News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: രാജസ്ഥാനിൽനിന്നുള്ള എംപിയാണ് കൃഷി, കർഷകക്ഷേമ വകുപ്പ് മന്ത്രി ഭഗീരഥ് ചൗധരി. സ്വന്തം മന്ത്രാലയത്തിൽ നിന്ന് ലഭിച്ച 99 ലക്ഷം രൂപ സബ്‌സിഡി അദ്ദേഹം തിരികെ നൽകി മാതൃകയായി. എന്നാൽ ഇത് ചിലർ വിവാദമാക്കിയിരുന്നു. പക്ഷേ വാസ്തവം അറിയാതുള്ള വാർത്താ പ്രചാരണങ്ങളിൽ ഒന്നുകൂടിയായി ഇത് ഇപ്പോൾ വെളിപ്പെടുകയാണ്. മന്ത്രി സബ്‌സിഡി തുക തിരികെ നൽകിയതായി സർക്കാർ ലോക്‌സഭയെ അറിയിച്ചു. 12 വർഷം പിന്നിടുന്ന മോദി സർക്കാരിനെതിരേ ഒരു അഴിമതിക്കേസെങ്കിലും കെട്ടിപ്പൊക്കാനുള്ള പ്രതിപക്ഷങ്ങളുടെ ഒരു ശ്രമംകൂടി പാഴാവുകയായിരുന്നു.

ചൗധരി തന്റെ വെള്ളരിക്കാ കൃഷിക്ക് സബ്‌സിഡി നേടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
വിവരം അറിഞ്ഞതോടെ
സബ്‌സിഡി തുക ബന്ധപ്പെട്ട ബാങ്കിന് അദ്ദേഹം തിരികെ കൊടുപ്പിച്ചു. പണം ദേശീയ ഹോർട്ടികൾച്ചർ ബോർഡിന് തിരികെ നൽകാൻ ബാങ്കിനോട് നിർദ്ദേശിക്കുകയായിരുന്നു.

”പദ്ധതി പ്രകാരം ബന്ധപ്പെട്ട ബാങ്കിന് സബ്‌സിഡി തിരികെ നൽകിയതായി ഭഗീരഥ് ചൗധരി അറിയിച്ചു. സബ്‌സിഡി തുക എൻഎച്ച്ബിക്ക് (നാഷണൽ ഹോർട്ടികൾച്ചർ ബോർഡ്) തിരികെ നൽകാൻ ബന്ധപ്പെട്ട ബാങ്കിനോട് നിർദ്ദേശിച്ചു,” കേന്ദ്രമന്ത്രി രാംനാഥ് താക്കൂർ ടിഎംസി എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയായി ലോക്‌സഭയിൽ പറഞ്ഞു.

സ്വന്തം മന്ത്രാലയം അദ്ദേഹത്തിന് 99 ലക്ഷം രൂപ സബ്‌സിഡി നൽകിയതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്നാണ് ഈ വിഷയം പുറത്തുവന്നത്.

സബ്‌സിഡി വിവാദത്തെക്കുറിച്ച് മന്ത്രി ഭഗീരഥ് ചൗധരി വിശദീകരിച്ചത് ഇങ്ങനെയാണ്.
കുട്ടിക്കാലം മുതൽ ഞാൻ കർഷകനാണ്. ആയിരക്കണക്കിന് യോഗ്യരായ മറ്റ് കർഷകരെപ്പോലെ സബ്സിഡി ഞാനും നേടിയിട്ടുണ്ട്.

ഞാൻ ഒന്നും മറച്ചുവെച്ചിട്ടില്ല. ആയിരക്കണക്കിന് കർഷകർ പോളിഹൗസുകൾ സ്ഥാപിക്കുകയും സബ്സിഡികൾ നേടുകയും ചെയ്യുന്നു. അങ്ങനെ, ഞാനും ചെയ്തു. 2018 ലാണ് ഞാൻ അപേക്ഷിച്ചത്. ഞാൻ അവിടെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്, ഞാൻ എടുത്ത എല്ലാ വായ്‌പകളെയും സബ്സിഡികളെയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളിലും പ്രകൃതി കൃഷിയിലും ഞാൻ കർഷകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു… എല്ലാ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അപ്പോൾ, ഞാൻ എന്താണ് മറച്ചുവെച്ചത്?
വസ്തുകൾ ഇങ്ങനെയാണ്: 2019 ലാണ് ഭാഗീരഥ് സിങ് എംപിയായത്. 2024 ലാണ് മന്ത്രിയാകുന്നത്. സബ്‌സിഡിക്ക് അപേക്ഷിച്ചത് 2018 ലാണ്. സബ്‌സിഡിക്ക് അർഹനാണുതാനും. എന്നാൽ, നാഷണൽ ഹോർട്ടി കൾചർ ബോർഡ് ഈ സബ്‌സിഡി അനുവദിച്ച് ഉത്തരവായത് 2025 അവസാനമാണ്. 2026 മാർച്ചിലാണ് പണം ബാങ്ക് അക്കൗണ്ടിലെത്തിയത്. അത് അറിഞ്ഞപ്പോൾ മന്ത്രി 99 ലക്ഷം രൂപയും ബോർഡിന് തിരികെ കൊടുക്കാൻ ബാങ്കിനോട് നിർദ്ദേശിക്കുകയും ചെയ്തു.