Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: കോടതിയേയും ജഡ്ജിയേയും വെല്ലുവിളിച്ച് നെന്മാറ ഇരട്ടക്കൊലകേസിലെ പ്രതി ചെന്താമര. ഭാര്യയും ഞാനും പിണങ്ങാൻ കാരണം കൊല്ലപ്പെട്ടവരാണ്. ഇനിയും ചിലർ പുറത്തുണ്ട്. അവരെയും വകവരുത്തും. എനിക്കെതിരെ ആര് സാക്ഷി പറഞ്ഞാൽ അവരെയും കൊല്ലും. തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റം. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല. എഴുതാൻ പറ്റുന്നത് എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര വെല്ലുവിളിച്ചു.

കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചെന്താമര കുറ്റക്കാരനാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവയ്‌ക്കുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂ എന്നാണ് ചെന്താമര മറുപടി നല്‍കിയത്. കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം. വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റാണ് ചെയ്തിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭീഷണിയും വെല്ലുവിളിയും നിറഞ്ഞ മറുപടി ചെന്താമര നൽകിയത്.

കോടതി മുറിയിൽ പൂർണ്ണമായും അക്ഷോഭ്യനായി കാണപ്പെട്ട പ്രതിയോട് എന്താണ് ജോലി എന്ന് ജഡ്ജി ചോദിച്ചപ്പോൾ ടാങ്കർ ഡ്രൈവർ ആണെന്ന് മറുപടി നൽകി. ഭാര്യയും കുട്ടികളുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ജയിലിൽ കിടക്കുമ്പോൾ എങ്ങനെ ബന്ധപ്പെടും എന്നായിരുന്നു ഇയാളുടെ മറുചോദ്യം. ജയിലിൽ സഹതടവുകാരുമായി നല്ല ബന്ധത്തിലാണോ എന്ന കോടതിയുടെ അടുത്ത ചോദ്യത്തിന്, കള്ളന്മാരും ലഹരി ഉപയോഗിക്കുന്നവരുമായി എങ്ങനെ നല്ല ബന്ധം പുലർത്തും എന്നാണ് ചെന്താമര തിരിച്ചു ചോദിച്ചത്.

ഇനിയും ഇയാൾ കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചപ്പോൾ, താൻ ഇതുവരെ ജാമ്യം പോലും വാങ്ങിയിട്ടില്ലെന്ന് പ്രതി പറഞ്ഞു. പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും ഇയാൾ നന്നാവാൻ സാധ്യതയില്ലെന്നുമാണ് പ്രൊബേഷൻ ഓഫീസർ പറയുന്നതെന്ന് കോടതി വ്യക്തമാക്കിയപ്പോൾ, ‘നിങ്ങൾക്ക് വരുമ്പോഴേ അത് അറിയൂ, ഞാൻ ആയിട്ട് പോകില്ല വന്നാൽ വിടില്ല’ എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

മൂന്ന് കൊലപാതക കേസുകളിൽ പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണു 2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്.

ചെന്താമരയും ഭാര്യയും മക്കളും അകന്നു കഴിയുകയായിരുന്നു. സജിതയ്‌ക്കും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണു സജിതയെ കൊലപ്പെടുത്തിയത് എന്നാണു കേസ്. ഒളിവിൽ കഴിയവേയാണ് ചെന്താമരയെ പിടികൂടിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്‌ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

Recent Posts