ഡാളസ്: ഒരു ടീം കൊടുങ്കാറ്റുപോലെ മുന്നേറുന്നു. മറ്റൊന്ന് ശില്‍പ്പിയുടെ ക്ഷമയോടെ കളി പണിയുന്നു. ഒരു വശത്ത് എംബാപ്പെയുടെ മിന്നല്‍വേഗം, മറുവശത്ത് ലമീന്‍ യമാലിന്റെ മാന്ത്രിക സ്പര്‍ശം. ഒരു വശത്ത് ലോകകപ്പ് ചരിത്രത്തിലെ സ്ഥിരതയുടെ പ്രതീകമായ ഫ്രാന്‍സ്; മറുവശത്ത് പന്തിനെ കവിതയാക്കി മാറ്റുന്ന സ്‌പെയിന്‍. ഡാളസ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി വിസില്‍ മുഴങ്ങുമ്പോള്‍ അത് ഒരു സെമിഫൈനല്‍ മാത്രമാകില്ല. രണ്ട് ഫുട്ബോള്‍ തത്ത്വചിന്തകള്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഒരു മഹാസമരം കൂടിയായിരിക്കും. ഒരു ടീമിന് തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനലിലേക്കുള്ള വഴി തുറക്കാനാണ് മോഹം; മറ്റൊരു ടീം 2010-ന് ശേഷം വീണ്ടും ലോകകിരീടത്തിലേക്കുള്ള സ്വപ്‌നത്തിന് ചിറകുവിരിക്കാന്‍ ഇറങ്ങുന്നു. ലോകം ശ്വാസമടക്കി കാത്തിരിക്കുന്ന 90 മിനിറ്റുകള്‍..!
അപരാജിതരുടെ ആത്മവിശ്വാസം
ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു ടീമുകളിലൊന്നില്‍ സെമിയില്‍ പുറത്താകുമെന്ന നിരാശയ്‌ക്കുമേലാണ് മത്സരം തുടങ്ങുന്നത്. ഇരുടീമുകളും ഈ ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍ ആ അപരാജിത കുതിപ്പുകളുടെ കഥകള്‍ വ്യത്യസ്തമാണ്. ഫ്രാന്‍സ് ആക്രമണത്തിന്റെ തീപ്പൊരികൊണ്ടാണ് എതിരാളികളെ കീഴടക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ സെനഗല്‍, ഇറാഖ്, നോര്‍വേ എന്നിവരെ അനായാസം മറികടന്ന അവര്‍, നോക്കൗട്ട് ഘട്ടത്തില്‍ സ്വീഡന്‍, പരാഗ്വേ, മൊറോക്കോ എന്നിവരെയും പരാജയപ്പെടുത്തി. ആറ് മത്സരങ്ങളില്‍ 16 ഗോളുകളാണ് ഫ്രാന്‍സ് നേടിയത്. ഓരോ മത്സരത്തിലും ശരാശരി രണ്ടിലധികം ഗോളുകള്‍. വഴങ്ങിയത് രണ്ട് ഗോളുകള്‍ മാത്രം. അതില്‍ ഏറ്റവും ശ്രദ്ധേയമായത്, നോക്കൗട്ട് ഘട്ടത്തില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല എന്നതാണ്.
സ്‌പെയിന്‍ വഴി തനി വഴി
സ്‌പെയിന്‍ വേറൊരു വഴിയാണ് തെരഞ്ഞെടുത്തത്. ക്ഷമയോടെ പന്ത് കൈവശം വയ്‌ക്കുക, എതിരാളിയെ ഓടിക്കുക, കൃത്യമായ നിമിഷത്തില്‍ പ്രഹരിക്കുക. ഓസ്ട്രിയ, പോര്‍ച്ചുഗല്‍, ബെല്‍ജിയം എന്നിവരെ മറികടന്ന് സെമിയിലെത്തിയ അവര്‍ ടൂര്‍ണമെന്റിലുടനീളം വഴങ്ങിയത് ഒരു ഗോള്‍ മാത്രം. അതും നോക്കൗട്ടില്‍. 2010ല്‍ അവര്‍ വിജയിച്ച ടിക്കി ടാക്കയെ പൂര്‍ണമായും കൈവിടാതെ ലോങ് പാസുകളും ഹൈ ബോളുകളും ഇടയ്‌ക്കിടയ്‌ക്ക് പരീക്ഷിക്കുന്ന സ്പാനിഷ് തന്ത്രം ഇത്തവണ ഇതുവരെ വിജയം കണ്ടിട്ടുണ്ട്.
