ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്‌ഡി ജില്ലയിൽ പോക്സോ കേസിൽ പ്രതിയായിരുന്ന യുവാവ് പ്രതികാരമെന്ന പേരിൽ നടത്തിയ ക്രൂര ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. പോക്സോ കേസിലെ ഇരയും കുടുംബാംഗങ്ങളും പ്രതിയുടെ ഭാര്യയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ നടുക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.
ആക്രമണത്തിൽ പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടി, പെൺകുട്ടിയുടെ അമ്മ, മുത്തശ്ശി, (ചിത്യാല റുക്കമ്മ (65), ചിത്യാല ലക്ഷ്മി (45)) പ്രതിയുടെ ഭാര്യ സരിത, മൂന്ന് വയസുള്ള മകൾ, രണ്ട് വയസുള്ള മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കത്തികൊണ്ട് ക്രൂരമായ ആക്രമണമാണ് ഇവർക്കെതിരെ പ്രതി നടത്തിയത്. രാജ്‌കുമാർ തന്റെ ഭാര്യയായ സരിതയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
രംഗറെഡ്‌ഡി ജില്ലയിലെ ഷാബാദ് മണ്ഡലിലെ ദൈവലഗുഡ ഗ്രാമത്തിലാണ് ശനിയാഴ്‌ച പുലർച്ചെ ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ മെയ് 16-ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ രാജ്‌കുമാറിനെതിരെ പോക്സോ നിയമപ്രകാരമുള്ള കേസെടുത്തിരുന്നു. പെൺകുട്ടിയെ പിന്തുടരുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്നാരോപിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് വ്യക്തിഗത ബോണ്ടിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇയാൾ പ്രതികാരബുദ്ധിയോടെ ആക്രമണം നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
















