ടോക്യോ: ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി ചലനമാണ് അനുഭവപ്പെട്ടത്. ക്യൂഷു ദ്വീപിലെ കുമമോട്ടോ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. തീരപ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
3.28 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടലിനടിത്തട്ടിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി (JMA) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ പ്രദേശത്തുള്ള ക്യുഷു ദ്വീപിലാണ് കുമാമോട്ടോ സ്ഥിതി ചെയ്യുന്നത്.
കുമാമോട്ടോയ്‌ക്ക് പുറമേ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ ജപ്പാന്റെ തെക്കൻ ക്യൂഷു ദ്വീപിലെ പ്രവിശ്യകളിൽ അടിയന്തര ഭൂചലന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
















