ഡാളസ്: ഇതാണ് കാല്‍പ്പന്തുകളിയുടെ കാവ്യനീതി. സെമിഫൈനല്‍ വരെ എതിരാളികളെ വിറപ്പിച്ച പ്രകടനവുമായി കുതിച്ചെത്തിയ ഫ്രഞ്ച് പട സെമിയില്‍ അടിതെറ്റി വീണു. കാളക്കൂറ്റന്മാരുടെ കരുത്തുമായെത്തിയ സ്പാനിഷ് ചെമ്പടയാണ് മുന്‍ ചാമ്പ്യന്മാരും നിലവിലെ റണ്ണേഴ്സുമായ ഫ്രാന്‍സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനലിലേക്ക് കുതിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ട്-അര്‍ജന്റീന വിജയികളെ സ്പെയിന്‍ നേരിടും. 22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഒയര്‍സബാലും 58-ാം മിനിറ്റില്‍ പെഡ്രോ പോറയുമാണ് ചെമ്പടയുടെ ഗോളുകള്‍ നേടിയത്.
ഫ്രഞ്ച് വമ്പിനേറ്റ തിരിച്ചടി
എത് പ്രതിരോധവും പിച്ചിച്ചീന്തി ഗോളുകള്‍ വര്‍ഷിച്ച് വിജയിക്കാമെന്ന ഫ്രഞ്ചിന്റെ ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയാണ് സ്പെയിനിനോടേറ്റത്. എംബാപ്പെയെയും ഡെംബലെയെയും ഒലീസയെയും ബാര്‍കോളയെയും അനങ്ങാന്‍ വിടാതെ കൂച്ചുവിലങ്ങിട്ടപ്പോള്‍ സ്പെയിനിന്റെ പ്രതിരോധക്കോട്ട പൊളിക്കാനാകാതെ ഫ്രാന്‍സ് സൂപ്പര്‍ താരനിര കുഴങ്ങി. ഈ ലോകകപ്പില്‍ ഫ്രാന്‍സിന്റെ 16 ഗോളുകളില്‍ 13ഉം നേടിയ എംബാപ്പെയും ഡെംബലെയും ഇന്നലെ സ്പെയിനിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ കാഴ്ചക്കാരായി മാറുന്നതാണ് കണ്ടത്. കളിയുടെ അവസാന മിനിറ്റുകളില്‍ സ്പെയിന്‍ ഗോളി ഉനായ് സിമോണിന്റെ മിന്നുന്ന രക്ഷപ്പെടുത്തലുകളും ഉണ്ടായതോടെ അവരുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. മറുവശത്ത് ഒയര്‍സബാലും യമാലും ഒല്‍മയും ബെയ്നയും മികച്ച പ്രകടനമാണ് നടത്തിയത്. പ്രത്യേകിച്ച് യമാല്‍, കഴിഞ്ഞ കളികളിലൊന്നും തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന യമാല്‍ ഇന്നലെ തുടര്‍ച്ചയായി ഫ്രഞ്ച് പ്രതിരോധം ഭേദിച്ചു. പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിരയെ അക്ഷരാര്‍ഥത്തില്‍ പൂട്ടിയാണ് സ്പെയിന്‍ ഉജ്ജ്വല വിജയവും 2010നുശേഷം ലോകകപ്പ് ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കിയത്. അതേസമയം 2024 യൂറോകപ്പിലും 2025 യുവേഫ നാഷന്‍സ് ലീഗിലും സ്പെയിനിനോട് സെമിയില്‍ തോറ്റ ഫ്രാന്‍സിന് ലോകകപ്പിലുടെ പകരം വീട്ടാമെന്ന സ്വപ്നവും സഫലമാക്കാനായില്ല.
കണക്കില്‍ തുല്യം, പക്ഷേ..!
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഇരുടീമുകളും ഏറെക്കുറെ തുല്യത പാലിച്ചു. 51 ശതമാനം സ്പെയിന്‍ പന്ത് നിയന്ത്രിച്ചപ്പോള്‍ സ്‌പെയിന്‍ 10 ഷോട്ടും ഫ്രാന്‍സ് 14 ഷോട്ടും ഉതിര്‍ത്തു. സ്പെയിന്‍ രണ്ടും ഫ്രാന്‍സ് നാലും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പായിച്ചു.
