Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം സി പി എമ്മിനെ വെട്ടിലാക്കി. ഇടത് ഭരണ കാലത്ത് മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടതില്‍ അപാകതയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

പിഎം ശ്രീയില്‍ നിന്ന് പിന്മാറണമെന്നാണ് എസ്എഫ്‌ഐയും സിപിഎം നേതാക്കളും യുഡിഎഫ് സര്‍ക്കാറിനോടാവശ്യപ്പെടുന്നത്. എന്നാല്‍ നിങ്ങള്‍ ഒപ്പിട്ട കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥപ്രകാരം സാധ്യമല്ലെന്ന് യുഡിഎഫ് പറയുന്നു.ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസ് രതീഷ് കാളിയാടന്റെ ലേഖനം.

വ്യവസ്ഥ പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും യോജിപ്പിലെത്തിയാല്‍ മാത്രമേ മരവിപ്പിക്കലിന് സാധ്യതയൂള്ളൂ എന്നാണ് ലേഖനത്തിലുളളത്.ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം, പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്‍കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഇന്ത്യ സര്‍ക്കാരിന്റെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്‌കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണ്. സംസ്ഥാനങ്ങള്‍ക്ക് ഏകപക്ഷീയമായി പിന്മാറ്റത്തിന് വ്യവസ്ഥയില്ല. ഫണ്ടില്‍ റിസ്‌കെടുത്ത് രാഷ്‌ട്രീയ തീരുമാനം വേണമെങ്കില്‍ യുഡിഎഫ് സര്‍ക്കാറിന് എടുക്കാം. കരാര്‍ ഒപ്പിട്ടതിനെയും ലേഖനം കുറ്റപ്പെടുത്തുന്നു.

ആദ്യം കരാര്‍ കാബിനറ്റില്‍ വന്നപ്പോള്‍ മന്ത്രിമാര്‍ എതിര്‍ത്തതിനാല്‍ മാറ്റിവെച്ചു.പിന്നീട് മന്ത്രിസഭാ യോഗത്തില്‍ വരാതെ ഒപ്പിട്ടതില്‍ അപാകതയുണ്ടെന്നാണ് ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് വാരികയില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. കരാര്‍ തുടര്‍ന്ന് വ്യവസ്ഥകളില്‍ ഇളവിനാണ് യുഡിഎഫ് ശ്രമം.

 

Recent Posts