ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനോഷ്യാ സന്ദര്‍ശനം നടത്തവേ, അവിടുത്തെ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന ഒരു വീഡിയോ ഉപയോഗിച്ച് മോദിയ്‌ക്കെതിരെ ചീപ്പായ വിമര്‍ശനം നടത്താന്‍ കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന്റെ മഹാരാഷ്‌ട്ര ഘടകം.എക്‌സില്‍ പങ്കുവെച്ച ഈ പോസ്റ്റ് പ്രതിപക്ഷനേതാക്കളുടെ വിമര്‍ശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന് പിന്‍വലിക്കേണ്ടിവന്നു..
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പാർലമെന്റ് സ്പീക്കർ പുവാൻ മഹാരാണിക്കൊപ്പം ഔദ്യോഗിക ചടങ്ങില്‍ ഇരിക്കുന്ന ദൃശ്യങ്ങളായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ മോദി മഹാരാണിയോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് കാണിച്ച് വെല്‍കം എന്ന ബോളിവുഡ് സിനിമയിലെ ”കണ്‍ട്രോള്‍… ഉദയ് കണ്‍ട്രോള്‍’എന്ന ഡയലോഗും കോണ്‍ഗ്രസ് ഈ വീഡിയോയ്‌ക്കൊപ്പം ചേര്ത്തിരുന്നു.
ഈ നിലവാരമില്ലാത്ത പോസ്റ്റിനെതിരെ ബിജെപി മാത്രമല്ല, പ്രതിപക്ഷനേതാക്കളും രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പോസ്റ്റ് പിന്‍വലിച്ച് കണ്ടം വഴി ഓടി. മോദിയെ സ്ത്രീവിഷയതല്‍പരനായി ചിത്രീകരിക്കുന്നത് കോണ്‍ഗ്രസിന്റെ വികലമായ മനസ്സിന്റെ പ്രതിഫലനാണെന്നാണ് പൊതുവേ ഉയര്‍ന്ന വിമര്‍ശനം.
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ചതുര്‍വേദി
സംഭവത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന (യുബിടി) നേതാവും മുൻ രാജ്യസഭാംഗവുമായ പ്രിയങ്ക ചതുർവേദിയും രംഗത്തെത്തിയെന്നത് കോണ്‍ഗ്രസിന് നാണക്കേടായി.
‘ഒരു ഔദ്യോഗിക രാഷ്‌ട്രീയ പാർട്ടി അക്കൗണ്ടില്‍ നിന്ന് ഇത്തരമൊരു പോസ്റ്റ് വരുന്നത് യോജിച്ചതല്ല. എതിരാളികളെ വിമർശിക്കാൻ സ്ത്രീകളെ വസ്തുവായി കാണുന്ന സമീപനം അവസാനിപ്പിക്കണം. ഇതിലും മെച്ചപ്പെട്ട രാഷ്‌ട്രീയ സംസ്കാരം പുലർത്തണം,’ എന്ന് അവർ എക്‌സില്‍ കുറിച്ചു.
ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലയും പോസ്റ്റിനെ ശക്തമായി വിമർശിച്ചു. പ്രധാനമന്ത്രിക്കെതിരായ രാഷ്‌ട്രീയ വിമർശനത്തിനായി വിദേശ രാജ്യത്തെ വനിതാ നേതാവിനെ ഉള്‍പ്പെടുത്തി പരാമർശം നടത്തിയത് രാഷ്‌ട്രീയ മര്യാദയുടെ അതിരുകള്‍ ലംഘിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപി മഹിളാ മോർച്ചയും സംഭവത്തെ അപലപിച്ചു. സ്ത്രീകളോടുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് ഈ പോസ്റ്റിലൂടെ പ്രകടമായതെന്നും, ഒരു വിദേശ വനിതാ നേതാവിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.
രാഷ്‌ട്രീയ വിമർശനത്തിന്റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തുന്ന പരാമർശങ്ങളും ഒഴിവാക്കി പൊതുരംഗത്ത് മര്യാദയും ഉത്തരവാദിത്തവും പാലിക്കണമെന്ന ആവശ്യവും ഈ വിവാദത്തിന് പിന്നാലെ ശക്തമായിരിക്കുകയാണ്.
ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















