കറികളാണ് കുട്ടികൾക്ക് നൽകിയിരുന്നത്. ഇപ്പോൾ 2 ദിവസം 3 കറികളും ബാക്കി 3 ദിവസങ്ങളിൽ 2 കറികളുമായി ചുരുക്കി.