പിറ്റേന്ന് ശത്രുഘ്‌നനോടൊപ്പം, രാജമാതാക്കള്‍, ഋഷിമാര്‍, മന്ത്രിമാര്‍, പൗരന്മാര്‍ എന്നിവരുമൊത്ത് ഭരതന്‍ വനത്തിലേക്ക് പുറപ്പെട്ടു. സഹോദരനെക്കുറിച്ച് ദുഃഖിതനായി വരുന്ന ഭരതനെക്കണ്ട് ഗുഹന്‍ ആദരവോടെ രാമ-സീതാ-ലക്ഷ്മണന്മാരെ താന്‍ നദി കടത്തി വിട്ടതിനെക്കുറിച്ച് പറഞ്ഞു. ഗുഹന്റെ സഹായത്തോടെ ഭരതനും സംഘവും തോണികളില്‍ ഗംഗ മുറിച്ചുകടന്നു. ഭരതശത്രുഘ്‌നന്മാരും വസിഷ്ഠനും കയറിയ തോണി ഗുഹന്‍ സ്വയം തുഴഞ്ഞു.

അവര്‍ ഋഷി ഭരദ്വാജന്റെ ആശ്രമത്തില്‍ എത്തി. ആ രാത്രി അവര്‍ ആശ്രമത്തില്‍ വിശ്രമിച്ചു.വെളുപ്പിന് ഋഷിമാരുടെ സഹായത്തോടെ യാത്ര തുടര്‍ന്നു. പെട്ടെന്ന് അവര്‍ സുന്ദരമായ ചിത്രകൂടപര്‍വ്വതത്തില്‍ എത്തി. ഭരതന്‍ രാമന്റെ പര്‍ണ്ണാശ്രമം കണ്ടയുടനെ വിനയത്തോടെ നിലത്തുവീണു നമസ്‌കരിച്ചു. രാമപാദങ്ങള്‍ പതിഞ്ഞ മണ്‍പൊടി നെറുകയില്‍ തൂവി ഭരതന്‍ നമ്രശിരസ്‌കനായി പര്‍ണ്ണാശ്രമത്തിലേക്ക് പ്രവേശിച്ചു.
ഭരതരാഘവ സംവാദം
കുടിലിനുള്ളില്‍ രാമന്‍, പ്രഭാതസൂര്യനെപ്പോലെ പ്രകാശിച്ചു നിന്നു. ഭരതനും ശത്രുഘ്‌നനും രാമന്റെ കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. രാമന്‍ സ്‌നേഹത്തോടെ അവരെചേര്‍ത്തുപിടിച്ചു. കൗസല്യാമാതാവ് ദുഃഖം നിയന്ത്രിക്കാനാവാതെ രാമനെ മാറില്‍ ചേര്‍ത്തു. പക്ഷേ, ആനന്ദത്തിന്റെയാ നിമിഷം ഗുരു വസിഷ്ഠന്റെ വാക്കുകളാല്‍ പെട്ടെന്ന് ദുഃഖപൂരിതമായി ”രാമാ, അങ്ങയുടെ പിതാവ് ഈ ലോകം വിട്ടുപോയി. നിന്റെ പേര് അവസാനശ്വാസത്തില്‍പ്പോലും വിളിച്ചുകൊണ്ടാണു രാജാവ് ദേഹമുപേക്ഷിച്ചത്.”
അതുകേട്ടു രാമന്‍ തകര്‍ന്നുപോയി. കഠിനമായ ദുഃഖം രാമനെയും, ലക്ഷ്മണനെയും സീതയേയും വലയം ചെയ്തു. സഹോദരങ്ങള്‍ നാലുപേരും കൂടി വനവസ്തുക്കള്‍ ഉപയോഗിച്ച് പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ശ്രദ്ധാഭക്തിയോടെ നി
ര്‍വഹിച്ചു.
ജ്യേഷ്ഠപാദത്തില്‍ വീണ്, ഭരതന്‍ അപേക്ഷിച്ചു, ”തിരിച്ചുവരൂ, ജ്യേഷ്ഠാ, രാജകിരീടം അങ്ങുതന്നെ സ്വീകരിക്കൂ. അയോദ്ധ്യയെ ഭരിക്കുകയും ഞങ്ങളെയെല്ലാം നയിക്കുകയും ചെയ്യൂ.” പക്ഷേ രാമന്‍, തന്റെ പ്രതിജ്ഞയില്‍ ഉറച്ചുനിന്ന് മറുപടി പറഞ്ഞു, ”അച്ഛന്റെ ഉത്തരവ് ഞാന്‍ പതിനാല് വര്‍ഷം വനത്തില്‍ താമസിക്കണമെന്നാണ്. പിതാവിന്റെ വാക്ക് എനിക്കെങ്ങിനെ നീഷേധിക്കുവാനാകും? നീ എനിക്ക് പകരം രാജ്യം ഭരിക്കണം, അതും അച്ഛന്റെ ആഗ്രഹമായിരുന്നു.”
വസിഷ്ഠന്റെ ഉപദേശത്തിനനുസരിച്ച്, രാമന്റെ പ്രതിനിധിയായി മാത്രം രാജ്യം ഭരിക്കാന്‍ ഭരതന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ഏറെ വിനയത്തോടെ, ഭരതന്‍ രാമന്റെ പാദുകങ്ങള്‍ രാമാധികാരത്തിന്റെ പ്രതീകമായി ചോദിച്ചുവാങ്ങി.”പതിന്നാല് വര്‍ഷം കഴിയുന്ന ദിവസം അങ്ങ് തിരിച്ചുവന്നില്ലെങ്കില്‍ തീയില്‍ ചാടി ജീവനുപേക്ഷിക്കുമെന്ന” ഭരതന്‍ അസന്നിഗ്‌ദ്ധമായി പ്രഖ്യാപിച്ചു. ഭരതന്‍ രാജകീയമായ എല്ലാ ആഡംബരങ്ങളും നിരസിച്ച്, നഗരത്തിന് പുറത്ത് നന്ദിഗ്രാമത്തില്‍ തന്റെ രാജസഭ സ്ഥാപിച്ച് രാമപാദുകങ്ങള്‍ സിംഹാസനത്തില്‍ വച്ചു രാമന്റെ പ്രതിനിധിയായി രാജ്യംഭരിച്ചു.
















