പ്രഭാസ് നായകനായെത്തി 2023 ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ആദിപുരുഷ്’. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവരും പ്രഭാസിനൊപ്പം ചിത്രത്തിലെത്തി. ‘ആദിപുരുഷ്’ ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ തന്നെ വലിയൊരു സംഭവമാകുമെന്നായിരുന്നു അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
എന്നാൽ തിയറ്ററുകളിലെത്തിയതോടെ ട്രോളുകളും വിമർശനങ്ങളുമൊക്കെയാണ് ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. മോശം വിഷ്വൽ ഇഫക്റ്റുകളും സംഭാഷണങ്ങളുമൊക്കെ ചിത്രത്തിന് വൻ തിരിച്ചടിയായി മാറി. ഇപ്പോഴിതാ തനിക്ക് സംഭവിച്ച വലിയ വീഴ്ച പരസ്യമായി സമ്മതിച്ച് മാപ്പ് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ മനോജ് മുൻതഷിർ.
ടൈംസ് നൗ-വിന്റെ ബാത്തേൻ ദിൽ സേ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെ ന്യായീകരിച്ച് രംഗത്തെത്തരുതെന്ന് ഭാര്യ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും, എന്നാൽ അന്ന് അത് കേൾക്കാതിരുന്നതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആദിപുരുഷ്’ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്നും അതിലെ വരികൾ ഓർക്കുമ്പോൾ ഇപ്പോൾ അപമാനം തോന്നുന്നുവെന്നും മനോജ് പറയുന്നു. “തുടക്കത്തിൽ വിമർശനങ്ങളെ ഞാൻ വളരെ നിസാരമായാണ് കണ്ടത്. കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് രണ്ട് ദിവസമെടുത്തു.
‘ആദിപുരുഷ്’ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു. ആ സിനിമയെ ന്യായീകരിക്കാൻ ശ്രമിച്ചത് അതിലും വലിയ തെറ്റായിപ്പോയി. ആ സിനിമയുമായി ചുറ്റിപറ്റിയുണ്ടായ എല്ലാ കാര്യങ്ങളിലും എനിക്ക് ലജ്ജ തോന്നുന്നു. സംഭവിച്ചതിനെല്ലം ഈ രാജ്യത്തോടും പ്രേക്ഷകരോടും ഞാൻ ക്ഷമ ചോദിക്കുന്നു.
സിനിമയ്‌ക്ക് വേണ്ടി എഴുതിയ സംഭാഷണങ്ങളോർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. ഹനുമാനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണ്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതൊക്കെ എഴുതിയതോർത്ത് എനിക്ക് ലജ്ജ തോന്നുന്നു.
എന്ത് ചിന്തിച്ചാണ് അന്ന് ഞാൻ അതെഴുതിയതെന്ന് എനിക്കറിയില്ല. ശ്രീരാമനോടും ഹനുമാനോടും നീതി പുലർത്താൻ എനിക്കായില്ല”. – മനോജ് പറഞ്ഞു. 600 കോടി ബഡ്ജറ്റിൽ നിർമിച്ച ആദിപുരുഷ് 390 കോടിയോളമാണ് ലോകമെമ്പാടുമായി കളക്ട് ചെയ്തത്.
















