Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഭീകരതയുടെ വേരുകള്‍ എത്രമാത്രം വളര്‍ന്നുവെന്ന് നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ വധ ശിക്ഷ ഹൈക്കോടതിയും ശരിവച്ച ഈരാറ്റുപേട്ട സ്വദേശി ഷിബിലി, ഷാദുലി എന്നിവരെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുഹൃത്തായിരുന്ന ഷിബിലി ഇത്തരത്തിലുള്ള കേസില്‍ പ്രതിയായി എന്ന് കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല, പിന്നെ അത് സത്യമാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. എന്റെ നാട് ഇത്രവലിയ തീവ്രവാദത്തിലേക്ക് പോയിരിക്കുന്നു. എന്റെ നാട്ടില്‍ നിന്ന് പോലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ ചെല്ലുന്നു എന്ന് പറയുന്നത് ഞങ്ങള്‍ക്ക് അതിനേക്കാള്‍ വലിയൊരു ഞെട്ടലായിരുന്നു. പിന്നീട് തിരിച്ചറിഞ്ഞു, ഇത് ഇവര്‍ മാത്രമല്ല ധാരാളം ആളുകള്‍ സിമി പ്രവര്‍ത്തനത്തിലും മറ്റുമൊക്കെയായിട്ട് ഇടപെട്ടിട്ടുണ്ട് എന്നുള്ളത്.

അന്നുമുതലാണ് എന്റെ നാട്ടിലെ ഇത്തരത്തിലുള്ള രാജ്യവിരുദ്ധ സംഘടനകള്‍ക്കെതിരെയുള്ള പോരാട്ടം ആരംഭിച്ചത്. ആ പോരാട്ടത്തെ വര്‍ഗീയപരമായി കാണാനാണ് മതതീവ്രവാദ സംഘടനകളും രാജ്യവിരുദ്ധ സംഘടനകളും ശ്രമിച്ചത്.
ഞങ്ങള്‍ തീവ്രവാദത്തിനെതിരെ സംസാരിക്കുമ്പോള്‍ അവര്‍ അത് സമുദായത്തിനെതിരെയാക്കി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. അത് തീവ്രവാദശക്തികളുടെ ഒരജണ്ടയായിരുന്നു. ആ അജണ്ടയുടെ ഭാഗമായി നൂറുകണക്കിന് ചെറുപ്പക്കാരെ ഇത്തരത്തില്‍ ഇത്തരം സംഘടനകളിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. ഇത് 20 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അതിലും എത്രയോ ഇത്തരം സംഘടനകള്‍ നമ്മുടെ നാട്ടില്‍ വളര്‍ന്നിരിക്കുന്നു എന്നുള്ളത് അങ്ങേയറ്റം ആശങ്കയോടു കൂടി തന്നെ കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രത ഇത്തരം വിഷയങ്ങള്‍ക്ക് ഉണ്ടാകണം. ജാതിചിന്തകള്‍ക്കപ്പുറത്ത് രാജ്യം എന്നുള്ള ചിന്ത കുട്ടികളിലേക്ക് കൂടുതല്‍ പകര്‍ന്നു കൊടുക്കാന്‍ കഴിയണമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം ഗുജറാത്ത് അഹമ്മദാബാദില്‍ 56 ജീവനുകള്‍ എടുത്ത ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് വാഗമണിലെ തങ്ങള്‍ പാറയിലാണ്. ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സ്‌കാഡ് വാഗമണില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഭീകരക്യാമ്പ് നടന്ന വിവരം കേരള പോലീസ് അറിയുന്നത്.

ഈ ക്യാമ്പില്‍ പങ്കെടുത്തവരാണ് വധശിക്ഷ ലഭിച്ച ഈരാറ്റുപേട്ടയിലെ ഇരട്ട സഹോദരങ്ങളായ ഷിബിലി കരീം (41), ഷാദുലി കരീം (41) എന്നിവര്‍. ഇന്‍ഡോറിലേക്ക് പോകവേ 2008 മാര്‍ച്ച് 26നാണ് ഇരുവരും പിടിയിലായത്. അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുടെ സൂത്രധാരകരാണ് ഇവര്‍. 2007 ഡിസംബര്‍ പത്തു മുതല്‍ വാഗമണില്‍ നടന്ന സിമി എന്ന നിരോധിത ഭീകര സംഘടനയുടെ ക്യാമ്പാണ് അക്കാലത്ത് പല ഭീകരാക്രമണങ്ങള്‍ക്കും ആസൂത്രണ വേദിയായത്. 2018 മെയ് മാസത്തിലാണ് പ്രത്യേക എന്‍ഐഎ കോടതി വാഗമണ്‍ ക്യാമ്പ് നടത്തിയ കേസില്‍ ഷിബിലി, ഷാദുലി അടക്കമുള്ള 18 പേര്‍ക്ക് 27 വര്‍ഷം തടവ് വിധിച്ചത്.

ഈ സ്‌ഫോടനങ്ങളില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായേയും. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് 7000 പേജ് വരുന്ന വിധിന്യായത്തില്‍ സ്‌ഫോടനത്തെ വിശേഷിപ്പിക്കുന്നത്. 2002നും 2008നും ഇടയ്‌ക്ക് വഡോദര, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളില്‍ ഭീകരരുടെ യോഗം ചേര്‍ന്നിരുന്നു.

Recent Posts