ബ്യൂണസ് ഐറിസ്: അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പ്രവേശത്തെ ഒറ്റവരിയില്‍ നിര്‍വചിക്കാം. ഇംഗ്ലണ്ട് താരങ്ങളുമായി സംഘര്‍ഷത്തിന് ശ്രമിച്ച് പ്രകോപനം സൃഷ്ടിക്കുന്നതില്‍ തുടങ്ങി വലത് പാര്‍ശ്വത്തില്‍ നിന്നുള്ള ക്രിയേറ്റീവ് ഗെയിംപ്ലാന്‍ നടപ്പാക്കുന്നത് വരെ അര്‍ജന്റൈന്‍ തന്ത്രത്തില്‍ ഉള്‍പ്പെടുന്നു. എതിര്‍ ടീമിലെ ഇതിഹാസതാരം ലയണല്‍ മെസി നടത്തിക്കൊണ്ടിരിക്കുന്ന തിരിച്ചുവരവുകളെ തിരിച്ചറിയാതെ പ്രഗല്‍ഭനായ ഇംഗ്ലണ്ട് കോച്ച് തോമസ് ടുഷേല്‍ വരുത്തിയ ടാക്ടിക്കല്‍ പിഴവുകള്‍ ഇംഗ്ലണ്ടിന്റെ വാതില്‍ വേഗത്തില്‍ അടച്ചു.
ക്ഷമയും ഇടപെടലും കൃത്യം
ഇംഗ്ലണ്ട്-അര്‍ജന്റീന സെമിയുടെ ആദ്യപകുതിയുടെ രസംകെടുത്തിയതിനുള്ള മോശം മാര്‍ക്ക് നേടാന്‍ അര്‍ജന്റീന താരങ്ങള്‍ മത്സരിക്കുകയായിരുന്നു. ലിയാന്‍ഡ്രോ പരഡേസ് മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തുടങ്ങി. പ്രകോപനം സൃഷ്ടിക്കുന്നതില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസും ഒട്ടും മോശമാക്കിയില്ല. കൂട്ടത്തില്‍ വലിയ രീതിയില്‍ മത്സരത്തെ മലീമസപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത് റൈറ്റ് വിങ് മിഡ്ഫീല്‍ഡര്‍ ഗ്വിലിയാനോ സിമിയോണി ആണ്. എല്ലാവരുടെയും ടാര്‍ഗറ്റ് ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ങാം ആയിരുന്നു. റഫറി ഒന്നിലും ഇടപെട്ടുമില്ല. ചില നിമിഷങ്ങളില്‍ മത്സരം സംഘര്‍ഷത്തിലേക്ക് നിങ്ങുമെന്ന് തോന്നിച്ചെങ്കിലും ഹാരി കെയ്നും ഡെക്ലാന്‍ റൈസും അടക്കമുള്ളവരുടെ ഇടപെടലില്‍ രംഗം ശാന്തമായിക്കൊണ്ടിരുന്നു. ഇരുഭാഗവും പ്രതിരോധത്തില്‍ തളംകെട്ടി നിന്ന ആദ്യ പകുതിയില്‍ കളി തീരെ ഉണ്ടായില്ല. ഇംഗ്ലണ്ട് താരങ്ങളുടെ ക്ഷമയോടെയുള്ള പോരാട്ടവീര്യം വലിയ ലക്ഷ്യത്തിലേക്കുള്ള മികച്ച നീക്കമായിരുന്നു. ഇംഗ്ലീഷുകാര്‍ അതിന്റെ മധുരം നുകര്‍ന്നത് 55-ാം മിനിറ്റില്‍.
