രാമസീതാലക്ഷ്മണന്മാര്‍ ദണ്ഡകവനത്തിലൂടെ ചെയ്ത യാത്ര വെറും ശാരീരിക സഞ്ചാരമായിരുന്നില്ല. അത് ദിവ്യ സത്സംഗങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ഇടയാക്കിയ തീര്‍ത്ഥാടനമായിരുന്നു. അത്രിമുനിയുടെ പ്രശാന്തമായ ആശ്രമ പ്രദേശം വിട്ട് മൂവരും ദണ്ഡകവനത്തിന്റെ ഉള്‍ക്കാട്ടിലേയ്‌ക്ക് പോയി. ദണ്ഡകവനം, അസിംഹങ്ങള്‍, പുലികള്‍, കൊടുംവിഷമുള്ള പാമ്പുകള്‍, ദുഷ്ടരാക്ഷസര്‍ തുടങ്ങി ഏറെ അപകടങ്ങള്‍ നിറഞ്ഞ കൊടുംകാടാണ്. ലക്ഷ്മണന്‍ മുന്നിലും സീത നടുക്കും രാമന്‍ പിന്നിലുമായി നടക്കവേ അവര്‍ക്ക് മുന്നില്‍ വിരാധനെന്ന ക്രൂരരാക്ഷസന്‍ പ്രത്യക്ഷപ്പെട്ടു. രാമന്‍, മിന്നല്‍വേഗത്തില്‍ പായുന്ന അമ്പുകള്‍ തുരുതുരാ എയ്ത് അവന്റെ ഭീഷണി അവസാനിപ്പിച്ചപ്പോള്‍, അവന്റെ സ്ഥാനത്ത് പ്രകാശരൂപമായി മാറിയ വിദ്യാധരന്‍ നിറഞ്ഞ ഹൃദയത്തോടെ രാമനെ സ്തുതിച്ചു.
യാത്ര തുടര്‍ന്ന്, മൂവരും ശരഭംഗമുനിയുടെ ആശ്രമത്തില്‍ എത്തി.

