Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

Published by
കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്

ഹരിപ്പാട്: ഉസ്ബക്കിസ്ഥാന്‍ ബുക്കാറ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനില്‍ ബസന്തിന്റെയും മിനിയുടെയും മകള്‍ സാവരിയ ബസന്ത് (22) കൊല്ലപ്പെട്ടത് അതിക്രൂരമായി. ഇസ്ലാമിലേക്ക് മതം മാറാത്തതിന്റെ വൈരാഗ്യത്തില്‍ ഇതേ സ്ഥാപനത്തിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനം (23) ആണ് സാവരിയെയെ കൊലപ്പെടുത്തിയത്.

ലാപ്‌ടോപ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. കൊലപാതക വിവരമറിഞ്ഞ് ഉസ്ബക്കിസ്ഥാനിലെത്തിയ ബന്ധുക്കള്‍ക്ക് സാവരിയയുടെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ശരീരമാസകലം മുറിവുകളും ചതവുകളും, നെഞ്ചത്ത് പലതവണ ആഞ്ഞു ചവിട്ടിയതിന്റെയും അടിയേറ്റതിന്റെയും പാടുകള്‍. ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു.
ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ട സാവരിയയും പ്രതി സദറുള്‍ അനവും. കോളജില്‍ ഹോസ്റ്റല്‍ സൗകര്യം കുറവായതിനാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ഹോസ്റ്റലിലായിരുന്നു താമസം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. സമീപവാസികള്‍ അറിയിച്ചതിന്‍ പ്രകാരം പോലീസ് എത്തിയപ്പോള്‍ സാവരിയ ചോരയില്‍ കുളിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പോലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. ഹോസ്റ്റലില്‍ വെച്ച് ദിവസങ്ങളോളം സദറുല്‍ അനം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം സഹപാഠികള്‍ അവിടുത്തെ പോലീസിനെയും അറിയിച്ചിട്ടുണ്ട്.

ലാപ്‌ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചത് മാത്രമല്ല മരണകാരണം. പ്രതിയുടേത് പെട്ടെന്നുള്ള പ്രകോപനവും അല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സാവരിയയെ മതം മാറ്റാന്‍ സദറുല്‍ അനം നിരന്തരം ശ്രമിച്ചിരുന്നെന്നും ഇതിനു തയാറാകാതിരുന്നതോടെ അതിക്രൂരമായി മര്‍ദിച്ചിരുന്നതായുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഏറെനാളായി സദറുല്‍ അനം, സാവരിയയെ മര്‍ദിച്ചിരുന്നു. കോളജ് കാമ്പസില്‍ വച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഇതിനു ശേഷം കൂടുതല്‍ അടുപ്പം സ്ഥാപിച്ച സദറുല്‍ അനം മതപരിവര്‍ത്തന ശ്രമം ആരംഭിക്കുകയായിരുന്നു. ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും മതപരിവര്‍ത്തന ശ്രമം തുടങ്ങി.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സാവരിയയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി വിലയിരുത്തണമെന്നും സമാനമായ രീതിയില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രണയക്കെണിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രതി സദറുല്‍ അനത്തിനെതിരെ ഹരിപ്പാട് പോലീസും കേസെടുത്തിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പോലീസിന്റെ കസ്റ്റഡിയിലാണ്. ക്രൂരനായ കൊലയാളി നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തിലാണ് ഇവിടെ പരാതി നല്‍കിയത്, നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെന്ന് ബന്ധുക്കള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജിലെ റീ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഹരിപ്പാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

താഷ്‌കന്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിട്ട ദുരന്തത്തില്‍ അവിടത്തെ വിദ്യാര്‍ത്ഥി സമൂഹം ആശങ്കയിലാണ്. ഇതുസംബന്ധിച്ച് യൂണിവേഴ്സിറ്റി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. താഷ്‌കെന്റിലെ ഭാരത വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു.

യൂണിവേഴ്സിറ്റിയില്‍ പാകിസ്ഥാന്‍ ഇടപെടല്‍?
സാവരിയ കൊല്ലപ്പെട്ട ഉസ്ബക്കിസ്ഥാന്‍ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പാക്കിസ്ഥാന്‍ ഇടപെടലെന്ന് ആശങ്ക. പാകിസ്ഥാനില്‍ നിന്നുള്ള ചില ഏജന്‍സികളാണ് വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്മെന്റും ഹോസ്റ്റല്‍ നടത്തിപ്പും നിയന്ത്രിക്കുന്നതെന്നാണ് വിവരം.

മതപരിവര്‍ത്തന ലക്ഷ്യവുമായാണ് പ്രവേശന നടപടികള്‍ പോലും. പെണ്‍കുട്ടികളില്‍ മുസ്ലിം ഇതര മതത്തില്‍പ്പെട്ടവര്‍ക്കാണ് കൂടുതല്‍ പരിഗണന. ഇത്തരത്തില്‍ പ്രവേശനം നേടുന്നവരെ ലക്ഷ്യമിട്ട് വിവിധ രീതിയിലുള്ള മതപരിവര്‍ത്തന ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. യൂണിവേഴ്സിറ്റിയെയും ഇവ നിയന്ത്രിക്കുന്ന ഏജന്‍സികളെയും കുറിച്ച് ഭാരത എംബസി സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Recent Posts