തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് പുറത്തിറക്കിയതോടെ, ഇന്ത്യൻ നാവികസേന കപ്പലുകളുടെ എണ്ണം അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഐഎൻഎസ് മഹേന്ദ്രഗിരി നാവികസേനയിൽ ചേർന്നതിനുശേഷം , തദ്ദേശീയമായി നിർമ്മിച്ച മറ്റൊരു യുദ്ധക്കപ്പലായ ഐഎൻഎസ് മാൽവാനും ഇപ്പോൾ ഇന്ത്യൻ നാവികസേനയുടെ ശക്തി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ആധുനിക യുദ്ധക്കപ്പലുകളുടെ തുടർച്ചയായ വിതരണം ഇന്ത്യയുടെ വളർന്നുവരുന്ന ശക്തിയെ സൂചിപ്പിക്കുന്നു.
ഇന്ത്യൻ നാവികസേന ജൂലൈ 22 ന് രണ്ടാമത്തെ മാഹി ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC), INS മാൽവാൻ ഔദ്യോഗികമായി കമ്മീഷൻ ചെയ്യും. ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്‌എൽ) ആണ് ഇത് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. “ആത്മനിർഭർ ഭാരത്” കാമ്പെയ്‌നിനെ ശക്തിപ്പെടുത്തിക്കൊണ്ട് കപ്പലിൽ 80 ശതമാനത്തിലധികം തദ്ദേശീയ ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുന്നു.
ആഴം കുറഞ്ഞ ജലാശയങ്ങളിലെ ശത്രു അന്തർവാഹിനികളെ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് മാല്വാൻ . തീരദേശ സുരക്ഷ, അണ്ടർവാട്ടർ നിരീക്ഷണം, ഖനി യുദ്ധം, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ ഇതിന് ഫലപ്രദമായി നിർവഹിക്കാൻ കഴിയും. ഏകദേശം 80 മീറ്റർ നീളവും ഏകദേശം 1,100 ടൺ ഭാരവുമുള്ള ഐഎൻഎസ് മാൽവാൻ, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നൂതന സോണാർ സംവിധാനങ്ങൾ, ലോ-ഫ്രീക്വൻസി വേരിയബിൾ ഡെപ്ത് സോണാർ, RBU-6000 ആന്റി-സബ്മറൈൻ റോക്കറ്റ് ലോഞ്ചറുകൾ, ഭാരം കുറഞ്ഞ ടോർപ്പിഡോ ലോഞ്ചറുകൾ, 30 എംഎം നാവിക തോക്കുകൾ, ആധുനിക റഡാർ, കോംബാറ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ഛത്രപതി ശിവാജി മഹാരാജിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിനും സിന്ധുദുർഗ് കോട്ടയ്‌ക്കും പേരുകേട്ട മഹാരാഷ്‌ട്രയിലെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണമായ മാൽവനിൽ നിന്നാണ് ഈ യുദ്ധകപ്പലിനും അതേ പേര് ലഭിച്ചത്. കപ്പലിന്റെ ഔദ്യോഗിക പദവി മുദ്ര അഥവാ ക്രസ്റ്റ് നാവികസേന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു ഛത്രപതി ശിവജി പ്രയോഗിച്ചതെന്ന് പറയുന്ന ‘വാഘ് നഖ’ (Bagh Nakha ) ആണ് മാൽവന്റെ ക്രസ്റ്റിൽ ആലേഖനം ചെയ്തിരിക്കുന്നത്. ധീരതയുടെയും വേഗതയുടെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണിത്. തീരദേശങ്ങളിലെ ആഴം കുറഞ്ഞ കടൽമേഖലകളിൽ പോലും അതിവേഗത്തിൽ കുതിച്ചുയരാൻ തക്കവണ്ണമാണ് ഇതിന്റെ സവിശേഷമായ ഡിസൈൻ. പ്രതിരോധ രംഗത്ത് ഇന്ത്യൻ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്ന മറ്റൊരു തദ്ദേശീയ നിർമ്മിതിയാകും മാൽവൻ.