എംബാപ്പെ: കാറ്റിനേക്കാള്‍ വേഗമുള്ള ആയുധം
ഫ്രാന്‍സിന്റെ മുഖമാണ് കിലിയന്‍ എംബാപ്പെ. അദ്ദേഹം പന്തുമായി മുന്നേറുമ്പോള്‍ പ്രതിരോധനിരകള്‍ പന്തിനെ മാത്രമല്ല, സമയത്തെയും പിന്തുടരേണ്ടിവരുന്നു. ഈ ലോകകപ്പില്‍ എട്ട് ഗോളുകള്‍ നേടിയ എംബാപ്പെ കരിയറില്‍ 20 ലോകകപ്പ് ഗോളുകള്‍ എന്ന അത്യപൂര്‍വ നേട്ടവും സ്വന്തമാക്കി. അദ്ദേഹത്തെ തടയാന്‍ സ്‌പെയിന്‍ ആശ്രയിക്കുന്നത് യുവ സെന്റര്‍ബാക്ക് പൗ കുബാര്‍സിയെയാണ്. പരിചയസമ്പന്നരായ താരങ്ങള്‍ക്കുപോലും ദുഷ്‌കരമായ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഈ 19കാരന്‍. എന്നാല്‍, എംബാപ്പെ മാത്രമല്ല ഫ്രാന്‍സിന്റെ മില്യണ്‍ ഡോളര്‍ താരങ്ങള്‍. ഡെംബലെയും, ഒലിസെയുമടക്കം ഗംഭീരനിര ഫ്രഞ്ച് പടയുടെ കരുത്താണ്.
യുവതുര്‍ക്കി യമാല്‍
ലമീന്‍ യമാല്‍ കളിക്കുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ പ്രായം എന്ന വാക്ക് അര്‍ത്ഥശൂന്യമാകുന്നു. അദ്ദേഹത്തിന്റെ ഡ്രിബിളുകള്‍ക്ക് താളമുണ്ട്. പാസുകള്‍ക്ക് കവിതയുടെ ഒഴുക്കുണ്ട്. എതിരാളിയെ മറികടക്കുന്ന ഓരോ നീക്കവും സ്റ്റേഡിയത്തെ ഒരുമിച്ച് എഴുന്നേല്‍പ്പിക്കുന്ന ശക്തിയുള്ളതാണ്. യമാലിന് സ്വാതന്ത്ര്യം അനുവദിച്ചാല്‍ ഫ്രാന്‍സ് വലിയ വില നല്‍കേണ്ടിവരും. തിയോ ഹെര്‍ണാണ്ടസിനും ഫ്രഞ്ച് പ്രതിരോധത്തിനും മുന്നിലുള്ള ഏറ്റവും വലിയ പരീക്ഷയായിരിക്കും യമാല്‍.
മധ്യനിര: ഫൈനലിലേക്കുള്ള പാലം
ഫുട്ബോളില്‍ എല്ലാ യുദ്ധങ്ങളും ഗോള്‍മുഖത്തല്ല നടക്കുന്നത്. ചില യുദ്ധങ്ങള്‍ മധ്യവരയിലാണുണ്ടാകുന്നത്. റാബിയോയും മനു കോനെയും ഫ്രാന്‍സിന്റെ ഊര്‍ജമാകുമ്പോള്‍, റോഡ്രിയും പെഡ്രിയും ഡാനി ഒല്‍മോയും ചേര്‍ന്നാണ് സ്‌പെയിന്റെ കളിയുടെ ശ്വാസം നിയന്ത്രിക്കുന്നത്. ഈ പോരാട്ടത്തില്‍ പന്ത് കൂടുതല്‍ നേരം കൈവശം വയ്‌ക്കുന്ന ടീം മത്സരത്തിന്റെ താളവും നിയന്ത്രിച്ചേക്കും. ഫ്രാന്‍സിന്റെ ഒലിസെ മധ്യനിരയിലുണ്ടാക്കുന്ന ചലനം ഇതിനോടകം എല്ലാ ടീമുകള്‍ക്കും വെല്ലുവിളിയായിട്ടുണ്ട്. കൃത്യമായ പാസുകളും ഇന്റര്‍സെപ്ഷനുകളും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
തന്ത്രങ്ങളുടെ ഏറ്റുമുട്ടല്‍
ഫ്രാന്‍സ് അവസരം കാത്തിരിക്കില്ല; അവസരം സൃഷ്ടിക്കും. മിന്നല്‍വേഗത്തിലുള്ള അവരുടെ പ്രത്യാക്രമണ ശൈലി ലോകഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ കൗണ്ടര്‍ അറ്റാക്കുകളില്‍ ഒന്നാണ്. സ്‌പെയിന്‍ അതിന്റെ നേര്‍വിപരീതം. ഓരോ പാസും കണക്കുകൂട്ടിയതാണ്. ഓരോ മുന്നേറ്റവും ക്ഷമയുടെ ഫലമാണ്. എതിരാളിയുടെ ക്ഷമ തകര്‍ക്കുക എന്നതാണ് അവരുടെ ആദ്യ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ സെമിഫൈനല്‍ രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം മാത്രമല്ല, രണ്ട് ഫുട്ബോള്‍ തത്ത്വചിന്തകളുടെ പരീക്ഷണവേദി കൂടിയാണ്.
