
കണ്ണൂർ: സൗദി അറേബ്യയിലെ കൊലക്കേസിൽ സന്നദ്ധ സംഘടനകൾ ലക്ഷങ്ങൾ മോചനദ്രവ്യം നൽകി ജയിൽ മോചിതനാക്കിയ മലയാളി ഇരിട്ടിയിൽ വൻ ലഹരിക്കടത്തുമായി പിടിയിലായി. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി. ഫസലുദ്ദീനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാൾ.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിലാവുകയും ഏകദേശം പത്ത് വർഷത്തോളം സൗദി ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. പിന്നീട് വിവിധ സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെ 80 ലക്ഷം രൂപ മോചനദ്രവ്യം (ബ്ലഡ് മണി) നൽകിയാണ് ഫസലുദ്ദീനെ ജയിൽ മോചിതനാക്കി നാട്ടിലെത്തിച്ചത്.
ജയിൽ മോചിതനായി നാട്ടിലെത്തിയ ശേഷവും ഇയാൾ ലഹരി കടത്ത് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. മുൻപ് ബംഗളൂരു ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന സമയത്താണ് ഇയാൾ ലഹരി മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്നും, ഈ ബന്ധം ഉപയോഗിച്ചാണ് കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീനാണ് പ്രധാന വിതരണക്കാരനെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.