
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികനസത്തിന് വട്ടിയൂര്‍ക്കാവ് ജമാഅത്തിന്റെ മതില്‍പോലും പൊളിക്കാനാവില്ലെന്ന് നിലപാടുമായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കി വിഷയത്തില്‍ ഇടപെടുവാന്‍ അവസരമൊരുക്കിയത് മന്ത്രി കെ. മുരളീധരന്‍ തയ്യാറാക്കിയ ഗൂഢതന്ത്രമെന്ന് സൂചന.
വഖഫ് നിയമം അനുസരിച്ച്, ബോര്‍ഡിന്റെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വഖഫ് സ്വത്തുക്കള്‍ വികസന ആവശ്യങ്ങള്‍ക്കായിപ്പോലും ഏറ്റെടുക്കാന്‍ പരിമിതിയുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളില്‍ പോലും കര്‍ശനമായ നിയമനടപടികളും വഖഫ് ബോര്‍ഡിന്റെ അനുമതിയും ആവശ്യമാണ്. ഇതു മനസിലാക്കിയാണ് കെ. മുരളീധരന്‍ മസ്ജിദ് വസ്തു ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാരവാഹികളെക്കൊണ്ട് വഖബ് ബോര്‍ഡിന് പരാതി നല്‍കിയത്. ഇതോടെ നിയമതടസം മൂലം വികസനം വഴിമുട്ടുമെന്നും അതിനാല്‍ കോര്‍പ്പറേഷന്‍ വക ഷോപ്പിംഗ് മാള്‍ വിട്ടുനല്‍കണമെന്നും സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം.
ആദ്യ അലൈന്‍മെന്റനുസരിച്ച് മസ്ജിദിന്റെ 9 സെന്റ് വസ്തുവാണ് ഏറ്റെടുക്കേണ്ടിവരിക. റോഡില്‍ വളവുള്ള ഈ ഭാഗത്ത് കാഴ്ച മറയ്‌ക്കും വിധം മസ്ജിദിന്റെ മതില്‍ക്കെട്ടുള്ളത് നിലനിര്‍ത്തി കൂടുതല്‍ വളവുണ്ടാകുന്ന വിധത്തില്‍ റോഡ് നിര്‍മ്മിക്കാനാകില്ലെന്ന് കളക്ടറുള്‍പ്പെടെ മുന്‍പ് നടന്ന പല യോഗങ്ങളിലും മസ്ജിദ് ഭാരവാഹികളെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. മന്ത്രി കെ. മുരളീധരനും ജമാഅത്ത് ഭാരവാഹികളും ചേര്‍ന്ന് രഹസ്യമായി തയ്യാറാക്കിയ അലൈന്‍മെന്റ് അനുസരിച്ച് നടപടിക്രമങ്ങള്‍ മുന്നിലേക്ക് പോകുകയാണെങ്കില്‍ വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം പൂര്‍ത്തിയാകുമ്പോള്‍ ജംഗ്ഷന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 450 മീറ്റര്‍ അകലെ തോപ്പുമുക്കിലാകും. ഇക്കാര്യം റവന്യു അധികൃതര്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളെ ബോധ്യപ്പെടുത്താന്‍ പലതവണ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ജംഗ്ഷന്‍ വികസനം അട്ടിമറിച്ചുകൊണ്ട് കെ. മുരളീധരന്‍ ഇടങ്കോലിട്ടത്.
ജമാഅത്ത് ഭാരവാഹികളും വഖബ് ബോര്‍ഡും കെ. മുരളീധരനും ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയനുസരിച്ച് അലൈന്‍മെന്റ് മാറ്റിയാല്‍ പോലീസ് സ്റ്റേഷനും പുതിയ മിനി റവന്യൂ ടവറും ഉള്‍പ്പെടെ ഇടിച്ചുനിരത്തേണ്ടിവരും. കേവലം പള്ളിമതില്‍ സംരക്ഷിക്കുക എന്ന കാര്യത്തിനുവേണ്ടി മാത്രം, ലക്ഷങ്ങള്‍ ചെലവാക്കി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍പ്പെടുത്തി നിര്‍മ്മിച്ച് 2026 ഫെബ്രുവരി 16ന് റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്ത പുതിയ റവന്യൂടവറും സ്മാര്‍ട്ട് വില്ലേജ് ആഫീസും ഉള്‍പ്പെടെ പൊളിക്കേണ്ടിവരും. മുന്‍പ് പകുതിഭാഗം ഇടിച്ചുനിരത്തി പുതുക്കിപ്പണിത പല കച്ചവട സ്ഥാപനങ്ങളും വീടുകളും വീണ്ടും ഇടിച്ചുനിരത്തേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യാപാരികളും നാട്ടുകാരും.
പുതിയ പദ്ധതിയനുസരിച്ച് അലൈന്‍മെന്റ് നടപ്പാക്കിയാല്‍ വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തിന്റെ ഭാഗമായുണ്ടായിരുന്ന കടമുറികളും മതിലും കമാനവും പൊളിച്ചുനീക്കിയത് പോലും വെറുതേയാകും. ഇതുപോലെ ഏറ്റെടുത്ത് ഇടിച്ചുനിരത്തിയ പല വസ്തുവകളും റോഡുവികസനത്തിന് ഉപോയഗപ്രദമല്ലാതെ വരും. കേവലം ഒരു മതില്‍ സംരക്ഷിക്കാന്‍ വേണ്ടിമാത്രം ഖജനാവിന് കോടികളുടെ നഷ്ടവും വ്യാപാരികളെയും ജനങ്ങളെയും ആശങ്കയിലാക്കുകയും ചെയ്യുന്ന കെ. മുരളീധരന്റെ നടപടിക്കെതിരെ വട്ടിയൂര്‍ക്കാവില്‍ ജനരോഷം ശക്തമാവുകയാണ്.