കൊച്ചി: 2018-ല്‍ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സെഷന്‍സ് കോടതിയിലെ വിചാരണ തുടരാം. വിചാരണ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് അഞ്ച് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. എട്ട് വര്‍ഷത്തിന് ശേഷവും കൂട്ടുപ്രതികള്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രം സമര്‍പ്പിച്ച പ്രതികള്‍ക്കെതിരെ മാത്രം വിചാരണ നടത്തുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്.
വിചാരണ മാറ്റിവയ്‌ക്കാന്‍ വിസമ്മതിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഒന്നാം പ്രതി മുഹമ്മദ് ജെ ഐ , രണ്ടാം പ്രതി ആരിഫ് ബിന്‍ സലിം , നാലാം പ്രതി ബിലാല്‍ സജി, അഞ്ചാം പ്രതി ഫറൂഖ് അമാനി , ആറാം പ്രതി രാജീബ് പിഎം എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് ജസ്റ്റിസ് ജി ഗിരീഷ് തള്ളിയത്.
2018 ജൂലായിലാണ് എസ്എഫ്ഐ നേതാവും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്.
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്‌റെയും വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിന്റെയും അംഗങ്ങളാണ് കൊല നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പ്രോസിക്യൂഷന്‍ അനുബന്ധ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു.
