മൊറോക്കോയെ ക്വാര്‍ട്ടറില്‍ നേരിട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായി ഫ്രഞ്ച് പരിശീലകന്‍ ദെഷാംപ്സ് ഫ്രാന്‍സ് ടീമിനെ ഇറക്കിയത്. ഒറെലിയന്‍ ചൊവേമനിയും ബ്രാഡ്ലി ബാര്‍ക്കോളയും കളിക്കാനിറങ്ങി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെയാണ് സ്പെയിന്‍ മൈതാനത്തിറക്കിയത്. ഉജ്ജ്വല ഫോമിലുള്ള ഫ്രാന്‍സിനെ വിദഗ്ധമായി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പെയിന്‍ മൈതാനത്തെത്തിയത്. പെഡ്രിയെ ആദ്യഇലവനില്‍ ഉള്‍പ്പെടുത്താതെ ഡാനി ഒല്‍മോ, റോഡ്രി, ഫാബിയാന്‍ റൂയിസ് എന്നിവരെ മൈതാനമധ്യത്ത് നിലയുറപ്പിച്ചു. ഫ്രാന്‍സിന്റെ പല മുന്നേറ്റങ്ങളും മൈതാനമധ്യത്തുവെച്ചുതന്നെ നിര്‍വീര്യമാക്കാന്‍ സ്‌പെയിനിനായി.
കളിയിലേക്ക്
ഫ്രാന്‍സ് 4-2-3-1 ശൈലിയിലും സ്പെയിന്‍ 4-1-2-3 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഫ്രാന്‍സിന്റെ മുന്നേറ്റമായിരുന്നു. സ്പാനിഷ് ബോക്സിലേക്ക് തുടര്‍ച്ചയായി ഫ്രഞ്ച് പട കടന്നുകയറിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ആറ് മിനിറ്റില്‍ രണ്ട് കോര്‍ണറുകള്‍ ഫ്രാന്‍സിന് ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. എട്ടാം മിനിറ്റില്‍ ഒല്‍മോയെ വീഴ്‌ത്തിയതിന് സ്പെയിനിന് ഫ്രീകിക്ക്. എന്നാല്‍ ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒല്‍മോയെടുത്ത കിക്ക് ഫ്രഞ്ച് മതിലില്‍തട്ടി മടങ്ങി. 15-ാം മിനിറ്റില്‍ പന്തുമായി മുന്നേറാന്‍ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റന്‍ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗള്‍ ചെയ്തു വീഴ്‌ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പിന്നാലെ പ്രത്യാക്രമണം നടത്തിയ ഫ്രാന്‍സ് സ്പാനിഷ് ബോക്സില്‍ എത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. 20-ാം മിനിറ്റില്‍ സ്പെയിനിന് പെനാല്‍റ്റി. ഫ്രഞ്ച് ബോക്സിലേക്ക് മാര്‍ക് കുക്കുറെല്ല നീട്ടി നല്‍കിയ ക്രോസ് സ്വീകരിക്കാന്‍ ഓടിക്കയറിയ ലമീന്‍ യമാലിനെ ഫ്രഞ്ച് താരം ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്‌ത്തിയതിനാണ് സ്പോട്ട് കിക്ക് അനുവദിച്ചത്. ഒയര്‍സബാലെടുത്ത കിക്കിന്റെ ദിശ മനസ്സിലാക്കി ഫ്രഞ്ച് ഗോളി അതേ ദിശയിലേക്ക് മുഴുനീളെ ഡൈവ് ചെയ്തെങ്കിലും പന്ത് വലയില്‍ കയറി. ഈ ലോകകപ്പില്‍ ഫ്രാന്‍സ് ആദ്യമായി പിന്നിലായ നിമിഷമായിരുന്നു ഇത്. ഗോള്‍ നേടിയതോടെ ഫ്രഞ്ച് ബോക്സിലേക്ക് സ്പാനിഷ് ചെമ്പട തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ മെനഞ്ഞു. 30-ാം മിനിറ്റില്‍ ഫ്രഞ്ച് പ്രതിരോധ താരം വില്യം സാലിബ പരിക്കേറ്റ് മൈതാനം വിട്ടു. പകരം ഇറങ്ങിയത് മാക്സെന്‍സ് ലക്രോയിസ്. 