Football

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലോസ് ആഞ്ചലസ്: ലോകകപ്പിന്റെ വഴികള്‍ ഇനി പൂക്കളാല്‍ വിരിച്ച പാതകളല്ല; ഓരോ ചുവടും അഗ്‌നിപരീക്ഷയാണ്. സ്വപ്‌നങ്ങളുടെ ഭാരം ചുമന്നാണ് ഓരോ ടീമും പുല്‍ത്തകിടിയിലേക്ക് ഇറങ്ങുന്നത്. അവിടെ വിജയത്തിന്റെ ഭാഷ ഒരേയൊരു വാക്ക് മാത്രംപോരാട്ടം. അങ്ങനെയൊരു സന്ധ്യയിലാണ് ലോകഫുട്‌ബോളിന്റെ രണ്ട് വ്യത്യസ്ത തത്വങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്നത്.

ഒരുവശത്ത് പന്തിനെ വരകളല്ല, കവിതകളാക്കി മാറ്റുന്ന സ്പെയിന്‍. ഓരോ പാസും ഒരു സംഗീതസ്വരം, ഓരോ മുന്നേറ്റവും ഒരു ചിത്രകാരന്റെ തൂലികാസ്പര്‍ശം. മറുവശത്ത് ചുവന്ന ചെകുത്താന്മാരുടെ ആവേശവുമായി, ഇടിമിന്നല്‍പോലെ എതിരാളിയുടെ ഹൃദയത്തിലേക്ക് പാഞ്ഞുകയറുന്ന ബെല്‍ജിയം. കരുത്തും കൃത്യതയും കൈകോര്‍ക്കുന്ന അവരുടെ ഓരോ നീക്കവും എതിരാളിയുടെ പ്രതിരോധത്തെ വിറപ്പിക്കുന്ന വെല്ലുവിളിയാണ്. ഇവിടെ തന്ത്രങ്ങള്‍ മാത്രമല്ല ഏറ്റുമുട്ടുന്നത്; രണ്ട് ഫുട്‌ബോള്‍ സംസ്‌കാരങ്ങളാണ്. പന്തിനെ സ്‌നേഹിച്ച് കളിക്കുന്ന ഒരു തത്വവും, അവസരം കണ്ടാല്‍ മിന്നലാകുന്ന മറ്റൊരു തത്വവും. തൊണ്ണൂറ് മിനിറ്റിനുള്ളില്‍ ആരുടെ സ്വപ്‌നങ്ങളാകും സെമിഫൈനലിന്റെ വെളിച്ചത്തിലേക്ക് നടക്കുക, ആരുടെ പ്രതീക്ഷകളാകും പുല്‍ത്തകിടിയിലെ മഞ്ഞുതുള്ളിപോലെ അലിഞ്ഞുപോകുക എന്ന ചോദ്യത്തിനാണ് ഈ രാത്രി ഉത്തരം പറയേണ്ടത്.

സോഫിയില്‍ പോരാട്ടം കടുക്കും

മൂന്ന് ലോകകപ്പുകളുടെ ഇടവേളയ്‌ക്കുശേഷം സെമി ലക്ഷ്യമിട്ട് സ്പെയിനും 2018നുശേഷം ആദ്യ സെമി പ്രവേശം എന്ന സ്വപ്നവുമായി ബെല്‍ജിയവും ഇന്ന് ഇറങ്ങുന്നു. അര്‍ധരാത്രി 12.30ന് സോഫി സ്റ്റേഡിയത്തിലാണ് മത്സരം. 2010ല്‍ വിശ്വകിരീടം ചൂടിയശേഷം സ്പെയിനിന് ഇതുവരെ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കാനായിട്ടില്ല. 2014-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മടങ്ങിയപ്പോള്‍ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. 2018ലെ റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായതാണ് ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുകയും ചെയ്തു. സ്പെയിന്റെ കരുത്തുറ്റ പ്രതിരോധവും ബെല്‍ജിയത്തിന്റെ ആക്രമണനിരയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും മത്സരത്തിന്റെ നിര്‍ണായക ഘടകം. ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാത്ത സ്പെയിനെതിരെ ഗോളടിച്ച് വിജയിക്കാന്‍ ബെല്‍ജിയത്തിനാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. എങ്കിലും പ്രതിരോധത്തിലെ സ്ഥിരതയും നോക്കൗട്ട് മത്സരങ്ങളിലെ അനുഭവസമ്പത്തും പരിഗണിക്കുമ്പോള്‍ കളിയില്‍ സ്പെയിനിനാണ് നേരിയ മുന്‍തൂക്കം.

