Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹെക്കോടതിയെ അറിയിക്കും. സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. കാപ്പാ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ നിന്നും പുറത്തുവിടാനാകാത്ത സാഹചര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. കേസിൽ ഹൈക്കോടതി ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തീരുമാനം അറിയിക്കും.

സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ നടത്താൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ല. ജയിലില്‍ മാധ്യമങ്ങളെയും അനുവദിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നാളെ രാവിലെ 11 മണിക്കാണ് സുഗതന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.

കൗണ്‍സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയല്ല ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. പിന്നാലെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.