
ന്യൂദല്‍ഹി: ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ സംസാരിക്കുന്നതാണ് മോദിക്കിഷ്ടമെന്നും അതിനാലാണ് മോദി പത്രസമ്മേളനങ്ങള്‍ നടത്താത്തതെന്ന മറുപടിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍. എന്തുകൊണ്ട് മോദി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന് ന്യൂസിലാന്‍റില്‍ വെച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അതിന് ഉത്തരം പറയുകയായിരുന്നു രുദ്രേന്ദ്ര ടാണ്ടന്‍.
മോദിയ്‌ക്ക് മാധ്യമപ്രവര്‍ത്തകരെ പേടിയാണെന്നും അതിനാല്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്നും ഉള്ള ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്ള ഉത്തരം കൂടി രുദ്രേന്ദ്ര ടാണ്ടന്റെ ഈ മറുപടിയിലുണ്ട്. വലിയൊരു വിഭാഗം ഗ്രാമീണർ ഉൾപ്പെടുന്ന ഇന്ത്യൻ ജനതക്ക് നേരിട്ടുള്ള സംഭാഷണമാണ് താൽപര്യമെന്നും മാധ്യമങ്ങളെ പോലുള്ള ഇടനിലക്കാരെ അവർക്ക് താൽപര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി കൂടിയായ രുദ്രേന്ദ്ര ടാണ്ടൻ തിരിച്ചടിച്ചു.
ഇന്ത്യയും ന്യൂസിലാന്‍റും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ന്യൂസിലാന്‍റിലെ ഓക്ലൻഡിൽ വെച്ച് ടാണ്ടന്‍ ഈ വിശദീകരണം നല്‍കിയത്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തതെന്ന ചോദ്യം മുൻപും പലതവണ ഉയർന്നുകേട്ടിട്ടുള്ളതാണെന്ന് രുദ്രേന്ദ്ര ടാണ്ടൻ ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ വോട്ടർമാരിൽ ഭൂരിഭാഗവും ഗ്രാമീണ മേഖലയിലുള്ളവരാണ്. നേതാക്കൾ തങ്ങളോട് ഇടനിലക്കാരില്ലാതെ നേരിട്ട് സംസാരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. മാധ്യമങ്ങളിലൂടെയോ മറ്റ് ഇടനിലക്കാരിലൂടെയോ സംസാരിക്കുന്നതിനേക്കാൾ ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിൽ പ്രധാനമന്ത്രി മോദി പൂർണ്ണ വിജയം വരിച്ചിട്ടുണ്ട് – ടാണ്ടൻ കൂട്ടിച്ചേർത്തു.
ന്യൂസിലാന്‍റിൽ എത്തുന്നതിന് തൊട്ടുമുമ്പ് ആസ്ത്രേലിയയിലും വാർത്താ സമ്മേളനങ്ങൾ ഒഴിവാക്കുന്ന മോദിയുടെ ശൈലി വിമർശിക്കപ്പെട്ടിരുന്നു. നാല് പതിറ്റാണ്ടിനിടെ ന്യൂസിലാന്റ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.