34-ാം മിനിറ്റില്‍ ഒല്‍മോയ്‌ക്ക് മികച്ച അവസരം കിട്ടിയെങ്കിലും കാര്യമുണ്ടായില്ല. 36-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബാര്‍കോളയുടെ ഷോട്ട് പുറത്തേക്ക് പറന്നു. സ്പെയിനും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ലീഡ് ഉയര്‍ത്താനായില്ല. ആദ്യപകുതിയുടെ പരിക്ക് സമയത്ത് ജൂള്‍സ് കൗണ്ടെ നല്‍കിയ ക്രോസ് കണക്ട് ചെയ്യാന്‍ എംബപ്പെക്ക് കഴിഞ്ഞതുമില്ല. ആദ്യ പകുതിയില്‍ സ്പെയിന്‍ 5 ഗോള്‍ ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ഫ്രാന്‍സിന് രണ്ട് അവസരങ്ങള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുപോലും ഫ്രാന്‍സിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ് റാബിയോട്ടിന് പകരം മനു കോനെ മൈതാനത്ത്. അധികം കഴിയും മുന്നേ ബാര്‍ക്കോളയെ പിന്‍വലിച്ച് ദുവെയെയടക്കം കൊണ്ടുവന്ന് ദെഷാംസ് മുന്നേറ്റം ശക്തമാക്കി. അതുകൊണ്ടൊന്നും സ്പാനിഷ് കോട്ട പൊളിക്കാന്‍ ഫ്രഞ്ച് പോരാളികള്‍ക്കായില്ല. എംബാപ്പെയും ഡെംബെലെയുമടക്കമുള്ള ഫ്രഞ്ച് മുന്നേറ്റം അക്ഷരാര്‍ഥത്തില്‍ നിറംമങ്ങി. 58-ാം മിനിറ്റില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് സ്പെയിന്‍ ലീഡ് ഉയര്‍ത്തി. ബോക്‌സിന് പുറത്തുനിന്ന് പെഡ്രോ പോറോ നടത്തിയ സുന്ദരമായ നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ പെഡ്രോ പോറോ ഡാനി ഒല്‍മോയ്‌ക്ക് കൈമാറി. ഒല്‍മോ പെട്ടെന്ന് തന്നെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ പെഡ്രോ പോറോ ഫ്രഞ്ച് ഗോള്‍കീപ്പര്‍ മിക് മൈഗ്‌നാനെ കാഴ്ചക്കാരനാക്കി അനായാസം ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് ഗോള്‍ മടക്കാനായി കിണഞ്ഞു ശ്രമിക്കുന്ന ഫ്രഞ്ച് സംഘത്തെയാണ് മൈതാനത്ത് കണ്ടത്. എന്നാല്‍ സ്‌പെയിന്‍ പ്രതിരോധം ആ മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കി.
രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ ഫ്രാന്‍സ് മാനസികമായി തന്നെ തകര്‍ന്നു. അത് അവരുടെ നീക്കങ്ങളിലും പ്രതിഫലിച്ചു. അതിനിടെ ഗോളെന്നുറച്ച കിലിയന്‍ എംബപ്പെയുടെ ശക്തമായ ഷോട്ട് മാര്‍ക് കുക്കുറെല്ലയുടെ കാലില്‍ തട്ടി പോസ്റ്റിനു പുറത്തേക്ക്. അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാന്‍ ഫ്രാന്‍സ് നീക്കങ്ങള്‍ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം ഭേദിക്കാനായില്ല. ഇതോടെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ ഫ്രാന്‍സിന് നിരാശയോടെ മടക്കം. പ്രതിരോധ-മധ്യ-മുന്നേറ്റനിര ഒത്തൊരുമിച്ച്, ഒരേ മനസ്സോടെ കളിച്ച് ആധികാരിക വിജയത്തോടെ സ്പെയിന്‍ കലാശപ്പോരാട്ടത്തിലേക്കും മുന്നേറി.
















