ചിപ്പി പെറുക്കിയ ചെറുപ്പത്തില്‍,
അവള്‍ക്ക് പാട്ടായ് മാറിയത്
അലറിവരുന്ന വലിയ കടലിന്റെ
ഇരമ്പലുകളായിരുന്നു.
അതിനും മുന്‍പേ,
ഉപ്പുചാലുകള്‍ കീറിയ മണല്‍വഴിയില്‍
ആഴക്കടലിന്റെ കനം നെഞ്ചിലേറ്റി
അവള്‍ നടന്നു ശീലിച്ചിരുന്നു.
ഇന്നവളുടെ പെണ്‍ജീവിതം
ഒരു വലിയ മീന്‍കുട്ടയുടെ കനത്തിലാണ്.
അവളാ ഭാരവും പേറി നടക്കുമ്പോള്‍
വഴിനീളെ പടരുന്നത്
നെത്തലിന്റെ മണമുള്ള കാറ്റും,
കണ്ണീരുണങ്ങിയ ഉപ്പുപാടുകളും,
ഉച്ചവെയിലില്‍ തിളങ്ങുന്ന
വിയര്‍പ്പിന്റെ തരികളുമാണ്.
മീന്‍വട്ടിയും തലപ്പാവിലെ തഴമ്പും
അവളുടെ ഉടലിന്റെ അടയാളങ്ങളായി.
കടലലകള്‍ വന്ന് തൊട്ടുപോകുന്ന
ആ നനഞ്ഞ തീരത്താണ്
അവളുടെ ഓലമേഞ്ഞ വീടുള്ളത്.
അവളുടെ തെങ്ങിന്‍ചുവട്ടില്‍
വലക്കണ്ണികളില്‍ കുരുങ്ങാത്ത സങ്കടങ്ങളും,
അകലെ ഇരമ്പുന്ന വലിയ കടലുമുണ്ട്.
വെള്ളിയാ ങ്കല്ലിന്‍മേല്‍
കരിമേഘങ്ങള്‍ കൂടു കൂട്ടുമ്പോള്‍,
ചൂഴികളില്‍പ്പെട്ട് ഉലയുന്ന
ചെറിയ തോണിയിലേക്ക്, അവള്‍
തന്റെ കണ്‍കോണുകള്‍ തുന്നി വെക്കുന്നു.
മണ്‍ചുമരിലെണ്ണിയ തീരപ്പകലുകള്‍ക്കപ്പുറം,
നനഞ്ഞൊട്ടിയ ചേലയിലവള്‍
വെറുമൊരു കാത്തിരിപ്പല്ല;
ചൂഴികളെ നെടുകേ കീറുന്ന
വടക്കന്‍ കടലിന്റെ മൂര്‍ച്ചയുള്ള
മറ്റൊരു പെണ്‍മൊഴിയാണ്!
















