തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ എം ആര് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന.
സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ ഡിജിപി നാളെ ശിപാർശ സമർപ്പിച്ചേക്കും. റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എം.ആർ. അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി നാളെ റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.
എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് റിപ്പോർട്ട് അടുത്ത ദിവസം സർക്കാരിന് മുന്നിലേക്കെത്തുന്നത്.
അതേസമയം എഡിജിപി ഓഫീസിലെ രണ്ട് എസ്ഐമാര്‍ക്കെതിരെയും നടപടി ഉണ്ടാകും. കേസ് അട്ടിമറിക്കാന്‍ എംആര്‍ അജിത് കുമാര്‍ ഇടപെട്ടതായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ട്.
എം ആര് അജിത് കുമാറിന് ഒരു സംരക്ഷണവും നല്‍കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ നിലപാട്.
രണ്ട് ഡിവൈഎസ്പിമാരുടെയും എസ്പിമാരുടെയും മൊഴി രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് എസ്ഐടി സമര്‍പ്പിച്ചിരിക്കുന്നത്. 2024ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ എം ആര് അജിത് കുമാര്‍ തന്റെ ഓഫീസില്‍ നേരിട്ട് വിളിപ്പിച്ചാണ് കേസ് ഡയറിയും അന്തിമ റിപ്പോര്‍ട്ടും തിരുത്തി കോടതിയില്‍ സമര്‍പ്പിക്കാന്‍ പറഞ്ഞതെന്ന് മൊഴിയുണ്ട്. കോടതിയില്‍ ആ തിരുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
















