പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. പ്രതിക്ക് ആരെയും ഭയമില്ല. പല കള്ളങ്ങളും അയാൾ പറയും. ബുദ്ധിപരമായിട്ടാണ് നീക്കം. അതൊന്നും ആരും വിശ്വസിക്കരുത്. തൂക്ക് കയര്‍ കൊടുക്കണം – സുധാകരന്റെ മക്കള്‍ വ്യക്തമാക്കി.
ഞങ്ങൾക്ക് അച്ഛനും അച്ഛമ്മയും എല്ലാരും നഷ്ടപ്പെട്ടു. അയൾക്ക് ഒന്നിനെയും പേടിയില്ല. തൂക്കിക്കൊല്ലണമെങ്കിൽ തൂക്കി കൊന്നോളൂ എന്നാണ് അയാൾ കോടതിയിൽ പറഞ്ഞത്. ഞങ്ങൾക്ക് അയാളെ പേടിയാണെന്നും സുധാകരന്റെ മക്കളായ അഖിലയും അതുല്യയും മാധ്യമങ്ങളോട് പറഞ്ഞു. എന്റെ മക്കൾക്ക് അച്ഛനെയും അമ്മയേയും ഇല്ലാതാക്കിയ ആളാണ് ചെന്താമരയെന്ന് കൊല്ലപ്പെട്ട സജിതയുടെ ചേച്ചി പറഞ്ഞു.
കുട്ടികൾക്ക് ഇനി ആരുമില്ല. അവരെ സർക്കാർ ഏറ്റെടുക്കണം. ഒരു ജോലി നൽകണമെന്നും സജിതയുടെ ചേച്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചെന്താമരയുടെ രൂപം കാണുമ്പോൾ തന്നെ കുട്ടികൾക്ക് പേടിയാണ്. രാത്രിയായാൽ അവർക്ക് വലിയ പേടിയാണെന്നും അവർ വ്യക്തമാക്കി. കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസ്. ഇതിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്നും ശിക്ഷ മറ്റന്നാൾ വിധിക്കുമെന്നും പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.
ചെന്താമരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പെട്ടു. ഫെബ്രുവരി 23 മുതൽ മെയ് 6 വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ 4 പേർ കൂറുമാറിയിരുന്നു.
















