
ഓക്‌ലൻഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ന് നടക്കും. വ്യാപാരം, നിക്ഷേപം, ക്ഷീരവികസനം, കൃഷി, കായികരംഗം എന്നിവയിലെ അത്യാധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്.
മൂന്ന് രാഷ്‌ട്രങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി മോദി ഓക്‌ലൻഡിലെത്തിയത്. വിമാനത്താവളത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. 40 വർഷത്തിനിടെ ഒരു ഭാരത പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
ഓക്‌ലൻഡിലെ ഗവൺമെന്റ് ഹൗസിലാണ് ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ നടക്കുക. ‘കുറച്ച് മുൻപ് ഓക്‌ലൻഡിൽ എത്തിച്ചേർന്നു. വിമാനത്താവളത്തിലെ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി ലക്സണോട് നന്ദി രേഖപ്പെടുത്തുന്നു,’ പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
‘നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന സന്ദർശനം എന്ന നിലയിൽ ഇത് ചരിത്രപരമാണ്. പ്രധാനമന്ത്രി ലക്സണുമായുള്ള ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു. ഭാരതം-ന്യൂസിലൻഡ് സൗഹൃദത്തിന്റെ എല്ലാ മേഖലകളും ഞങ്ങൾ ചർച്ച ചെയ്യും. ഓക്‌ലൻഡിൽ നടക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയെയും ഞാൻ അഭിസംബോധന ചെയ്യും,’ അദ്ദേഹം പറഞ്ഞു.
ഈ ചരിത്ര സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്നും വ്യാപാരം, പ്രതിരോധം, കായികം, സംസ്കാരം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ തുറക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഓക്‌ലൻഡിലെ പ്രശസ്തമായ സ്കൈ ടവർ ഭാരത
ദേശീയ പതാകയുടെ വർണങ്ങളാൽ പ്രകാശപൂരിതമാക്കിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2025 മാർച്ചിൽ ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചതിനെത്തുടർന്നുണ്ടായ ശക്തമായ മുന്നേറ്റം ഈ സന്ദർശനത്തിലൂടെ കൂടുതൽ ദൃഢമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഭാരതം-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. 2025 മാർച്ചിൽ ലക്സണിന്റെ ഭാരത സന്ദർശന വേളയിലാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. തുടർന്ന് വെറും 13 മാസത്തെ റെക്കോർഡ് സമയത്തിനുള്ളിൽ, ഈ വർഷം ഏപ്രിലിൽ കരാർ യാഥാർത്ഥ്യമായി.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2.25 ബില്യൺ യുഎസ് ഡോളറാണ്. പുതിയ വ്യാപാര കരാറിലൂടെ നികുതിരഹിത ബിസിനസ് സാഹചര്യം ഒരുങ്ങുന്നതോടെ വ്യാപാരത്തിൽ വൻ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2030-ഓടെ ചരക്ക്-സേവന വ്യാപാരം ഇരട്ടിയാക്കാനും അടുത്ത 15 വർഷത്തിനുള്ളിൽ ഭാരതത്തിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും കരാറിലൂടെ ലക്ഷ്യമിടുന്നു.
ഒറ്റ വിപണിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും സാമ്പത്തിക പങ്കാളിത്തം വൈവിധ്യവത്കരിക്കാനുമുള്ള ന്യൂസിലൻഡിന്റെ താൽപര്യമാണ് ഈ സന്ദർശനത്തിന്റെ തന്ത്രപരമായ പശ്ചാത്തലം. ഈ വിടവ് നികത്താനാണ് ഭാരതം ലക്ഷ്യമിടുന്നത്. ന്യൂസിലൻഡിലെ മൂന്ന് ലക്ഷത്തോളം വരുന്ന ഭാരത വംശജരുമായുള്ള ബന്ധവും സന്ദർശനത്തിൽ നിർണായകമാണ്.
ഓക്ലന്‍ഡ് വിമാനത്താവളത്തില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. ഭാരത സമൂഹത്തിന്റെ വന്‍ പങ്കാളിത്തവും ആവേശകരമായ വരവേല്‍പ്പുമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.
ഭാരതത്തിന്റെ ദേശീയപതാകകള്‍ വീശിയും ‘കിയ ഓറ മോദി’ എന്ന മുദ്രാവാക്യം മുഴക്കിയും പ്രവാസി ഭാരതീയര്‍ പ്രധാനമന്ത്രിയെ വരവേറ്റു. പരമ്പരാഗത കലാപരിപാടികളിലൂടെ ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യവും ന്യൂസിലന്‍ഡിലെ ഭാരതീയ സമൂഹം അവതരിപ്പിച്ചു.
പഞ്ചാബിന്റെയും തമിഴ്‌നാട്ടിന്റെയും നാടന്‍ കലാരൂപങ്ങള്‍, കര്‍ണാടക-ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ മനോഹരമായ സംഗമം, ‘വന്ദേ മാതരം’ ആലാപനം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. തലമുറകള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറം ഭാരതസംസ്‌കാരം ജീവസുറ്റതാക്കി നിലനിര്‍ത്തുന്ന പ്രവാസി ഭാരതീയരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
‘നാദ് വോക്കല്‍ എന്‍സെംബിള്‍’ അവതരിപ്പിച്ച സംഗീതപരിപാടിയെ പ്രത്യേകം പ്രശംസിച്ച മോദി, സംഗീതത്തിന് ജനങ്ങളെ ഒരുമിപ്പിക്കാനുള്ള അസാധാരണ ശക്തിയുണ്ടെന്നും ഭാരതം-ന്യൂസിലന്‍ഡ് സൗഹൃദത്തിന്റെ ഊഷ്മളത ആ അവതരണം മനോഹരമായി പ്രതിഫലിപ്പിച്ചെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ കുറിച്ചു.