
‘ട്രേഡ് യൂണിയനുകളുടെ കാലം കഴിഞ്ഞു’ എന്ന് ആശങ്കപ്പെടുന്നവരുടെയും ആശ്വസിക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ ഏറിവരികയാണ്. യഥാര്‍ത്ഥത്തില്‍ ട്രേഡ് യൂണിയനുകളുടെ കാലം കഴിഞ്ഞോ?, തൊഴിലാളികളുടെ അവകാശാധികാരങ്ങള്‍ പൂര്‍ണമായും സ്ഥാപിക്കപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥിതി രൂപപ്പെട്ടോ?
ഇല്ല എന്ന് മാത്രമല്ല, നവ ലിബറല്‍ സാമ്പത്തിക നയങ്ങളും അവയുടെ നിര്‍ദാക്ഷിണ്യമായ നടപ്പാക്കലുകളും എഐ അടക്കമുള്ള പുത്തന്‍ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവവും എല്ലാം തൊഴില്‍ മേഖലയില്‍ വലിയ തോതിലുള്ള ആശങ്കയുടെ കരിനിഴല്‍ വീഴ്‌ത്തിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്‌ട്ര വിരുദ്ധമായ ആശയങ്ങളും അറുപഴഞ്ചന്‍ പ്രവര്‍ത്തനശൈലികളും സ്വീകരിക്കുന്ന രാഷ്‌ട്രീയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ സാംഗത്യം നഷ്ടപ്പെട്ടു എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ദേശസ്നേഹത്തില്‍ അധിഷ്ഠിതമായ ഉത്തമമായ തൊഴിലാളി സംഘടനകള്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുന്നതും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവുമാണ്. ഭാരതത്തിലെ തൊഴിലാളി സംഘടനകളുടെ വികാസ പരിണാമങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതാകും വ്യക്തമാകുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വ്യാവസായിക സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നത്. കുറഞ്ഞ വേതനവും, അമിതമായ ജോലി സമയവും, ചൂഷണം നിറഞ്ഞ തൊഴില്‍ സാഹചര്യങ്ങളും ഒക്കെയാണ് തൊഴിലാളികളെ സംഘടിക്കുവാന്‍ നിര്‍ബന്ധിതരാക്കിയത്. ഭാരതത്തില്‍ ആവട്ടെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് ഇതിന് മുന്നിട്ടിറങ്ങിയത്. മഹാരാഷ്‌ട്രയിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവും അധഃസ്ഥിതരുടെ ഉന്നമനത്തിനു വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെച്ച മഹാത്മാ ഫൂലെയുടെ ശിഷ്യനും, 1890 ല്‍ രാജ്യത്തെ ആദ്യത്തെ തൊഴിലാളി സംഘടനയായി കരുതപ്പെടുന്ന ബോംബെ മില്‍ ഹാന്‍ഡ്സ് അസോസിയേഷന്റെ (BMHA) സ്ഥാപകനുമായ നാരായണ്‍ മേഘാജി ലോഖണ്ഡേ ആണ് ഭാരതത്തിലെ ആധുനിക തൊഴിലാളി പ്രസ്ഥാനത്തിന്റെ പിതാവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലും ആദ്യ ട്രേഡ് യൂണിയനായി അംഗീകരിക്കപ്പെട്ട തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ രൂപീകരണത്തിന്റെ പിന്നിലെ പ്രേരണാശക്തി ശ്രീനാരായണ ഗുരുദേവനായിരുന്നു.
