
ന്യൂഡൽഹി: പട്ടിണി കുറയ്‌ക്കുന്നതിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ഐക്യരാഷ്‌ട്രസഭയുടെ പുതിയ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം ഏകദേശം 42 ശതമാനം കുറഞ്ഞു. ഭക്ഷ്യസുരക്ഷാ പദ്ധതികളും ക്ഷേമപരിപാടികളും ഇതിന് പ്രധാന കാരണമായതായി യു.എൻ വിലയിരുത്തുന്നു. എന്നാൽ, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഉയർന്ന വില ഇപ്പോഴും കോടിക്കണക്കിന് ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണരീതി അപ്രാപ്യമാക്കുന്നുവെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നു.
അഞ്ച് ഐക്യരാഷ്‌ട്രസഭാ ഏജൻസികൾ സംയുക്തമായി പുറത്തിറക്കിയ “സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ഇൻ ദ വേൾഡ് (SOFI) 2026” റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും വിശദമായി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, 2019 മുതൽ 2025 വരെ ആരോഗ്യകരമായ ഭക്ഷണം വാങ്ങാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 29 ശതമാനം കുറഞ്ഞെങ്കിലും, ഇന്നും ഇന്ത്യൻ പൗരന്മാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം സ്ഥിരമായി വാങ്ങാൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പല കുടുംബങ്ങൾക്കും വയറു നിറയ്‌ക്കാൻ ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണരീതി പിന്തുടരാൻ സാമ്പത്തികമായി കഴിയുന്നില്ല എന്നതാണ്. അതിനാൽ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ഇനി ഭക്ഷണലഭ്യതയല്ല, താങ്ങാനാവുന്ന വിലയിൽ പോഷകാഹാരം ലഭ്യമാക്കുക എന്നതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ, സായുധ സംഘർഷങ്ങൾ, ആഗോള വ്യാപാര തടസ്സങ്ങൾ എന്നിവ ഭക്ഷ്യവിതരണത്തെയും ഭക്ഷ്യവിലയെയും വലിയ തോതിൽ ബാധിക്കുന്നതായി യു.എൻ മുന്നറിയിപ്പ് നൽകി.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ വളർച്ച മുരടിപ്പ് 2012-ലെ 41.7 ശതമാനത്തിൽ നിന്ന് 2024-ൽ 32.9 ശതമാനമായി കുറഞ്ഞു. ആഗോളതലത്തിലും പട്ടിണി തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞതായി യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ൽ ലോക ജനസംഖ്യയുടെ 7.8 ശതമാനമായ ഏകദേശം 64.5 കോടി ആളുകളാണ് പട്ടിണി അനുഭവിച്ചത്. 2024-ൽ ഇത് 8.1 ശതമാനവും 2022-ൽ 8.6 ശതമാനവുമായിരുന്നു. ഇന്ത്യയുടെ നേതൃത്വത്തിൽ ഏഷ്യയിൽ രേഖപ്പെടുത്തിയ പുരോഗതിയാണ് ആഗോള പട്ടിണി കുറയാൻ പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ട് വിലയിരുത്തുന്നത്.