
ജൂലൈ 23. ഗ്ലാസ്ഗോയിലെ മൂന്നാം ദിനം.
ഹോട്ടൽ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇന്നലെ കണ്ട അതേ നഗരം ഇന്നും പുഞ്ചിരിയോടെ മുന്നിൽ നിൽക്കുകയായിരുന്നു. എന്നാൽ ആ പ്രഭാതം ആരംഭിച്ചത് ഒരു ചെറിയ വിഷമത്തോടെയായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ബസിൽ എന്റെ മുറിയുടെ രണ്ടാമത്തെ കീ കാർഡും പ്രിയപ്പെട്ട റേ-ബാൻ കണ്ണടയും മറന്നുവെച്ചിരുന്നു.
അപരിചിതമായ ഒരു രാജ്യത്ത് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷ വളരെ കുറവായിരുന്നു. പതിവുപോലെ ആ വിവരം വീട്ടിലും അറിയിച്ചു. അതിന് മറുപടിയായി ഭാര്യയുടെ സ്ഥിരം തമാശയും എത്തി.
“ലോകത്ത് എവിടെ പോയാലും ഒരു കണ്ണട അവിടെ സമർപ്പിക്കാതെ തിരികെ വരില്ലല്ലോ!”
ആ തമാശയ്‌ക്ക് പിന്നിൽ ഒരു പഴയ ഓർമ്മയുണ്ട്. മുമ്പ് ബഹ്റൈൻ സന്ദർശനത്തിനിടെയും ഒരു വിദേശ കണ്ണട നഷ്ടപ്പെട്ട അനുഭവം ഉണ്ടായിരുന്നതിനാൽ ഇത്തവണയും അതേ വിധിയാണെന്ന് ഞാൻ കരുതി.
രാവിലെ സ്കോട്ടിഷ് ബ്രേക്ക്ഫാസ്റ്റ് പരീക്ഷിക്കാനായിരുന്നു തീരുമാനം. പലതരം മാംസാഹാരങ്ങളും ബ്രെഡുകളും ചീസുകളും പഴങ്ങളും നിറഞ്ഞ പ്രഭാതഭക്ഷണം. ഓരോ രാജ്യത്തിനും അതിന്റേതായ ഭക്ഷണസംസ്കാരമുണ്ടെന്നത് ഞാൻ അംഗീകരിക്കുന്നുണ്ടെങ്കിലും, മനസ്സ് ഇടയ്‌ക്കൊക്കെ കേരളത്തിലേക്ക് പറന്നുപോകും. ചൂടോടെ വിളമ്പുന്ന പുട്ടും കടലക്കറിയും ദോശയും സാമ്പാറും മനസ്സിൽ തെളിഞ്ഞു.
എന്നാൽ പഴമൊഴിപോലെ, “ചേര തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കഷണം തന്നെ തിന്നണം.” അതുകൊണ്ട് പാശ്ചാത്യ രുചികളെയും മനസ്സറിഞ്ഞ് സ്വീകരിച്ചു.
അരിയില്ലാതെ ഒരു നേരം പോലും ഭക്ഷണം കഴിക്കാത്ത ഒരാളായിരുന്ന ഞാൻ, വർഷങ്ങൾക്കുമുമ്പ് ഡൽഹിയിലെ ആദ്യകാല യാത്രയിൽ വിശന്നുനടന്നത് ഓർമ്മ വന്നു. ഒടുവിൽ എന്റെ അളിയൻ ദക്ഷിണേന്ത്യൻ ഭക്ഷണശാല കണ്ടെത്തി കൊണ്ടുപോയി ചോറു വാങ്ങിത്തന്ന ശേഷമാണ് വിശപ്പടക്കിയത്. ഇന്ന് കാലം മാറി. യാത്രകളാണ് എന്നെ മാറ്റിയത്. ഭക്ഷണം രുചിക്കുവാൻ മാത്രമല്ല, ഓരോ രാജ്യത്തെയും അറിയാനുമുള്ള വഴിയാണെന്ന് ഇന്ന് മനസ്സിലാക്കുന്നു.
പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടൽ ലോബിയിലേക്ക് ഇറങ്ങിയപ്പോൾ മാലിദ്വീപ് ഒളിമ്പിക് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയെ പരിചയപ്പെടാൻ അവസരം ലഭിച്ചു. സംഭാഷണത്തിനിടയിൽ ഡോ. പി. ടി. ഉഷ എം.പി. മാലിദ്വീപ് സന്ദർശിച്ചപ്പോൾ അവിടുത്തെ കായിക മന്ത്രിയുടെ പ്രത്യേക അതിഥിയായിരുന്ന അനുഭവങ്ങൾ അദ്ദേഹം ആവേശത്തോടെ പങ്കുവെച്ചു. സ്വകാര്യ ബോട്ടിൽ വിവിധ ദ്വീപുകൾ സന്ദർശിച്ചതും ആതിഥേയരുടെ സ്നേഹവും അദ്ദേഹം അഭിമാനത്തോടെ വിവരിച്ചു.
ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ കായികരംഗത്തെക്കുറിച്ചും ആളുകൾ വലിയ പ്രതീക്ഷയോടെയാണ് സംസാരിക്കുന്നതെന്ന് അപ്പോൾ വീണ്ടും മനസ്സിലായി. പ്രത്യേകിച്ച് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ വളർച്ച അവർ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്.
അന്നത്തെ ഏറ്റവും സന്തോഷകരമായ വാർത്ത അപ്രതീക്ഷിതമായാണ് എത്തിയത്.
ഹോട്ടൽ മുറിയിലേക്ക് മടങ്ങിയപ്പോൾ റിസപ്ഷനിൽ നിന്ന് ഫോൺ.
“സാർ, ഇന്നലെ എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നോ?”
ഒരു നിമിഷം ഞാൻ അത്ഭുതപ്പെട്ടു. നഷ്ടമായ വിവരം വീട്ടുകാർക്കല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.
“അതെ,” ഞാൻ മറുപടി പറഞ്ഞു.
“ഒരു റൂം കീ കാർഡും ഒരു കണ്ണടയും ബസിൽ മറന്നുവെച്ചിട്ടുണ്ടോ?”
“അതെ…”
“നിങ്ങൾ യാത്ര ചെയ്ത ബസിന്റെ ഡ്രൈവർ ബ്രയാൻ ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ജോലി കഴിഞ്ഞ് അദ്ദേഹം നേരിട്ട് ഹോട്ടലിൽ എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ മൊബൈൽ നമ്പർ അദ്ദേഹത്തിന് നൽകട്ടെ?”
ആ നിമിഷം എന്റെ മനസ്സിൽ നിറഞ്ഞ വികാരം വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്.
അൽപ്പസമയത്തിനകം വാട്സ്ആപ്പിൽ ഒരു സന്ദേശം വന്നു.
“Brother, don’t worry. I have your belongings. After my duty, I’ll bring them safely to your hotel.”
ഞാൻ തിരികെ എഴുതി.
“നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.”
അദ്ദേഹം പറഞ്ഞു, “നിങ്ങൾ തിരക്കിലായിരിക്കുമെന്ന് അറിയാം. എങ്കിലും നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി എത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്.”
ഒരു കണ്ണടയും ഒരു കീ കാർഡും ചിലർക്കത് നിസ്സാരമായിരിക്കാം. എന്നാൽ മറ്റൊരാളുടെ നഷ്ടം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കുന്ന ആ മനുഷ്യന്റെ സത്യസന്ധതയും ആത്മാർത്ഥതയും എനിക്ക് ആതിഥേയ രാജ്യത്തിന്റെ യഥാർത്ഥ മുഖം കാണിച്ചുതന്നു. ഒരു രാജ്യത്തിന്റെ മഹത്വം അതിന്റെ കെട്ടിടങ്ങളിലല്ല, അവിടുത്തെ മനുഷ്യരുടെ മനസ്സിലാണ് എന്ന തിരിച്ചറിവ് ആ സംഭവം വീണ്ടും സമ്മാനിച്ചു.
