Football

ഫോക്‌സ്ബറോ യുദ്ധം; പിഴവുറ്റ ഫ്രാന്‍സും പൊരുതിക്കയറുന്ന മൊറോക്കോയും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഫോക്സ്ബറോ: കണക്കുകളുടെ കഥകള്‍ വിജയം നിര്‍ണയിക്കുന്ന കാല്‍പന്ത് പോരാട്ടത്തിന്റെ 2026 ലോക മാമാങ്കത്തില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ ദിനങ്ങള്‍. അമേരിക്കന്‍ നഗരം ഫോക്സ്ബറോയിലെ ബോസ്റ്റണ്‍ സ്റ്റേഡിയത്തിന്റെ ഇന്നത്തെ സായാഹ്നം (ഭാരത സമയം രാത്രി 1.30) കാത്തിരിക്കുന്നത് രണ്ട് വിരുന്നുകാരെ. പിഴവുകളേതുമില്ലാതെ ലോകകപ്പ് ഫുട്ബോളില്‍ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്ന ഫ്രഞ്ച് പടയാണ് ഒരു കൂട്ടര്‍. മറുവശത്ത് ഇക്കുറി ഇതുവരെ തോല്‍വി അറിയാതെ പടവെട്ടി മുന്നേറിയെത്തിയ മൊറോക്കോ.

പ്രതിഭകളുടെ കൂട്ടം കൊണ്ട് കാര്യമില്ലെന്ന് ബ്രസീലും പോര്‍ച്ചുഗലും നേരത്തെ അറിയിച്ച് മടങ്ങിക്കഴിഞ്ഞു. കൂട്ടത്തിന്റെ കൂട്ടും ഒരുമയുമാണ് ലോകകപ്പില്‍ മുന്നേറാന്‍ ഏറ്റവും വലിയ ആയുധമെന്ന് പറയാന്‍ വലിയ വമ്പൊന്നുമില്ലാത്ത ടീമുകള്‍ അറിയിക്കുന്നുമുണ്ട്. പ്രതിഭയും മികച്ച ഒത്തിണക്കവും കൊണ്ട് സമ്പന്നമാകുന്നിടത്താണ് ഫ്രഞ്ച് ടീം ഈ ലോകകപ്പില്‍ ഇപ്പോഴും സാധ്യതാ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ടീം ആയി മാറുന്നത്. ഇവരെ തോല്‍പ്പിക്കാന്‍ മൊറോക്കോ പാടുപെടേണ്ടിവരുമെന്ന് ഉറപ്പ്. കളിയില്‍ എന്ത് തന്നെ സംഭവിച്ചാലും എതിരാളികളുടെ നീക്കം വീക്ഷിച്ച ശേഷം ആക്രമിച്ച് കീഴ്പ്പെടുത്തുന് ശൈലിയാണ് ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രഞ്ച് പടയ്‌ക്കുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ പ്രതിരോധക്കളിയുമായി മുന്നേറിയ മൊറോക്കോ ഇക്കുറി തുടക്കം മുതലേ ആക്രമിച്ചു കളിക്കുന്ന ശൈലിയാണ് പയറ്റുന്നത്. ഈ പോരാട്ടം ആയുധമാക്കി ഫ്രഞ്ച് പട സെറ്റാകും മുമ്പേ അഡ്വാന്‍സ് ചെയ്യാനായാല്‍ മൊറോക്കോയ്‌ക്ക് മുന്നേറ്റമുണ്ടാക്കാനാകും. പക്ഷെ വമ്പോടെ തിരിച്ചടിക്കാന്‍ കരുത്തും ശേഷിയുമുള്ള ടീം ആണ് ഫ്രാന്‍സ്. അതിനെ ലോങ് വിസില്‍ മുഴങ്ങും വരെ കരുത്തോടെ നിയന്ത്രിച്ചുനിര്‍ത്താന്‍ മോറോക്കോയ്‌ക്ക് സാധിച്ചാല്‍ അത്ഭുതം സംഭവിച്ചേക്കും. റൗണ്ട് ഓഫ് 32ല്‍ കരുത്തന്‍ നെതര്‍ലന്‍ഡ്സിനെ പൂട്ടിക്കെട്ടിയത് അങ്ങനെയായിരുന്നു. പക്ഷെ ഇന്നത്തെ എതിരാളികള്‍ ഫ്രാന്‍സ് ആണ്. കളിയുടെ ഗതി തിരിക്കാന്‍ ഒരു മിനിറ്റ് പോലും മതിയാകുന്ന വമ്പന്‍ പോരാളികളായ ഫ്രാന്‍സ്.