പിന്നീടങ്ങോട്ട് ഭാരതത്തിലൂടനീളം വിവിധ മേഖലകളില്‍ നിരവധി ട്രേഡ് യൂണിയനുകള്‍ രൂപീകരിക്കപ്പെട്ടു. ഇവയുടെ ഏകോപനത്തിനായി ഒരു കേന്ദ്ര തൊഴിലാളി സംഘടന വേണമെന്ന ആശയം പ്രബലമായി. മാത്രമല്ല, സര്‍ക്കാര്‍ സമിതികളിലെ തൊഴിലാളി പ്രതിനിധികളെ കണ്ടെത്തുന്നതിനും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ രാജ്യത്തെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നതിനും ഇത് അനിവാര്യമായി മാറി. ഈ സാഹചര്യത്തിലാണ് 1920 ഒക്ടോബര്‍ 31ന് സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലാലാ ലജ്പത് റായ് പ്രസിഡന്റായി എഐടിയുസി എന്ന കേന്ദ്ര തൊഴിലാളി സംഘടന രൂപം കൊള്ളുന്നത്. എന്നാല്‍ ചരിത്രത്തിന്റെ ഗതിയെ തന്നെ മാറ്റിക്കൊണ്ട് എഐടിയുസി എന്ന കേന്ദ്ര തൊഴിലാളി സംഘടനയെ കോണ്‍ഗ്രസില്‍ പ്രബലമായിരുന്ന സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ പിടിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കമ്മ്യൂണിസ്റ്റുകാര്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും സമരങ്ങളും രാഷ്‌ട്രീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റി. വര്‍ഗ്ഗ സംഘര്‍ഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലുടമകളെ വര്‍ഗ്ഗ ശത്രുക്കളായി പ്രഖ്യാപിച്ചു. സാര്‍വദേശീയ രാഷ്‌ട്രീയം പറഞ്ഞ് രാജ്യവിരുദ്ധമായ സമീപനം സ്വീകരിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടായ ക്വിറ്റ് ഇന്ത്യ സമരത്തെ തുരങ്കം വയ്‌ക്കുവാന്‍ ട്രേഡ് യൂണിയന്‍ സംവിധാനത്തെ ശക്തമായ ആയുധമായി ഉപയോഗിച്ചു. ഭാരതവും ചൈനയുമായുള്ള യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ ചൈനയോട് വിധേയത്വം പുലര്‍ത്തുകയും രാജ്യദ്രോഹികളായി പരസ്യമായി രംഗത്ത് വരികയും ചെയ്തു. ആ സമയത്ത് കമ്മ്യൂണിസ്റ്റ് യൂണിയന്‍ നേതാക്കള്‍ ഭാരത സൈന്യത്തിലെ മുറിവേറ്റ ഭടന്മാര്‍ക്ക് രക്തം നല്‍കുവാന്‍ പോലും തയ്യാറായില്ല എന്നത് ഇവര്‍ എത്രമാത്രം രാജ്യദ്രോഹ മനസിന്റെ ഉടമകള്‍ ആയിരുന്നുവെന്ന് വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ അട്ടിമറി സമരങ്ങള്‍ നടത്തിയും രാജ്യദ്രോഹ നിലപാടുകള്‍ സ്വീകരിച്ചും കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ ദേശീയ മുഖ്യധാരയില്‍നിന്ന് പതുക്കെപ്പതുക്കെ അകലുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
രാഷ്‌ട്രത്തിന്റെ സര്‍വതോന്മുഖമായ വികാസവും പരമ വൈഭവവും സാധ്യമാകണമെങ്കില്‍ ദുര്‍ബലരും പാര്‍ശ്വവല്‍കൃതരുമായ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ദേശീയ ബോധമുള്ളവരായി വളര്‍ത്തിയെടുക്കുന്നതിനും ഒരു തൊഴിലാളി സംഘടന വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. ഈ സന്ദര്‍ഭത്തിലാണ് 1955 ജൂലൈ 23-ന് ആര്‍എസ്എസ് പ്രചാരകനായ ദത്തോപാന്ത് ഠേംഗ്ഡി ഭോപ്പാലില്‍ ബിഎംഎസ് എന്ന ദേശീയ തൊഴിലാളി സംഘടനയ്‌ക്ക് രൂപം നല്‍കിയത്. ‘സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. ഞാന്‍ അത് നേടുക തന്നെ ചെയ്യും’ എന്ന് പ്രഖ്യാപിച്ച ലോകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനമാണ് ബിഎംഎസ് രൂപീകരണത്തിന് തിരഞ്ഞെടുത്തത് എന്നതുതന്നെ വലിയൊരു സന്ദേശം പകര്‍ന്നു നല്‍കുന്നു.