വൈകുന്നേരം മറ്റൊരു മനോഹരമായ അനുഭവം കൂടി കാത്തിരുന്നു.
പഞ്ചാബിൽ ജനിച്ചുവളർന്ന് പതിറ്റാണ്ടുകളായി യുകെയിൽ സ്ഥിരതാമസമാക്കിയ എഴുപത് വയസ്സുകാരനായ വിക്കി എന്ന വ്യവസായിയെ പരിചയപ്പെട്ടു. ഹോട്ടൽ ബിസിനസിലാണ് അദ്ദേഹം. വൈകുന്നേരം ഒരുമിച്ച് നഗരം കാണാമെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം വാഹനവും ഡ്രൈവറെയും ഞങ്ങൾക്കായി ഒരുക്കി.
29 വർഷമായി യുകെയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പവൻ ശർമ്മയായിരുന്നു ഞങ്ങളുടെ ഡ്രൈവർ. ഹിന്ദിയിൽ സംസാരിക്കുന്ന യാത്രക്കാരെ ലഭിച്ചതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായിരുന്നു.
“പി. ടി. ഉഷ മാഡത്തെ ഒരിക്കൽ നേരിൽ കാണാൻ കഴിയുമോ? ഒരു ഫോട്ടോ എടുക്കാൻ സാധിക്കുമോ?”
വളരെ വിനയത്തോടെ അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ കായിക ഇതിഹാസങ്ങളോടുള്ള ബഹുമാനം അതിലൂടെ പ്രകടമായി.
ആദ്യം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഹോട്ടലിലെത്തി. തിരക്കിട്ട ജോലികളിൽ മുഴുകിയ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പാരാ അത്‌ലറ്റുകളും അവിടെയുണ്ടായിരുന്നു.
ശേഷം ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിനെ കാണാൻ നോവ ഹോട്ടലിലെത്തി.
അവിടെയാണ് രാജ്യത്തിന്റെ അഭിമാനതാരമായ നീരജ് ചോപ്രയെ വീണ്ടും കാണാൻ കഴിഞ്ഞത്.
എന്നെ കണ്ടപ്പോൾ അദ്ദേഹം പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്,
“ഹലോ… എങ്ങനെയുണ്ട്?”
എന്ന് ചോദിച്ചു.
ലോകം മുഴുവൻ ആരാധിക്കുന്ന ഒരു ഒളിമ്പിക് ചാമ്പ്യൻ, കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നെത്തിയ എന്നെപ്പോലുള്ള സാധാരണക്കാരനെ അത്രയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുമ്പോൾ അത് വ്യക്തിപരമായ സന്തോഷം മാത്രമല്ല, ഇന്ത്യൻ കായിക കുടുംബത്തിന്റെ ആത്മബന്ധം കൂടിയാണ്.
