ആലപ്പുഴ: ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടാൻ ശ്രമിച്ച മുസ്‌ല്യാർക്കെതിരേ പരാതി. വട്ടയാൽ വാർഡിൽ അരയൻപറമ്പിൽ വാടകയ്‌ക്കു താമസിക്കുന്ന ബാബു-നിസ ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ 28 വയസ്സുള്ള തൻസീറിന്റെയും അസീലായുടെയും ചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പിനുള്ള ശ്രമം.
കഴിഞ്ഞ ശനിയാഴ്ച വടുതലയിലുള്ള മുസ്‌ല്യാറാണെന്നു പരിചയപ്പെടുത്തിയാണ് ഇയാൾ ഇവരുടെ വീട്ടിലെത്തിയത്. കുട്ടികളുടെ മാതാവ് നിസയാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പരിചയപ്പെടുത്തലുകൾക്കുശേഷം വീട്ടിൽ പ്രത്യേക പ്രാർഥന നടത്തിയശേഷം ഭാര്യയെ കാണിക്കാനാണെന്നു പറഞ്ഞ് കുട്ടികളുമായി സെൽഫിയെടുത്തു.
ഈ ഫോട്ടോ കാണിച്ച് സ്വന്തം കുട്ടികളാണെന്നു പറഞ്ഞ് പണപ്പിരിവു നടത്തുകയായിരുന്നു. എസ്.എൻ. കവലയിൽ ബാബുവിന്റെ ബന്ധുവീട്ടിൽ ഫോട്ടോയുമായി പിരിവിനെത്തിയപ്പോൾ കുട്ടികളെ തിരിച്ചറിഞ്ഞു. ചോദ്യംചെയ്തപ്പോൾ ഇയാൾ ഓടിപ്പോയതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്. ഇതറിഞ്ഞ് കുട്ടികളുടെ പിതാവ് ബാബു ജില്ല പോലീസ് മേധാവിക്കു പരാതിനൽകി.
