തൊഴിലാളികളും തൊഴിലുടമകളും വര്‍ഗ്ഗ ശത്രുക്കള്‍ അല്ലെന്നും മറിച്ച് രാഷ്‌ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കേണ്ടവരാണ് എന്ന ഉദാത്തമായ ആശയം സംഘടന മുന്നോട്ടുവച്ചു. ‘ദേശീയ ബോധമുള്ള തൊഴിലാളി, രാഷ്‌ട്രീയത്തിനതീതമായ തൊഴിലാളി സംഘടന’ എന്നീ മുദ്രാവാക്യങ്ങളും സ്വീകരിക്കപ്പെട്ടു. രാഷ്‌ട്രീയ നേതൃത്വങ്ങളും, ബുദ്ധിജീവികളും, പത്രമാധ്യമങ്ങളും എല്ലാം ഈ ആശയങ്ങളെ പുച്ഛിച്ചു തള്ളിയെങ്കിലും ഭാരതത്തിലെ തൊഴിലാളി സമൂഹം ബിഎംഎസിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. 1980ല്‍ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിലാളി സംഘടനയായും, 1989ല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായും ബിഎംഎസിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇന്നും രാജ്യത്തിന്റെ മുക്കിലും മൂലയിലും വേരുകളുള്ള സര്‍വവ്യാപിയും സര്‍വസ്പര്‍ശിയുമായ തൊഴിലാളി സംഘടനയായി ബിഎംഎസ് ഉത്തരോത്തരം മുന്നേറുന്നു.
ബിഎംഎസ് എക്കാലത്തും ‘പ്രതികരണാത്മക സഹകരണം’ എന്ന നയമാണ് സ്വീകരിക്കുന്നത്. അതായത് സര്‍ക്കാരും തൊഴിലുടമകളും തൊഴിലാളികളോട് എന്തു നയമാണ് സ്വീകരിക്കുന്നത്. അതിനനുസരിച്ച് തിരിച്ചങ്ങോട്ടും എന്ന രീതിയില്‍. അടല്‍ ബിഹാരി വാജ്പേയ് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ ‘ഭരിക്കുന്നവരില്‍ സുഹൃത്തുക്കള്‍ ഉണ്ടെന്നുള്ളത് അവരുടെ തെറ്റിനെ വിമര്‍ശിക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബിഎംഎസ് സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിജിയാണ്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ചതും പിന്നീട് വന്ന സര്‍ക്കാരുകളെല്ലാം പിന്തുടര്‍ന്ന് വരുന്നതുമായ നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ കടുത്ത വിമര്‍ശകരായിരുന്നു ബിഎംഎസും ദത്തോപാന്തും. ശക്തമായ പ്രക്ഷോഭ സമരങ്ങളിലൂടെ സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെ ഒട്ടൊക്കെ ചെറുത്ത് തോല്‍പ്പിക്കാനും ബിഎംഎസിന് കഴിഞ്ഞു. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അടിസ്ഥാന അവകാശങ്ങളും, സ്ഥിരം ജോലിയും എല്ലാം അപ്രസക്തമാക്കുന്ന തൊഴില്‍ നിയമ പരിഷ്‌കരണം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ ആയ ഇപിഎഫ്, ഇഎസ്‌ഐ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍, എഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് മൂലം ഐടി മേഖലയിലെ വലിയ തോതിലുള്ള തൊഴില്‍ ശോഷണങ്ങള്‍ അങ്ങനെ നിരവധിയായ വിഷയങ്ങള്‍ തൊഴില്‍ മേഖലയെ കാര്‍ന്നുതിന്നുന്നു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഭാരതീയ മസ്ദൂര്‍ സംഘത്തിന് അടക്കം നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കപ്പെടുന്നില്ല. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിഎംഎസ് തയ്യാറെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ചുരുക്കത്തില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഉദയം കൊണ്ട കാലഘട്ടത്തിലെ വിഷയങ്ങളെല്ലാം തന്നെ ഏറിയും കുറഞ്ഞും ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നു. നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെയും, പുത്തന്‍ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവവുമെല്ലാം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ശൈലിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കാലം കഴിഞ്ഞു എന്ന് പ്രചരിപ്പിക്കുന്ന തല്‍പരകക്ഷികളുടെ പ്രചാരണ തന്ത്രങ്ങളില്‍ കുലുങ്ങാതെ വര്‍ദ്ധിത വീര്യത്തോടെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് തൊഴിലാളികള്‍ക്കായി പ്രവര്‍ത്തനം തുടരുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതുകൊണ്ട് ബിഎംഎസിന്റെ ഈ 72-ാം പിറന്നാള്‍ ദിനത്തില്‍ ദേശീയ തൊഴിലാളി സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തിയോടെയും കൂടുതല്‍ വീര്യത്തോടെയും മുന്നോട്ടുകൊണ്ടുപോകുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.