പത്തനംതിട്ട: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 10 വര്‍ഷം മുമ്പ് സുപ്രീം കോടതി അനുമതി നിഷേധിച്ച ആറന്മുള വിമാനത്താവള പദ്ധതിയുമായി വീണ്ടും യുഡിഎഫ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ദിവസങ്ങള്‍ക്കു മുമ്പ് ആറന്മുള പുഞ്ചയില്‍ ഡ്രോണ്‍ സര്‍വേ നടന്നു. ദല്‍ഹിയിലെ സ്വകാര്യ സ്ഥാപനമാണ് സര്‍വേ നടത്തിയത്. സര്‍വേ നടന്ന കാര്യം റവന്യൂ അധികൃതര്‍ ശരിവച്ചു. ആറന്മുളയില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുന്നു.
രണ്ടാംഘട്ട ഡ്രോണ്‍ സര്‍വേയ്‌ക്കായി കമ്പനി വീണ്ടുമെത്തുമെന്ന് ഭൂവുടമയും മൗണ്ട് സിയോന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഏബ്രഹാം കലമണ്ണില്‍ പറഞ്ഞു. തന്റെ കൈവശം 400 ഏക്കറുണ്ടെന്നും 1000 ഏക്കര്‍ കൂടി ലഭിച്ചാല്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങാമെന്നുമാണ് ഏബ്രഹാം പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ആന്റോ ആന്റണി എംപി, അബിന്‍ വര്‍ക്കി എംഎല്‍എ, മുന്‍ എംഎല്‍എ അഡ്വ. കെ. ശിവദാസന്‍ നായര്‍ എന്നിവരാണ് പദ്ധതിക്കു പിന്നില്‍. എഡിഎം നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റില്‍ വിമാനത്താവള പദ്ധതി സംബന്ധിച്ച പഴയ ഫയലുകള്‍ ശേഖരിക്കുകയാണ്.
പൈതൃക ഗ്രാമമായ ആറന്മുളയിലെ 1500ല്‍പ്പരം ഏക്കര്‍ വയല്‍ മേഖല, മലനിരകള്‍ ഇടിച്ചുനിരത്തി വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ 2004ല്‍ ഏബ്രഹാം കലമണ്ണില്‍ ശ്രമമാരംഭിച്ചതാണ്. മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളജിലെ എയ്‌റോനോട്ടിക്‌സ് കോഴ്‌സിനായി എയര്‍സ്ട്രിപ്പ് നിര്‍മിക്കാനെന്ന് പറഞ്ഞാണ് ഇദ്ദേഹം 232 ഏക്കര്‍ തുച്ഛ വിലയ്‌ക്ക വാങ്ങിയത്. ഇതില്‍ 50 ഏക്കര്‍ കരിമാരംകുന്ന് ഇടിച്ചുനിരത്തി ഉയര്‍ത്തിയെടുത്തു. റവന്യൂ പുറമ്പോക്കിലുള്ള കരിമാരന്‍ തോടും വലിയ തോടും കൈയേറിയായിരുന്നു വയല്‍ നികത്തല്‍. ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനും രൂപമേകി. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്നു വിമാനത്താവളത്തിനു തത്വത്തില്‍ അനുമതി നേടി. പദ്ധതി നടത്തിപ്പിന് ചെന്നൈ ആസ്ഥാനമായ കെജിഎസ് കമ്പനിക്കു ഭൂമി കൈമാറി. കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ എന്‍വിറൊ കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തെക്കൊണ്ട് പരിസ്ഥിതി റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്രാംഗീകാരത്തിനും സമര്‍പ്പിച്ചു.
2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നതോടെ വിമാനത്താവള നിര്‍മാണത്തിനു മുന്നോടിയായി ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ലേജുകളെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വന്‍ ജനകീയ പ്രക്ഷോഭമാരംഭിച്ചു. രണ്ടര വര്‍ഷം നീണ്ട ബഹുജന സമരത്തിനൊടുവില്‍ 2014 മേയ് 28ന് ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതി റദ്ദാക്കി. പാരിസ്ഥിതികാഘാത പഠനം നടത്തിയ ഏജന്‍സിക്ക് യോഗ്യതയില്ലെന്ന് തെളിഞ്ഞതോടെയായിരുന്നു നടപടി. പിന്നീടിത് സുപ്രീം കോടതിയും ശരിവച്ചതോടെയാണ് വിമാനത്താവള പദ്ധതി നിര്‍ത്തിവച്ചത്.
















