രാജപ്പനിൽ നിന്ന് രഞ്ജിനി ഹരിദാസിലേക്കുള്ള വീഴ്‌ച്ച കൊണ്ട് തന്നെ ഇന്ത്യ വിരുദ്ധ കലാപങ്ങൾക്ക് വേണ്ടിയുള്ള വിദേശ ഫണ്ട് വരവ് എത്രത്തോളം കുറഞ്ഞു എന്ന് മനസ്സിലാക്കാൻ കഴിയും..!
പക്ഷെ ടൂൾ കിറ്റ് ടൂൾ കിറ്റ് തന്നെ ആണല്ലോ. എല്ലാവരും ഒരേ സമയം ഒരേ പോലെ പ്രതികരിച്ച് ഇത്തവണയും സ്വയം തുറന്നു കാട്ടി. ‘എമ്പുരാന്റെ’ മകളുടെ സിനിമ വരുന്നു എന്നത് ഇന്നലത്തെ ‘പ്രതികരണം’ കണ്ടപ്പോഴാണ് മനസ്സിലായത്. ഇനിയിപ്പോൾ എന്ത് ചവർ ആണെങ്കിലും ഒരു വിഭാഗം കണ്ട് വിജയിപ്പിച്ചോളുമല്ലോ, ‘ബറോസി’ന്റെ ഗതി എന്തായലും ഉണ്ടാകില്ല..!
ഇത്തവണത്തെ ടൂൾ കിറ്റ് പ്രചരണം ‘ഇതൊരു ജനാധിപത്യ രാജ്യമാണോ, പ്രതിഷേധിക്കുന്നവരെ ഇങ്ങനെ ആണോ നേരിടേണ്ടത്’ എന്നതായിരുന്നു.!
അതെ, ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണ്. അതുകൊണ്ടാണ് കലാപകാരികൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്. അങ്ങനെ അല്ലായിരുന്നു എങ്കിൽ കമ്മ്യൂണിസ്റ്റ് ചൈന ടിയാമെന് സ്‌ക്വയറിൽ ചെയ്തത് പോലെ കലാപകാരികൾക്ക് നേരെ യുദ്ധ ടാങ്കുകൾ കയറ്റി ഇറക്കിയേനെ..!
118 പൊലീസ് ഉദ്യോഗസ്ഥർക്ക് ആണ് ഡൽഹിയിലെ ‘ബർഗർ കലാപ’ത്തിൽ പരിക്ക് ഏറ്റത്. കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ കലാപകാരികൾ നശിപ്പിച്ചു. കലാപം ഉണ്ടാക്കുന്നവന്റെ നെഞ്ചിൽ വെടിവെച്ച് ഇടാൻ ഇതിലും വലിയ കാരണങ്ങൾ ഒന്നും വേണ്ട.
കലാപകാരികൾ വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും, അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്ന സംഭവം വരെ ഉണ്ടായി. കലാപത്തെ പിന്തുണയ്‌ക്കുന്ന കേരള മാപ്രകൾ അത് റിപ്പോർട്ട് ചെയ്യും എന്ന് ഞാൻ കരുതുന്നില്ല..!
‘പാറ്റ’കളുടെ ആദ്യ ആവശ്യങ്ങളിൽ ഒന്നും NEET പേപ്പർ ലീക്ക്, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ഒന്നും ഇല്ലായിരുന്നു എന്നത് പ്രത്യേകം ഓർക്കണം. അവർ ആദ്യം മുന്നോട്ട് വെച്ച ആവശ്യങ്ങൾ ഇവയായിരുന്നു :-
1. ജഡ്ജിമാർക്ക് വിരമിച്ച ശേഷം സർക്കാർ/രാഷ്‌ട്രീയ നിയമനങ്ങൾ നൽകുന്നത് അവസാനിപ്പിക്കുക.
2. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുക – വോട്ടർമാരുടെ അവകാശം സംരക്ഷിക്കുക.
3.തൊഴിലില്ലായ്‌മ സംബന്ധിച്ച ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുക.
4. ആവിഷ്‌കാര സ്വാതന്ത്ര്യവും വിമർശന സ്വാതന്ത്ര്യവും സംരക്ഷിക്കുക.