അവിടെ മുൻ ഇന്ത്യൻ അത്‌ലറ്റും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷനായ വന്ദന റാവുവിനെയും കാണാൻ കഴിഞ്ഞു. മുൻ കായികതാരങ്ങളെ ഭരണപരമായ ചുമതലകളിലേക്ക് കൊണ്ടുവരുന്ന ഡോ. പി. ടി. ഉഷയുടെ ദൂരദർശിത്വം വീണ്ടും മനസ്സിലാക്കാൻ സാധിച്ചു. മത്സരവേദിയിലെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞവർക്കാണ് പുതിയ തലമുറയുടെ ആവശ്യങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ കഴിയുക. പാരീസ് ഒളിമ്പിക്സിനുള്ള ഒരുക്കങ്ങൾക്കിടയിലും ഇന്ത്യൻ ടീമിന്റെ ഭക്ഷണക്രമീകരണങ്ങൾ മുതൽ അത്‌ലറ്റുകളുടെ ക്ഷേമം വരെ അവർ നൽകിയ പ്രാധാന്യം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
ശേഷം ബോക്സിങ് മത്സരങ്ങൾ കാണാനായി പ്രധാന വേദിയിലെത്തി. ഇന്ത്യയുടെ പതാക നെഞ്ചിലേറ്റി റിങ്ങിലേക്ക് കടന്നുവരുന്ന യുവതാരം സച്ചിൻ വിജയത്തിനായി പൊരുതുന്ന കാഴ്ച അഭിമാനത്തോടെ കണ്ടു. ഈ കോമൺവെൽത്ത് ഗെയിംസിൽ ചില ഇനങ്ങൾ ഒഴിവാക്കിയതിനാൽ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ പലർക്കും പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, മത്സരവേദിയിലെ ഇന്ത്യൻ പതാകയുടെ സാന്നിധ്യം ആവേശം പകരുന്നതായിരുന്നു.
രാത്രി ഏഴുമണിയോടെ ഗ്ലാസ്ഗോ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഒരു തെരുവിലുള്ള Bombay എന്ന ഇന്ത്യൻ റസ്റ്റോറന്റിലെത്തി. പുറത്തുനിന്ന് നോക്കുമ്പോൾ തന്നെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലി വിളിച്ചോതുന്ന മനോഹരമായ കെട്ടിടം. എന്നാൽ അകത്ത് കടന്നപ്പോൾ ഇന്ത്യൻ സുഗന്ധവും ആതിഥേയത്വവും.
വിക്കിയായിരുന്നു അന്നത്തെ ആതിഥേയൻ.
ആറ് പേരായിരുന്നു ഞങ്ങൾ.
ഓരോ വിഭവവും അദ്ദേഹം സ്നേഹത്തോടെ പരിചയപ്പെടുത്തി. ഭക്ഷണത്തിനിടയിൽ കായികം, സംസ്കാരം, ഇന്ത്യ, ബ്രിട്ടൻ, ജീവിതം… അങ്ങനെ വിഷയം മാറിമാറി മണിക്കൂറുകൾ കടന്നുപോയി.
മധുരപലഹാരത്തോടെ അത്താഴം അവസാനിക്കുമ്പോൾ ആ ദിവസത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം ഭക്ഷണമോ ചിത്രങ്ങളോ ആയിരുന്നില്ല.
മനുഷ്യരായിരുന്നു.
നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ എത്തിക്കാനായി ഓടിയെത്തിയ ഡ്രൈവർ ബ്രയാൻ…
ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച യുവതാരം സച്ചിൻ…
മാലിദ്വീപിൽ നിന്നെത്തിയ കായികസുഹൃത്തുക്കൾ…
വിക്കിയുടെയും പവൻ ശർമ്മയുടെയും സ്നേഹാതിഥ്യം…
ഇവരൊക്കെയും ചേർന്നാണ് ഗ്ലാസ്ഗോയിലെ മൂന്നാം ദിവസം എന്റെ മനസ്സിൽ ഒരു മധുരസ്മരണയായി മാറിയത്.
രാത്രി വീണ്ടും നീണ്ടുനിന്നു.
ഇവിടെ വേനൽക്കാലത്ത് സൂര്യൻ വൈകിയാണ് അസ്തമിക്കുന്നത്.
ഇരുട്ട് പൂർണമായി ഭൂമിയെ മൂടുംമുമ്പേ പുതിയൊരു പ്രഭാതം കാത്തുനിൽക്കുന്നു.
ആ പുതിയ ദിവസവും പുതിയ അനുഭവങ്ങളും എന്നെ വിളിച്ചുകൊണ്ടിരുന്നു…
തുടരും…














