കട്ടപ്പന: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ മലേറിയ രോഗബാധ പടര്‍ന്നു പിടിക്കുന്നത് കടുത്ത ആശങ്ക ഉയര്‍ത്തുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 277 പേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയില്‍ മരിച്ച ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവിന് മലേറിയ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
മരണപ്പെട്ട യുവതിക്കും മലേറിയ ബാധിച്ചിരുന്നോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ വ്യക്തമാകൂ. അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ കൃത്യമായ ചികിത്സ തേടാതെ ആശുപത്രിയില്‍നിന്ന് മുങ്ങിയത് ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് രോഗ വ്യാപനം രൂക്ഷമായിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെ ഏലത്തോട്ടങ്ങളില്‍ ജോലിക്കായി എത്തുന്ന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ പക്കലില്ലാത്തത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടി ആകുന്നുണ്ട്. തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാത്തതിനാല്‍ യഥാസമയം രോഗ പരിശോധന നടത്താനോ ചികിത്സ ഉറപ്പാക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ല.
മലേറിയയ്‌ക്ക് പുറമേ മന്ത് പോലുള്ള മറ്റു പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ എത്തുമ്പോള്‍ തന്നെ അതിര്‍ത്തികളിലോ ജോലി സ്ഥലങ്ങളിലോ കൃത്യമായ ആരോഗ്യ പരിശോധന ഉറപ്പാക്കിയില്ലെങ്കില്‍ ജില്ലയില്‍ വലിയ രീതിയിലുള്ള പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
രോഗ വ്യാപനം തടയുന്നതിനായി തോട്ടം ഉടമകളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പുമായി സഹകരിച്ച് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനും ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം. മേപ്പാറയില്‍ അതിഥി തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് സെലിന്‍ തോമസ് പറഞ്ഞു.
















