വെബ് എക്‌സ്‌ക്ലുസീവ്:
തിരുവനന്തപുരം: ചരക്കുവണ്ടികൾ അധികഭാരമേറ്റി സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞിട്ടും തടയേണ്ട വകുപ്പുകൾ നിഷ്‌ക്രിയം. ഗതാഗത വകുപ്പ് കമ്മീഷണറുടെ മേൽനോട്ടത്തിൽ നടക്കേണ്ട കർശനമായ നിരീക്ഷണവും വിലയിരുത്തലും ഉണ്ടാകാത്തതാണ് കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിരുന്ന അതേ ഉപേക്ഷയും ‘അഡ്ജസ്റ്റുമെന്റുകളും’ സർക്കാർ മാറിയിട്ടും തുടരുന്നുവെന്നാണ് കാണുന്നത്. ഗതാഗതവകുപ്പിന് പുതിയ മന്ത്രിവന്നപ്പോൾ ഉണ്ടായ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് മോട്ടോർ വാഹന വകുപ്പിലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പുതിയ മന്ത്രി
സി.പി. ജോണാണ് ഇപ്പോൾ ഗതാഗതവകുപ്പുമന്ത്രി. ചരക്കുലോറികൾ, ടിപ്പറുകൾ തുടങ്ങിയവ അമിത ഭാരത്തിൽ വസ്തുക്കളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായി സർവീസ് നടത്തുന്നുണ്ട്. 1988 ലെ കേരള മോട്ടോർ വാഹന ചട്ടം വകുപ്പ് 194 പ്രകാരം അനുവദനീയമായ ഭാരത്തിൽ കൂടുതൽ ചരക്കുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് പിഴ ഈടാക്കാവുന്നതാണ്. 10000 രൂപയാണ് അടിസ്ഥാന പിഴ. അതിനൊപ്പം അധികം വരുന്ന ഓരോ ടണ്ണിനും 1500 രൂപ വീതവും. അങ്ങനെ 20000 രൂപ പിഴയൊടുക്കണം. അധികൃതരുമായി സഹകരിച്ചില്ലെങ്കിൽ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അപ്പോൾത്തന്നെ റദ്ദാക്കാം.
25 കോടി വീതം ലഭിക്കും
കേരളത്തിൽ ഒറ്റ ദിവസം ഈ നിയമം കർശനമായി നടപ്പാക്കിയാൽ പിഴയിനത്തിൽ സർക്കാരിന് കുറഞ്ഞത് 25 കോടി വീതം ലഭിക്കും, റോഡുയാത്ര സുരക്ഷിതവുമാകും. എന്നാൽ, മോട്ടോർ വാഹന വകുപ്പിന് മതിയായ സൗകര്യവും സംവിധാനവും ജീവനക്കാരും ലഭ്യമാക്കാൻ ഗതാഗത വകുപ്പ് തയാറാകുന്നില്ല.
മറ്റൊരു പ്രതിസന്ധി, മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ്. വാഹനങ്ങളുടെ ഓവർലോഡ് കണ്ടെത്തി പിടിക്കാൻ പോലീസിൽ പ്രത്യേക ‘പിരിവ് കൂട്ടം’ ഉണ്ടെന്ന് പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഇവർ അമിതഭാര വണ്ടികൾ വാഹനങ്ങൾ തടഞ്ഞുനിർത്തി പ്രത്യേക പരിഗണനയിൽ അനുമതി കൊടുത്തുവിടുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.
തർക്കവും സംഘർഷവും
ഈ തരത്തിലുള്ള തർക്കവും സംഘർഷവും എംവിഡിയു ആഭ്യന്തരവകുപ്പും തമ്മിലുണ്ട്. തൃശൂരിലെ വടക്കാഞ്ചേരി പോലീസും ജില്ലാ എംവിഡി ഉദ്യോഗസ്ഥരും തമ്മിലുള്ള കേസാണ് ഈ ഇനത്തിൽ പുതിയത്.
അമിതഭാര വാഹനങ്ങൾ ഓടുന്ന റോഡുകൾ അതിവേണം നശിക്കുകയാണ്. മഴക്കാലംകൂടി ആയതോടെ റോഡുനാശം അതിവേഗമായി. ഗ്രാമങ്ങളിലെ റോഡുകൾക്കാണ് വലിയ പരിക്കുകൾ. വശങ്ങൾ ഇരുന്നും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടും റോഡുകൾ തകരാറിലാണ്. അതത് പ്രദേശത്തെ ജനങ്ങൾ പരാതിപ്പെടുമ്പോൾ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനുകൾ ഇടപെട്ട് തൽക്കാലത്തേക്ക് നിർത്തുമെങ്കിലും വണ്ടിയോട്ടം പിന്നെയും തുടരും.
നഷ്ടം വലുതാണ്
സർക്കാരിന് കിട്ടാവുന്ന നികുതി വരുമാനത്തിലെ നഷ്ടം വലുതാണ്. അപകട സാധ്യതകളും കൂടുതലാണ്. ചരക്കു ലോറികൾക്ക് സർവീസ് നടത്തുന്നതിന് ഹൈക്കോടതി സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതും പലപ്പോഴും ലംഘിക്കുന്നുണ്ട്. സമയ പരിധി കാക്കാൻ അതിവേഗ ഓട്ടവും അപകടമുണ്ടാക്കുന്നു. ഇത്തരം വണ്ടി ഓടിക്കുന്ന ഡ്രൈവർമാരിൽ ചിലർക്കെങ്കിലും ഹെവി ലൈസൻസും വണ്ടി ഓടിച്ച പരിചയവും കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.