കരുത്തുറ്റ പ്രതിരോധം

ആദ്യ മത്സരത്തിനുശേഷം സ്പെയിന്‍ താരനിരയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ക്വാര്‍ട്ടര്‍ ഫൈനലിലും ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത വിരളമാണ്. ഈ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് സ്പെയിന്‍ ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയും നേടി റൗണ്ട് ഓഫ് 32ലെത്തി. ഈ റൗ്ണ്ടില്‍ ആസ്ട്രിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് പ്രീ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ക്രസ്റ്റിയാനോയുടെ പോര്‍ച്ചുഗലായിരുന്നു എതിരാളികള്‍. ഇഞ്ചുറി സമയത്ത് മെറീനോ നേടിയ ഏക ഗോളിന് അവരെയും കീഴടക്കിയാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. പെഡ്രോ പോറോയും ലപോര്‍ട്ടയും കുബാര്‍സിയും കുകുറെല്ലയും അടങ്ങുന്ന അതിശക്തമായ പ്രതിരോധനിരയാണ് അവരുടെ കരുത്ത്. ഇവര്‍ക്ക് പിന്നിലായി ചോരാത്ത കൈകളുമായി ഉനയ് സിമോണും ഇറങ്ങുമ്പോള്‍ ഗോളടിക്കാന്‍ ബെല്‍ജിയം ഏറെ വിയര്‍ക്കും.

റോഡ്രിയും പെഡ്രിയും നിയന്ത്രിക്കുന്ന മധ്യനിര

ഈ ലോകകപ്പില്‍ ഇതുവരെ കളിച്ച ഒറ്റ മത്സരത്തിലും മധ്യനിരയുടെ ആധിപത്യം സ്പെയിന്‍ എതിരാളികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി റോഡ്രിയും പെഡ്രിയും കളി മെനയുമ്പോള്‍ ഇവര്‍ക്ക് മുന്നിലായി ലാമിനെ യമാല്‍, ഒല്‍മോ, ബയേന എന്നിവരും സ്ട്രൈക്കറായി ഇതുവരെ നാല് ഗോളടിച്ച് മിന്നുന്ന ഫോമിലുള്ള മൈക്കല്‍ ഒയര്‍സബാലും എത്തും. ലാമിനെ യമാല്‍ ഇതുവരെ ഒരു ഗോള്‍ മാത്രമേ നേടിയിട്ടുള്ളൂ എന്നതാണ് ചെമ്പടയെ അലട്ടുന്ന പ്രശ്നം. പെഡ്രോ പോറയും മെറിനോയും ബയേനയും ഓരോ ഗോള്‍ വീതം നേടിയിട്ടുണ്ട്.

