ദല്‍ഹിയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴാണ് ശക്തമാകുന്നത്. പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു എന്ന ചോദ്യമാണ് കേന്ദ്രബിന്ദു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നത് മാത്രമായിരുന്നില്ല പ്രധാന ലക്ഷ്യം. അതിനേക്കാള്‍ വലിയ രാഷ്‌ട്രീയ ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യം വിജയിച്ചില്ല. ബാക്കി പല കാര്യങ്ങളും പദ്ധതിപ്രകാരം നടന്നിട്ടുണ്ടാകാം. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് മാത്രം നടന്നില്ല. അതാണ് ചിലരെ കടുത്ത നിരാശയിലാഴ്‌ത്തിയിരിക്കുന്നത്.
രക്തസാക്ഷികളെ സൃഷ്ടിച്ച് രാജ്യവ്യാപകമായ വികാര പ്രക്ഷോഭത്തിന് വഴിയൊരുക്കുക എന്നതായിരുന്നു ആ പ്രധാന ലക്ഷ്യം.
സാമൂഹ്യ പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലോ സാന്നിധ്യത്തിലോ നടന്ന മുന്‍കാല സമരങ്ങളെക്കുറിച്ച് മുമ്പും വിവിധ രാഷ്‌ട്രീയ വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ദല്‍ഹി സംഭവങ്ങളിലും അദ്ദേഹത്തിന്റെ പേര് വീണ്ടും ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ലെന്നാണ് ചിലരുടെ നിരീക്ഷണം. ദല്‍ഹിയില്‍ പ്രതിഷേധം രൂക്ഷമായപ്പോള്‍ നേതാക്കള്‍ സംഭവസ്ഥലത്ത് നിന്ന് മാറിനിന്ന ദൃശ്യങ്ങളും പിന്നീട് മറ്റിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതുമാണ് ചര്‍ച്ചയായത്. പ്രതിഷേധക്കാരും ദല്‍ഹി പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോകള്‍ കണ്ടാല്‍, സാഹചര്യം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യത വ്യക്തമായിരുന്നു.
അമ്പതിലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടും ദല്‍ഹി പോലീസ് വലിയ തോതില്‍ ബലം പ്രയോഗിക്കാതെ സംയമനം പാലിച്ചതാണ് വലിയ ദുരന്തം ഒഴിവാകാന്‍ കാരണം. പോലീസ് അതേ നിമിഷം ശക്തമായി തിരിച്ചടിച്ചിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ പൊലിയുമായിരുന്നു. തീര്‍ച്ചയായും അതിനെയൊരു രാഷ്‌ട്രീയ ആയുധമാക്കുമായിരുന്നില്ലേ?
സംഭവത്തിന് ശേഷം ഉടന്‍ തന്നെ ചില സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഒരേ സ്വരത്തില്‍ പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. അത് സ്വാഭാവിക പ്രതികരണമോ, അല്ലെങ്കില്‍ മുന്‍കൂട്ടിയുള്ള രാഷ്‌ട്രീയ ആശയവിനിമയത്തിന്റെ ഭാഗമോ എന്ന ചോദ്യം വിലയിരുത്തേണ്ടതാണ്. പ്രതിഷേധത്തിന്റെ അവസാനഘട്ടത്തില്‍ വിവിധ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും തീവ്ര ഇടതുപക്ഷ സംഘടനകളും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടതും ഈ പ്രക്ഷോഭത്തിന്റെ രാഷ്‌ട്രീയ സ്വഭാവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. നീറ്റ് വിഷയത്തില്‍ ആരംഭിച്ച സമരം പിന്നീട് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും രാജി ആവശ്യപ്പെടുന്ന രാഷ്‌ട്രീയ പ്രക്ഷോഭമായി മാറിയത് യാദൃച്ഛികമല്ല.
ഈ സംഭവപരമ്പരയിലെ മറ്റൊരു കൗതുകകരമായ ഘടകം, വന്‍ ജനക്കൂട്ടത്തിനും കര്‍ശന സുരക്ഷയ്‌ക്കുമുള്ള സാധ്യത മുന്നില്‍ക്കണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ അമേരിക്കന്‍ എംബസി നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശമാണ്. ഇതേ സമയത്തുതന്നെയാണ് ദേശീയ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭ ആഹ്വാനവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വ്യാപകമായ അണിനിരക്കലും നടന്നത്. ഇവ തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, സംഭവങ്ങളുടെ ഈ ഒത്തുചേരല്‍ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത് സ്വാഭാവികം മാത്രം.
എന്റെ കാഴ്ചപ്പാടില്‍, ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ പരാജയം അതിന്റെ യഥാര്‍ത്ഥ രാഷ്‌ട്രീയ ലക്ഷ്യം കൈവരിക്കാനാകാതെ പോയതാണ്. പ്രതിഷേധം നടന്നു, ഏറ്റുമുട്ടല്‍ നടന്നു, അറസ്റ്റ് നടന്നു, ദേശീയ ശ്രദ്ധ നേടി. പക്ഷേ വലിയ ജീവഹാനിയോ രക്തസാക്ഷികളോ ഉണ്ടായില്ല. അതിന് പ്രധാന കാരണം ദല്‍ഹി പോലീസ് കാട്ടിയ സംയമനമാണ്.
ജനാധിപത്യത്തില്‍ പ്രതിഷേധം അവകാശമാണ്. എന്നാല്‍ പ്രതിഷേധം കലാപത്തിലേക്കും, കലാപം രാഷ്‌ട്രീയ നേട്ടത്തിനായി മനുഷ്യജീവനെ അപായപ്പെടുത്തുന്ന അവസ്ഥയിലേക്കും മാറുന്നുവെങ്കില്‍ അത് ജനാധിപത്യത്തിന്റെ വിജയമല്ല; അപകടസൂചനയാണ്. അതുകൊണ്ടുതന്നെ ദല്‍ഹി സംഭവങ്ങളുടെ പൂര്‍ണ സത്യം പുറത്തുവരേണ്ടത് രാജ്യത്തിന്റെ ജനാധിപത്യ ആരോഗ്യത്തിനും ദേശീയ സുരക്ഷയ്‌ക്കും അനിവാര്യമാണ്.
