ദെഷാംപ്‌സും ഡി ലാ ഫുവെന്റെയും
മികച്ച താരങ്ങള്‍ മാത്രമല്ല, മികച്ച പരിശീലകരും വലിയ മത്സരങ്ങള്‍ ജയിപ്പിക്കും. ദിദിയേ ദെഷാംപ്സിന് തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ എന്ന അപൂര്‍വ നേട്ടം കാത്തിരിക്കുന്നു. ലൂയിസ് ഡി ലാ ഫുവെന്റെ യൂറോ കിരീടത്തിന് ശേഷം ലോകകപ്പിലും സ്‌പെയിനെ സ്വര്‍ണവഴിയിലൂടെ നടത്താനാണ് ശ്രമിക്കുന്നത്.
ടച്ച്‌ലൈനിന് പുറത്തുള്ള ഓരോ തീരുമാനവും മത്സരത്തിന്റെ കഥ മാറ്റിയേക്കാം.
ചരിത്രം എഴുതാന്‍ കാത്തിരിക്കുന്ന രാത്രി
ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത് ഒരിക്കല്‍ മാത്രം, 2006-ല്‍. അന്ന് വിജയിച്ചത് ഫ്രാന്‍സായിരുന്നു. എന്നാല്‍ സമീപകാല വലിയ ടൂര്‍ണമെന്റുകളില്‍ ചിരിച്ചത് സ്‌പെയിനാണ്. അതുകൊണ്ടുതന്നെ പഴയ ചരിത്രത്തിനും പുതിയ യാഥാര്‍ഥ്യത്തിനും ഇടയിലാണ് ഈ സെമിഫൈനല്‍. ഒരുകൂട്ടര്‍ക്ക് ഫുട്ബോള്‍ ഒരു കലാരൂപമാണ്. മറ്റൊരുകൂട്ടര്‍ക്ക് അത് വിജയത്തിന്റെ ശാസ്ത്രം. ഇവിടെ ഒരു പിഴവിന് പോലും വിലയുണ്ട്. ഒരു നിമിഷത്തെ മികവിന് പോലും അമരത്വമുണ്ട്. കാരണം, ഫൈനല്‍ ഇനി ഒരു വിജയം മാത്രം അകലെയാണ്. സെമി പൊളിക്കും.!
സാധ്യതാ ഇലവന്‍- ഫ്രാന്‍സ് (4-2-3-1)
ഗോള്‍കീപ്പര്‍: മൈക്ക് മെയ്ന്യാന്‍
പ്രതിരോധം: ജൂള്‍സ് കുണ്ടെ, ഇബ്രാഹിം കൊനാട്ടെ, വില്യം സലിബ, തിയോ ഹെര്‍ണാണ്ടസ്
ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാര്‍: മാനു കോനെ, അദ്രിയന്‍ റാബിയോ
അറ്റാക്കിങ് മിഡ്ഫീല്‍ഡ്: ഉസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസെ, ഡെസിറെ ഡുവേ
സ്ട്രൈക്കര്‍: കിലിയന്‍ എംബാപ്പെ
സാധ്യതാ ഇലവന്‍ – സ്‌പെയിന്‍ (4-2-3-1)
ഗോള്‍കീപ്പര്‍: ഉനായ് സിമോന്‍
പ്രതിരോധം: പെഡ്രോ പോറോ, പൗ കുബാര്‍സി,
അയ്‌മെറിക് ലപോര്‍ട്ട്, മാര്‍ക് കുകുറേയ
ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാര്‍: റോഡ്രി, പെഡ്രി
അറ്റാക്കിങ് മിഡ്ഫീല്‍ഡ്: ലമീന്‍ യമാല്‍, ഡാനി ഒല്‍മോ, അലെക്സ് ബയേന
സ്ട്രൈക്കര്‍: മൈക്കല്‍ ഒയര്‍സബാല്‍
















