Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹരിപ്പാട്: ഉസ്‌ബെക്കിസ്ഥാനില്‍ മതപരിവര്‍ത്തനത്തിന് തയാറാകാതിരുന്നതിന്റെ പേരില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി സാവരിയക്ക് (22)നാടിന്റെ അന്ത്യാഞ്ജലി. ഹരിപ്പാട്ടെ വീട്ടുവളപ്പില്‍ എത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തി.

ബുധനാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് വീട്ടിലെത്തിച്ചത്. രാവിലെ 9.30ന് തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ഉച്ചയ്‌ക്ക് മൂന്ന് വരെ നീണ്ടു. പോലീസ് സര്‍ജനും ഫോറന്‍സിക് വിദഗ്ധരും പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് നേതൃത്വം നല്‍കി. സാവരിയയുടെ കാല്‍പാദം മുതല്‍ ശിരസ് വരെ അതിക്രൂരമായ ചതവുകള്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇന്നലെ വൈകിട്ട് നാലോടെ ഹരിപ്പാട് പിലാപ്പുഴ സുപ്രഭ ഭവനില്‍ എത്തിച്ച മൃതദേഹം ഒരു നോക്കുകാണാന്‍ വിദ്യാര്‍ത്ഥികളടക്കം നുറുകണക്കിന് ആളുകള്‍ എത്തി. അഞ്ചരയോടെ മൃതദേഹം ചിതയിലേക്കെടുത്തു. സഹോദരന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രാവണ്‍ അഗ്നി പകര്‍ന്നു.

മതംമാറ്റത്തിനു തയാറാകാതിരുന്ന സാവരിയയും മാതാപിതാക്കളും തികഞ്ഞ ഈശ്വരവിശ്വാസികളായിരുന്നു. ഇതാകാം സദറുള്‍ അനമിനെ പ്രകോപിപ്പിച്ചത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തിയിരുന്ന സാവരിയക്ക് ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. 22 ലക്ഷം രൂപ ഏജന്‍സി വഴി ചെലവഴിച്ചാണ് ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് സര്‍വകലാശാലയില്‍ മെഡിസിന് ചേര്‍ന്നത്. ഇവിടേക്ക് വിടാന്‍ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍, മകളുടെ നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നു.

Recent Posts