ന്യൂഡൽഹി ; “സൻസദ് ചലോ” പ്രതിഷേധത്തിന്റെ പേരിൽ തലസ്ഥാനത്ത് നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷണം ഊർജിതമാക്കി ഡൽഹി പോലീസും അന്വേഷണ ഏജൻസികളും . സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളും ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ജൂലൈ 20 ലെ പ്രതിഷേധം സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ നടത്താനായിരുന്നില്ല ആസൂത്രണം . മറിച്ച് അതിന്റെ പിന്നിലെ തയ്യാറെടുപ്പുകൾ വളരെ സംശയാസ്പദവുമായിരുന്നു എന്നാണ് ഈ ചാറ്റുകൾ സൂചിപ്പിക്കുന്നത്.
“ജെഎൻയു പാർലമെന്റ് ചലോ കോർഡിനേഷൻ” , “പാർലമെന്റ് ചലോ – ജൂലൈ 20″ എന്നീ പേരുകളുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പുറത്ത് വന്നത്. സന്ദേശങ്ങളിലൊന്നിൽ പറയുന്നത് ” ഭായി , ആരെങ്കിലും മരിച്ചാൽ, അത് സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തും“ എന്നായിരുന്നു.പ്രകടനത്തിനിടെ മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനും ജീവഹാനിയും സ്വത്തുക്കൾക്കും അടക്കം നാശനഷ്ടങ്ങൾ വരുത്താനും രാഷ്‌ട്രീയ സമ്മർദ്ദം സൃഷ്ടിക്കാനും പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നതിന്റെ തെളിവാണിത്.
“നിങ്ങൾ നിങ്ങളുടെ ജീവൻ നൽകാൻ തയ്യാറാണെങ്കിൽ, കുറഞ്ഞത് നിങ്ങളുടെ ദയ വരും തലമുറകളെങ്കിലും ഓർമ്മിക്കപ്പെടും. ആ പ്രതിഷേധത്തിൽ എന്റെ സഹോദരൻ കൊല്ലപ്പെട്ടു; നിങ്ങളെയും ഓർക്കും. ഇത്രയധികം ആളുകൾ ജീവൻ നൽകാൻ തയ്യാറാണെന്ന് അറിയുന്നത് സന്തോഷകരമാണ്.” എന്നാണ് മറ്റൊരു സന്ദേശം. “റെഡ് സല്യൂട്ട്. നാളെ മോദി സർക്കാരിന്റെ അവസാന ദിവസമായിരിക്കും.” എന്നാണ് മറ്റൊരു ചാറ്റ്.
പ്രതിഷേധങ്ങൾ വളരെ സാങ്കേതിക തലത്തിലാണ് ആസൂത്രണം ചെയ്തിരുന്നതെന്ന് ചാറ്റുകൾ വെളിപ്പെടുത്തുന്നു. അക്രമമോ അസ്വസ്ഥതയോ ഉണ്ടായാൽ പോലീസിന് ഇന്റർനെറ്റ് നിർത്തലാക്കാനോ സിഗ്നൽ ജാമറുകൾ സ്ഥാപിക്കാനോ കഴിയുമെന്ന് സംഘാടകർക്ക് അറിയാമായിരുന്നു. ഇത് മുൻ കൂട്ടി കണ്ട് , ബ്ലൂടൂത്തിലും ഓഫ്‌ലൈൻ സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മെസഞ്ചർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഗ്രൂപ്പിലെ അംഗങ്ങളോട് നിർദ്ദേശിച്ചിരുന്നു.
















