ന്യൂഡൽഹി : പുരി ജഗന്നാഥ സ്വാമിയുടെ രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ . ഗുജറാത്ത് ആന്റി-ടെററിസ്റ്റ് സ്ക്വാഡ് പടാൻ സിദ്ധ്പൂരിലെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായത്.
നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദുമായി (ജെഎം) ബന്ധമുള്ള ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. സിദ്ധ്പൂരിലെ ജാമ്പാലിപോൾ (ജപ്പാളിപോൾ) പ്രദേശം ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ പോലീസിന്റെ സഹായത്തോടെ എടിഎസ് സംഘങ്ങൾ തിരച്ചിൽ നടത്തി.
അന്വേഷണത്തിനിടെ, ഒരു കട്ട്ലറി കടയും റെയ്ഡ് ചെയ്തു. ഈ കടയിൽ നിന്ന് ചെറിയ കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ അപരിചിതൻ വാങ്ങിയതായി സൂചന ലഭിച്ചിരുന്നു. തുടർന്ന് കട ഉടമയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. തുടർന്ന് ബാറ്ററി വാങ്ങിയ മുഹമ്മദ് അമിൻ ഷേരയുടെ ഛാത്തവാദ ഗ്രാമത്തിലെ (സിദ്ധ്പൂർ താലൂക്ക്) വീട് എ.ടി.എസ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു.
‘ദാറുൽ ഇസ്ലാം ഗുജറാത്ത് ജെയ്‌ഷെ-ഇ-മുഹമ്മദ്’ എന്ന പേരിൽ അഞ്ചംഗസംഘം സംഘടന രൂപീകരിച്ചിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള അബ്ദുള്ള, മുഹമ്മദ് ഉമർ എന്നിവരുമായി ഇവർ ബന്ധം പുലർത്തിയിരുന്നു. ജെയ്‌ഷെ-യുമായി ബന്ധപ്പെട്ട സാഹിത്യങ്ങൾ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്യാനും ഇവർ ശ്രമിച്ചിരുന്നു.
