5. RTI (Right to Information) നിയമം കൂടുതൽ ശക്തമാക്കുക – ഭരണത്തിലെ സുതാര്യത വർധിപ്പിക്കുക.
അതിൽ നിന്നാണ് ഒറ്റ രാത്രി കൊണ്ട് NEET പേപ്പർ ലീക്ക്, വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും ഒക്കെ ഉയർന്നു വന്നത്. അതായത് സംഘടന ഉണ്ടായപ്പോൾ പറഞ്ഞ ലക്ഷ്യങ്ങൾ ഒക്കെ അവർ തന്നെ വിഴുങ്ങി..
CAA നിയമത്തിന്റെ പേരിൽ ഉണ്ടാക്കിയ കലാപം പോലെ മറ്റൊരു കലാപം ആക്കി മാറ്റുകയാണ് അവർ അല്ലെങ്കിൽ അവരെ വിലയ്‌ക്ക് എടുത്തവർ ചെയ്തത്.
എന്നിട്ട് കലാപം ഉണ്ടായിട്ട് എന്ത് നേടി..? വ്യാപകമായി കലാപം അഴിച്ചു വിട്ടിട്ടും, 100 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടും, വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ആക്രമിച്ചിട്ടും, കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിച്ചിട്ടും ഇവർ ലക്ഷ്യം വെച്ച രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കാൻ ഇവർക്ക് ആയില്ല..
പുരുഷ പൊലീസ്, സമരക്കാരായ സ്ത്രീകളെ ഉൾപ്പെടെ മർദിച്ചു എന്നതാണ് മറ്റൊരു ഇരവാദം. രാഷ്‌ട്രീയ സമരം ആക്രമാസക്തമാകുമ്പോൾ പോലും അറഞ്ചം പുറഞ്ചം അടി കിട്ടും, അപ്പോൾ പിന്നെ കലാപം ഉണ്ടാകുമ്പോൾ, പ്രതേകിച്ച് 100 ൽ അധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ഏൽക്കുമ്പോൾ അവർ എങ്ങനെ പ്രതികരിക്കും എന്ന് പറയേണ്ടല്ലോ..!
ഇവർ കരുതിയത്, ഡൽഹിയിൽ കലാപം ഉണ്ടാക്കിയാൽ അത് ഇന്ത്യ മുഴുവൻ പടർന്ന് പിടിക്കും എന്നായിരുന്നു. പക്ഷെ ബംഗ്ലാദേശ് പോലെ, നേപ്പാൾ പോലെ, ശ്രീലങ്ക പോലെ ഒന്നുമല്ല ഇന്ത്യ എന്ന് മനസ്സിലാക്കാൻ ‘ബർഗർ’ പിള്ളേർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല..
ഇത്തവണ ചീറ്റി എന്ന് പറഞ്ഞ് നിരാശരാകരുത്. ഒരു പാർലമെന്റ് മാർച്ച് കൂടി പ്ലാൻ ചെയ്യൂന്നേ.
എന്നാലും രാജപ്പനിൽ നിന്ന് രഞ്ജിനി ഹരിദാസിലേക്ക് ഉള്ള വീഴ്‌ച്ച..! അത് ഉണ്ടാക്കിയ ഷോക്ക് വളരെ വലുതാണ് കേട്ടോ..
എന്തായാലും ‘ബർഗർ കലാപം’ ചരിത്രത്തിൽ ഇടം നേടിയ കലാപമായി മാറിക്കഴിഞ്ഞു. കലാപം ഉണ്ടാക്കാൻ അണികളെ എരിവ് കയറ്റി വിട്ടിട്ട്, നേതാക്കൾ ‘ബർഗർ കിങ്ങിൽ’ പോയി ബർഗർ കഴിച്ച കലാപം ..!
വാൽകഷ്ണം :- ലോകത്തെ എല്ലാ തീവ്രവാദി ആക്രമണങ്ങളെയും വെളുപ്പിക്കുന്നവരോടും, ഇന്ത്യയിലെ എല്ലാ കലാപങ്ങൾക്കും പിന്തുണ നൽകുന്ന ‘മാപ്ര’കളാടും ഒരു അഭ്യർത്ഥനയുണ്ട്, ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7 ന് ഇസ്രായേലിൽ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ‘സ്വാതന്ത്ര്യ സമര പോരാട്ടം’ ആയി വെളുപ്പിച്ചത് പോലെ, ഡൽഹിയിലെ ‘ബർഗർ ‘ കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിനെ കൂടി ഒന്ന് വെളുപ്പിക്കണം. അല്ലെങ്കിൽ ഇത്രയും വെള്ളം കോരിയത് ഒക്കെ വെറുതെ ആയിപ്പോകും…!
ജിതിൻ ജേക്കബ്
















