നെടുമങ്ങാട് : കര്‍ക്കടക വാവിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ, ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ തകര്‍ച്ചയില്‍.
പടര്‍ന്നു പന്തലിച്ച കാടു വകഞ്ഞു മാറ്റിയാലെ നിലവില്‍ ബലിക്കടവുകളില്‍ എത്താനാവു. മണ്ഡപത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ന്നു. പടവുകളിലെ കമ്പികള്‍ ഇളകിയും അറുത്ത് മാറ്റപ്പെട്ട നിലയിലുമാണ്. വസ്ത്രം മാറുന്ന കെട്ടിടത്തിന്റെ ഗ്രില്ലുകളും ജനാലകളുമുള്‍പ്പടെ കവര്‍ച്ച ചെയ്യപ്പെട്ടു. അനാശാസ്യ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ് ചെക്കുഡാമും ബലിക്കടവുകളും.
ഡാമില്‍ നിന്ന് ബലി മണ്ഡപത്തിലെത്താനുള്ള വാനക്കുഴി റോഡ് മാലിന്യമടിഞ്ഞ് ചീഞ്ഞുനാറുന്നു. പോലീസ് സ്‌റ്റേഷനും പഞ്ചായത്ത് ഓഫീസും വിളിപ്പാടകലെയാണെങ്കിലും വിജന പ്രദേശമായതിനാല്‍ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. ജി. സ്റ്റീഫന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗത്തില്‍ ഇതുസംബന്ധിച്ച് വലിയ പ്രതിഷേധമാണുയര്‍ന്നത്. എംഎല്‍എയുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഏഴുകോടി രൂപ ചെലവില്‍ പണിത ബലിമണ്ഡപം
മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുന്‍കൈ എടുത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏഴുകോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ബലി മണ്ഡപങ്ങളാണ് നവീകരണമില്ലാതെ അന്യാധീനപ്പെടുന്നത്. ഡാമിനു മുന്നിലും പഴയ പോലീസ് സ്‌റ്റേഷനു സമീപം കരമനയാറിലുമാണ് അരുവിക്കരയിലെ ബലിക്കടവുകള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അമ്പതിനായിരത്തോളമാളുകള്‍ വര്‍ഷാ വര്‍ഷം ഇവിടെ ബലിതര്‍പ്പണത്തിനെത്തും. ആഗസ്റ്റ് 12നാണ് ഇത്തവണ വാവുബലി. സ്‌നാനത്തിനുള്ള ഷട്ടറുകള്‍ ഒരുക്കാന്‍ ഇതേവരെ നടപടിയായിട്ടില്ല. ശുചീകരണവും നവീകരണവും ഇനിയും വൈകിയാല്‍ ബലിതര്‍പ്പണം താറുമാറാകുമെന്നാണ് ആശങ്ക.
നിത്യതര്‍പ്പണം; 47 ലക്ഷം രൂപയുടെ പദ്ധതി പാഴായി
മരണാനന്തര ബലിയിടല്‍ ചടങ്ങുകള്‍ക്കും ശ്രാദ്ധപൂജകള്‍ക്കും പ്രതി മാസമുള്ള പിതൃതര്‍പ്പണത്തിനും ബലിമണ്ഡപങ്ങള്‍ തുറന്നു കൊടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാവ് കഴിഞ്ഞാല്‍ കടവുകള്‍ അടച്ചിടുകയാണ് പതിവ്. അതിനാല്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രമാണ് ഭക്തരുടെ ആശ്രയം. മലയോര മേഖലയില്‍ നിന്ന് പുലര്‍ച്ചെ ഇവിടെത്തുന്നതിനുള്ള ബുദ്ധിമുട്ടും തിരക്കും മറ്റു അസൗകര്യങ്ങളും വിശ്വാസികളെ വലയ്‌ക്കുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ ആവശ്യപ്രകാരം നിത്യവും ബലിതര്‍പ്പണവും ശ്രാദ്ധപൂജകളും നടത്താന്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കാര്‍മ്മികരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ 47 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. വാച്ച്മാന്‍, കാര്‍മ്മികര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ നിയമനത്തിനും നടപടിയായിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥര്‍ നടപടികള്‍ അട്ടിമറിച്ചുവെന്ന് ആരോപണമുണ്ട്.












