Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 79 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഭാരതത്തിന്റെ വല്ലൂരി അജയ ബാബു വെള്ളി മെഡല്‍ നേടി. സ്നാച്ച് വിഭാഗത്തില്‍ അജയ മുന്നിലെത്തി, രണ്ടാമത്തെ ശ്രമത്തില്‍ പരാജയപ്പെട്ട 149 കിലോഗ്രാം ഭാരത്തില്‍ നിന്ന് കരകയറി മൂന്നാം ശ്രമത്തില്‍ അതേ ഭാരം മറികടന്ന് പുതിയ ഗെയിംസ് റിക്കാര്‍ഡ് അജയ സ്ഥാപിച്ചു.

തുടര്‍ന്ന് 174 കിലോഗ്രാം, 178 കിലോഗ്രാം, 181 കിലോഗ്രാം എന്നിങ്ങനെ മൂന്ന് ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ശ്രമങ്ങളും പൂര്‍ത്തിയാക്കിയ അദ്ദേഹം, ആകെ 330 കിലോഗ്രാം ഭാരത്തിലേക്ക് എത്തി. ഇതോടെ ഭാരതതാരത്തെ മറികടക്കാന്‍ അവസാന ശ്രമത്തില്‍ മലേഷ്യയുടെ ഹിദായത്തിന് 184 കിലോഗ്രാം കൂടി വേണ്ടിവന്നു. മലേഷ്യന്‍ താരം ധൈര്യത്തോടെ 331 കിലോഗ്രാം ഭാരം ഉയര്‍ത്തി ഗെയിംസ് റിക്കാര്‍ഡ് ഉയര്‍ത്തിക്കൊണ്ട് ഒരു കിലോഗ്രാം മാത്രം വ്യത്യാസത്തില്‍ സ്വര്‍ണം നേടി.

സ്നാച്ചില്‍ അഞ്ച് വിജയകരമായ ലിഫ്റ്റുകള്‍ രേഖപ്പെടുത്തുകയും ഗെയിംസ് റിക്കാര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടും അജയയ്‌ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്നാച്ചില്‍ 147 കിലോഗ്രാം ഉയര്‍ത്തിയ ഹിദായത്ത് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 184 കിലോഗ്രാം നേടിയതിനു ശേഷം മികച്ച പ്രകടനം കാഴ്ചവച്ചു. സ്നാച്ചില്‍ 148 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 177 കിലോഗ്രാമും ഉള്‍പ്പെടെ ആകെ 325 കിലോഗ്രാമുമായി ഇംഗ്ലണ്ടിന്റെ ക്രിസ് മുറെ വെങ്കലം നേടി.

ഹൈജമ്പില്‍ സര്‍വേശ് കുഷാരെ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ വെള്ളി മെഡല്‍ നേടി ചരിത്രം കുറിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഭാരത താരമാണ് സര്‍വേശ്. ഫൈനല്‍ പോരാട്ടത്തില്‍ 2.25 മീറ്റര്‍ ഉയരം മറികടന്നാണ് സര്‍വേശ് വെള്ളി ഉറപ്പിച്ചത്. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡും 2.25 മീറ്റര്‍ തന്നെയാണ് ചാടിയത്. എന്നാല്‍ ബെക്ക്ഫോര്‍ഡ് ആദ്യ ശ്രമത്തില്‍ തന്നെ ഇത് മറികടന്നപ്പോള്‍, സര്‍വേശിന് മൂന്നാം ശ്രമത്തിലാണ് ഇത് പൂര്‍ത്തിയാക്കാനായത്. ഇതോടെ സ്വര്‍ണ്ണം ജമൈക്കന്‍ താരത്തിനും വെള്ളി ഭാരതത്തിനും ലഭിക്കുകയായിരുന്നു. 2022 ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരതതാരം തേജസ്വിന്‍ ശങ്കര്‍ നേടിയ വെങ്കല മെഡല്‍ നേട്ടത്തെയാണ് സര്‍വേശ് ഇത്തവണ വെള്ളിയാക്കി മാറ്റിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന് തൊട്ടുമുമ്പ് ഭുവനേശ്വറില്‍ നടന്ന നാഷണല്‍ ഇന്റര്‍സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2.31 മീറ്റര്‍ ചാടി സര്‍വേശ് പുതിയ ദേശീയ റിക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ നാസിക് സ്വദേശിയായ സര്‍വേശ്, കൃഷിഭൂമിയിലെ വൈക്കോലും പഞ്ഞിയും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക മെത്തകളില്‍ പരിശീലനം ആരംഭിച്ചാണ് ഇന്ന് രാജ്യാന്തര തലത്തിലെ ഈ വന്‍ നേട്ടത്തിലേക്ക് ഉയര്‍ന്നത്. നിലവില്‍ ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനാണ്.