ശരിയായ സമയത്തെ ബിഗ് ഹിറ്റ്
രണ്ടാം പകുതി മത്സരം തുടങ്ങി. അര്‍ജന്റീന താരങ്ങള്‍ ഉണര്‍ന്നു. പ്രകോപനവും അനാവശ്യ ഫൗളുകളും സ്വിച്ചിട്ട പോലെ മാറ്റിവച്ച് ഇംഗ്ലണ്ട് ഗോള്‍ മുഖത്തേക്ക് മികച്ച നീക്കങ്ങളുമായി മത്സരം കൈയ്യടക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എതിര്‍ ആക്രമണത്തെ സമ്മര്‍ദ്ദമില്ലാതെ നേരിട്ട ഇംഗ്ലണ്ട് നിര അവസരം തുറന്നെടുക്കാന്‍ കാത്തുകൊണ്ട് പൊരുതി. മത്സരത്തിന് 54 മിനിറ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആ ഉജ്ജ്വല നീക്കം ഫലവത്തായി. സൂപ്പര്‍ താരം ഹാരി കെയ്ന്‍ തുടക്കമിട്ട ആ നീക്കം ഡെക്ലാന്‍ റൈസിലൂടെയും മോര്‍ഗന്‍ റോജേഴ്സിലൂടെയും കടന്ന് ആന്തണി ഗോര്‍ഡനിലൂടെ ഫിനിഷ് ചെയ്യപ്പെട്ടു. ഇംഗ്ലണ്ടിന്റെ ഗംഭീര ലീഡ്.
ടുഷേല്‍ സ്വപ്നം കണ്ടു, പ്രതിരോധക്കോട്ട കെട്ടി…
മാനസിക മുന്‍തൂക്കത്തിന് പ്രാധാന്യം നല്‍കുന്ന ടീം ആണ് ഇംഗ്ലണ്ട്. അത് തിരിച്ചറിഞ്ഞാണ് ആദ്യ പകുതിയില്‍ അര്‍ജന്റീന താരങ്ങള്‍ കളിയെ വക്രീകരിച്ചുകൊണ്ടിരുന്നത്. പക്ഷെ രണ്ടാം പകുതിയില്‍ അവര്‍ ഗെയിം പ്ലാന്‍ മാറ്റി. എന്നാല്‍ ടുഷേല്‍ ചെയ്തത് ഒരൊറ്റ അജണ്ടമാത്രം. പ്രതിരോധത്തില്‍ തളംകെട്ടി ബസ് ബേ ഗെയിം നടപ്പാക്കുകയെന്ന തന്ത്രമാണ് പയറ്റിയത്. തുടക്കത്തിലേ 4-2-3-1 ആയിരുന്ന ഇംഗ്ലണ്ട് ലീഡ് നേടിയ ശേഷം 5-3-2ലേക്ക് മാറി.
ക്ലാസ്, മാസ്, റൈറ്റ്
അര്‍ജന്റീന നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ അപകടം വിതയ്‌ക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ സൂപ്പര്‍ താരം മെസി സ്വയം പിന്നിലേക്കിറങ്ങി. ഇതോടെ ക്ലാസ് നീക്കത്തിലേക്ക് മത്സരം കടന്നു. പതുക്കെ വലത് പാര്‍ശ്വം കേന്ദ്രീകരിച്ചുള്ള മെസിയുടെ ക്രിയേഷനുകളില്‍ ഇംഗ്ലണ്ട് ഗോള്‍ മുഖവും ഗോളിയും നിരന്തരം പരീക്ഷിക്കപ്പെട്ടുകൊണ്ടിരുന്നു. മെസിയുടെ മാസ് നീക്കങ്ങള്‍ക്ക് ഇന്ധനമായി സ്‌കലോനി പ്രതിരോധ താരം ടാഗ്ലിയാഫിക്കോയെ പിന്‍വലിച്ച് ലൗട്ടാരോ മാര്‍ട്ടിനെസിനെയും സിമിയോണിയെ തിരിച്ചുവിളിച്ച് റോഡ്രിഗോ ഡി പോളിനെയും കളത്തിലേക്ക് വിട്ടു. കിട്ടിയ കോര്‍ണറുകളില്‍ നിന്ന് ക്ലോസ് റേഞ്ചിലേക്ക് കോരിയിട്ടെങ്കിലും ഫലം കണ്ടില്ല. പിന്നെ ലഭിച്ച രണ്ട് കോര്‍ണറുകളില്‍ മെസി ക്രോസിന് ശ്രമിക്കാതെ കളി മെനയാന്‍ ശ്രമിച്ചു. ആദ്യ അവസരത്തില്‍ ഒന്നും നടന്നില്ല. രണ്ടാം അവസരത്തില്‍ ഇംഗ്ലണ്ട് പ്രതിരോധത്തിന്റെ ജാഗ്രതയുടെ താളം മനസ്സിലാക്കി എന്‍സോ ഫെര്‍ണാണ്ടസിലേക്ക് പാസ് നല്‍കി. എന്‍സോയുടെ ലോങ് റേഞ്ചര്‍ അനായാസം വലയില്‍. അതിന് മുമ്പ് രണ്ട് തവണ എന്‍സോ സമാന ഷോട്ട് പായിച്ചെങ്കിലും, പ്രതിരോധ താരങ്ങളുടെ സമ്മര്‍ദം കാരണം കൃത്യമായി ഫോക്കസ് ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നില്ല. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
എന്നിട്ടും പഠിക്കാതെ ഇംഗ്ലീഷ് മാസ്റ്റര്‍
അര്‍ജന്റീന ഒരു ഗോള്‍ മടക്കിയതോടെ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം നഷ്ടപ്പെട്ടു. മത്സരം 1-1ലായിട്ടും ടുഷേല്‍ പ്രതിരോധ ഗെയിം നയത്തില്‍ മാറ്റം വരുത്തിയില്ല. ഏത് സമയവും വീണ്ടുമൊരു ഗോള്‍ നേടാം എന്ന തരത്തില്‍ മെസി റൈറ്റ് ഫ്ളാങ്ക് ക്രിയേഷനുമായി പൊരുതിക്കൊണ്ടിരുന്നു. മത്സരം ഇന്‍ജുറി ടൈമിലേക്ക് കടന്നു. വിചാരിച്ചതു പോലെ തന്നെ സംഭവിച്ചു. അര്‍ജന്റീന രണ്ടാം ഗോളുമായി മുന്നില്‍ കടന്നു.
എല്ലാം കഴിഞ്ഞ് അയാളെ ഇറക്കി
മത്സരം ഏറെ കുറേ അര്‍ജന്റീന ഉറപ്പിച്ചുകഴിഞ്ഞു. ആ നേരത്ത് ടുഷേല്‍ ചെറിയൊരു മാറ്റം വരുത്തി. ജേഡ് സ്പെന്‍സിനെ പിന്‍വലിച്ച് ഇറക്കിയത് മാര്‍കസ് റാഷ്ഫോഡിനെ. ഈ സമയം മത്സരം 90+6 മിനിറ്റ് കടന്നിരുന്നു. ആഡ് ഓണ്‍ ടൈം ഒമ്പത് മിനിറ്റേ ഉണ്ടായിരുന്നുള്ളൂ. കളി തീരാന്‍ 20 മിനിറ്റെങ്കിലും മുമ്പേ റാഷ്ഫോഡിനെ കളത്തിലിറക്കിയിരുന്നെങ്കില്‍ പോലും കളിയുടെ ഗതി ചിലപ്പോള്‍മാറിയേനെ. മെസി ഒഴികെ ശരാശരി പ്രകടനം മാത്രം കാഴ്‌ച്ചവയ്‌ക്കുന്ന അര്‍ജന്റൈന്‍ നിരയ്‌ക്ക് വിവിധ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള മികവും അനുഭവ സമ്പത്തും എല്ലാമുള്ള റാഷ്ഫോഡിന്റെ സാന്നിധ്യം പോലും സമ്മര്‍ദം സൃഷ്ടിക്കുമായിരുന്നു. വെറും രണ്ട് തവണ ടച്ച് ചെയ്യാന്‍ മാത്രം റാഷ്ഫോഡിന് അവസരം ലഭിച്ചതോടെ എല്ലാം പൂര്‍ത്തിയായി.
