പെട്ടെന്നുതന്നെ വനത്തില്‍ രാമന്റെ സാന്നിദ്ധ്യമുണ്ടെന്ന വാര്‍ത്ത മുനിമാരുടെയിടയില്‍ പരന്നു. അടുത്തുള്ള ആശ്രമങ്ങളിലെ ഋഷിമാര്‍ രാമനെ കാണാന്‍ കൂട്ടമായി എത്തിച്ചേര്‍ന്ന് ആദരവോടെ രാമനെ സമീപിച്ചു, അയോദ്ധ്യയുടെ രാജകുമാരനായി മാത്രമല്ല, രാമനെ മഹാവിഷ്ണുവായും കൂടെയുള്ള സീതാലക്ഷ്മണന്മാരെ, മഹാലക്ഷ്മിയും ആദിശേഷനുമായും അവര്‍ തിരിച്ചറിഞ്ഞു.
പിന്നീടവര്‍ സുതീക്ഷ്ണമുനിയുടെ ശാന്തമായ ആശ്രമത്തിലേക്ക് പോയി.
ഭക്തിയില്‍ മുഴുകിയിരുന്ന സുതീക്ഷ്ണന്‍ രാമനെ വിനയത്തോടെ സ്വാഗതം ചെയ്ത് സ്തുതിച്ചു. രാമനെ ദേവന്മാര്‍ക്കുപോലും അറിയാന്‍ കഴിയാത്ത പരംപൊരുളാണെന്നു പുകഴ്‌ത്തി. മുനി ഒരേയൊരു വരം മാത്രമേ രാമനോട് ആവശ്യപ്പെട്ടുളളു: ”തന്റെ മനസ്സ് ലൗകീകമായ ആസക്തികളില്‍നിന്നും മായയില്‍നിന്നും മുക്തമായി രാമന്റെ പത്മപാദങ്ങളില്‍ ഉറച്ചിരിക്കണം.”
അഗസ്ത്യാശ്രമത്തില്‍ സുതീക്ഷ്ണന്റെ നേതൃത്വത്തില്‍ അവര്‍ അഗസ്ത്യമുനിയുടെ ആശ്രമത്തിലേക്ക് യാത്ര തിരിച്ചു. ഋഷിമാരുമായി സംവദിച്ച് അവര്‍ വഴിയില്‍ ലളിതമായ ഭക്ഷണം ആസ്വദിച്ചു. രാമനും കൂട്ടരും അവിടെ എത്തിയ പ്പോള്‍, ഋഷി അഗസ്ത്യന്‍ അതിയായ ആനന്ദത്തോടെ അവരെ സ്വീകരിച്ചു.
അജ്ഞാനവും ദ്വന്ദ്വഭാവവും ഭക്തിയിലൂടെയും സ്വയം പരിശോധനയിലൂടെയും മറികടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആത്മാവിനെ മോക്ഷത്തിലേക്ക് നയിക്കുന്നതിന് സത്സംഗവും ജ്ഞാനികളുമായുള്ള സഹവാസവും എത്ര പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം സുദൃഢമായി അറിയിച്ചു.
രാമന്റെ അവതാരദൗത്യത്തെ തന്റെ ദിവ്യദൃഷ്ടിയില്‍ കണ്ട അഗസ്ത്യമുനി ശക്തിമത്തായ കുറേ ആയുധങ്ങള്‍ രാമന് സമ്മാനിച്ചു. നദീതീരത്തുള്ള പഞ്ചവടിയെന്ന സ്ഥലം അവര്‍ക്ക് കുടില്‍കെട്ടി താമസിക്കാന്‍ ഉചിതമാണെന്ന് അദ്ദേഹം രാമന് പറഞ്ഞുകൊടുത്തു. രാമന്‍ അഗസ്ത്യമഹര്‍ഷിയെ നമസ്‌ക്കരിച്ചു യാത്ര തുടര്‍ന്നു.

ജടായുസംഗമം
പഞ്ചവടിയിലേക്കുള്ള പാതയില്‍, തണല്‍മരങ്ങളുടെ താഴെ വിശ്രമിക്കുന്ന പ്രായമേറെയുള്ള കഴുകന്‍ ജടായുവിനെ അവര്‍ കണ്ടുമുട്ടി. ആദ്യം ഭീകരരൂപിയായ പക്ഷിയെ വേഷംമാറിയ രാക്ഷസനാണെന്ന് തെറ്റിദ്ധരിച്ച്, രാമന്‍ വില്ല് കുലക്കാനൊരുങ്ങുന്നുണ്ട്. പക്ഷേ ജടായു വിനയത്തോടെ രാമനു മുന്നില്‍ ദശരഥരാജാവുമായുള്ള തന്റെ സൗഹൃദം വെളിപ്പെടുത്തി. രാമന്‍ ജടായുവിനെ സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ച് തങ്ങള്‍ താമസിക്കുന്നതിന് സമീപം വസിക്കുവാന്‍ ക്ഷണിച്ചു. അങ്ങനെ തുടങ്ങിയ ഒരപൂര്‍വ്വസൗഹൃദം പിന്നീട് വളരെ വിലപ്പെട്ടതായിത്തീര്‍ന്നു.

പഞ്ചവടീപ്രവേശം
പഞ്ചവടിയില്‍ എത്തിയ ജ്യേഷ്ഠനും അനുജനും ചേര്‍ന്ന് ചെറുതെങ്കിലും സുന്ദരമായ ഒരു കുടില്‍ പണിതു. പ്രശാന്തമായ പരിസരം അവര്‍ക്ക് ഏറെ സമാധാനം നല്‍കി. ഇവിടെയും ലക്ഷ്മണന്‍ രാത്രികളില്‍ ഉറങ്ങാതെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയമ്മയേയും സംരക്ഷിക്കാന്‍ കാവല്‍ നിന്നു.
