പതിഞ്ഞ തുടക്കവുമായി ബെല്‍ജിയം

ഈ ലോകകപ്പില്‍ പതിഞ്ഞ തുടക്കമാണ് ബെല്‍ജിയം നടത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു വിജയവും മാത്രമാണ് സ്വന്തമാക്കാനായത്. ആദ്യ കളിയില്‍ ഈജിപ്തിനോട് 1-1 സമനില പാലിച്ച അവര്‍ രണ്ടാം കളിയില്‍ ഇറാനോട് ഗോള്‍രഹിത തുല്യതയും പാലിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ വന്‍ വിജയം നേടിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ എക്സ്ട്രാ സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ 3-2ന്റെ വിജയം നേടി പ്രീക്വാര്‍ട്ടറിലേക്ക്. റൗണ്ട് ഓഫ് 32-ലെ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷം മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് സമനിലയും പിന്നീട് അധികസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ വിജയഗോളും നേടിയാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. റൗണ്ട് ഓഫ് 16-ല്‍ ആതിഥേയരായ അമേരിക്കയായിരുന്നു എതിരാളികള്‍. ബെല്‍ജിയം പട ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ ഗംഭീര വിജയം സ്വന്തമാക്കിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. തുടര്‍ച്ചയായി 18 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്. ഇതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

ലുകാകുവില്‍ പ്രതീക്ഷ

പകരക്കാരനായി ഇറങ്ങി തുടര്‍ച്ചയായി മൂന്ന് കളികളില്‍ മൂന്ന് ഗോളടിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ റൊമേലു ലുകാകുവിലാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍. രണ്ട് ഗോളുകള്‍ വീതം നേടിയ യുറി ടൈലിമാന്‍സ്, ചാള്‍സ് ഡി കെറ്റെലറെ, ലിയാന്‍ഡ്രോ ട്രോസാര്‍ഡ് എന്നിവരും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നാല്‍ ബെല്‍ജിയം പ്രതീക്ഷകള്‍ക്ക് ചിറകു മുളയ്‌ക്കും.

മികച്ച മധ്യ-പ്രതിരോധനിര

അമേരിക്കയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ബെഞ്ചിലായിരുന്ന മധ്യനിരയിലെ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്നെ ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. ഡി ബ്രുയന്‍ ഇറങ്ങിയാല്‍ അത് ബെല്‍ജിയം മധ്യനിരയ്‌ക്ക് കൂടുതല്‍ കരുത്തേകും.ഹാന്‍സ് വനാകെന്‍, യുറി ടൈലിമാന്‍സ് എന്നിവരായിരിക്കും ഡി ബ്രൂയനൊപ്പം ആദ്യ ഇല്‍വനില്‍ ഇറങ്ങുക. തിമോത്തി കാസ്റ്റാഗ്നെ, നഥാന്‍ എന്‍ഗോയ്, ബ്രാന്‍ഡന്‍ മെഷെലെ, മാക്സിം ഡി ക്യൂപ്പര്‍ എന്നിവരായിരിക്കും പ്രതിരോധക്കോട്ട കെട്ടുക. ഇവര്‍ക്ക് പിന്നില്‍ ഗോള്‍വലയ്‌ക്ക് മുന്നില്‍ ചോരാത്ത കൈകളുമായി തിബോട്ട് കൊര്‍ട്ടോയിസും എത്തുമ്പോള്‍ സ്പാനിഷ് ചെമ്പട വിയര്‍ക്കുമെന്ന് ഉറപ്പാണ്.

സാധ്യതാ ഇലവന്‍

സപെയിന്‍: ഉനയ് സിമോണ്‍, പെഡ്രോ പോറോ, ലപോര്‍ട്ട, കുബാര്‍സി, കുകുറെല്ല, റോഡ്രി, പെഡ്രി, യമാല്‍, ഒല്‍മോ, ബയേന, ഒയര്‍സബാല്‍.

ബെല്‍ജിയം: തിബോട്ട് കൊര്‍ട്ടോയിസ്, തിമോത്തി കാസ്റ്റാഗ്നെ, നഥാന്‍ എന്‍ഗോയ്, ബ്രാന്‍ഡന്‍ മെഷെലെ, മാക്സിം ഡി ക്യൂപ്പര്‍, യുറി ടൈലിമാന്‍സ്, ഹാന്‍സ് വനാകെന്‍, കെവിന്‍ ഡി ബ്രൂയ്ന്‍, ഡോഡി ലൂക്ക്ബാക്കിയോ, ചാള്‍സ് ഡി കെറ്റെലറെ, ലിയാന്‍ഡ്രോ ട്രോസാര്‍ഡ്.

Recent Posts