എല്ലാം ജയിച്ച് ഫ്രാന്‍സ്

ഈ ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചിട്ടുള്ള രണ്ട് ടീമുകളേ ലോകകപ്പില്‍ ഇപ്പോഴും നിലനില്‍ക്കുന്നുള്ളൂ. അതില്‍ ഒന്നാണ് ഫ്രാന്‍സ്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ സെനഗലിനെ 3-1ന്, രണ്ടാം മത്സരത്തില്‍ ഇറാഖിനെ 3-0ന്, മൂന്നാം മത്സരത്തില്‍ നോര്‍വേയെ 4-1ന് കീഴ്പ്പെടുത്തിയ ഫ്രാന്‍സ് നോക്കൗട്ടിലെ ആദ്യ മത്സരത്തില്‍ കരുത്തന്‍ സ്വീഡനെ 3-0ന് തകര്‍ത്തു. കഴിഞ്ഞ മത്സരത്തില്‍(പ്രീക്വാര്‍ട്ടറില്‍) പാരഗ്വേയെ 1-0ന് തോല്‍പ്പിച്ചു. ആകെ നേടിയ ഗോളുകള്‍ 14. വഴങ്ങിയത് രണ്ട് ഗോളുകള്‍ മാത്രം.

ബ്രാഡ്ലി ബാര്‍ക്കോള, കിലിയന്‍ എംബാപ്പെ, ഔസ്മാന്‍ ഡെംബേലെ എന്നിവര്‍ മുന്നില്‍ നിന്ന് നയിക്കുന്ന ഫ്രഞ്ച് പടയെ ദെഷാംപ്സ് 4-3-3 ശൈലിയിലായിരിക്കും ഇറക്കുകയെന്ന് കരുതുന്നു. ഇവര്‍ക്ക് മുന്നില്‍ കാന്റെ, ച്ചൗമേനി, റാബിയറ്റ് എന്നിവര്‍ നിരക്കുന്ന മിഡ്ഫീല്‍ഡ്. ഉപമെക്കാനോ, കോനാറ്റെ, ഹെര്‍ണാണ്ടസ്, കൗണ്ടെ എന്നിവര്‍ കോട്ട പടുക്കുന്ന പ്രതിരോധം. എല്ലാവര്‍ക്കും പിന്നില്‍ ഗോള്‍ വല കാക്കാന്‍ മൈഗ്‌നാന്‍.

തോല്‍വി അറിയാതെ മൊറോക്കോ

ഇതുവരെ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് മൊറോക്കോ ക്വാര്‍ട്ടര്‍ വരെ മുന്നേറിയിരിക്കുന്നത്. ബ്രസീലിനെ ഓരോ ഗോള്‍ സമനിലയില്‍ തളച്ചുകൊണ്ടാണ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ 1-0ന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ഹെയ്തിയെ 4-2ന് തകര്‍ത്ത് ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ലേക്ക്. ആദ്യ നോക്കൗട്ട് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ നിശ്ചിത സമയത്തും അധിക സമയത്തും അധിക സമയത്തും 1-1 സമനിലയില്‍ തളച്ചു. ഷൂട്ടൗട്ടില്‍ 3-2ന് ഓറഞ്ച് പടയെ വീഴ്‌ത്തി. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ കാനഡയെ 3-0ന് അനായാസം മറികടന്നു.

മുഹമ്മദ് ഔഹ്ബിക്ക് കീഴില്‍ ഇറങ്ങുന്ന മൊറോക്കോ നിര 4-1-4-1 ശൈലിയില്‍ ഇറങ്ങാനാണ് സാധ്യത. എല്‍കാബിയെ മുന്‍നിര്‍ത്തി ബ്രാഹിം ഡിയാസ്, എല്‍ ഖന്നൗസ്, സൈബാരി, ഔനാഹി എന്നിവര്‍ മദ്ധ്യനിരയും മുന്നേറ്റവും തമ്മിലുള്ള ചാലക ശക്തിയാകും. പ്രതിരോധത്തിലേക്കും മദ്ധ്യനിരയിലേക്കുമുള്ള ചാനലായി അമ്രബാട്ട് നിലകൊള്ളും. ക്യാപ്റ്റന്‍ ഹാക്കിമിക്ക് കീഴില്‍ മസറോയി, നയേഫ്, അഗ്വേര്‍ഡ് എന്നിവര്‍ പ്രതിരോധം കാക്കും. ഗോള്‍ വലയ്‌ക്ക് കാവലായി ബൗനോയു.

നേര്‍ക്കുനേര്‍
ഇതുവരെ ആറ് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഫ്രാന്‍സ് നാലെണ്ണത്തില്‍ ജയിച്ചു. രണ്ടെണ്ണം സമനിലയിലായി. ലോകകപ്പില്‍ ഇത് രണ്ടാം തവണ. കഴിഞ്ഞ തവണ സെമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-0ന് മൊറോക്കോയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഫൈനലിലേക്ക് മുന്നേറിയത്. അതിന് മുമ്പ് നടന്ന മത്സരങ്ങള്‍: 2007(2-2), 2000(5-1ന് ഫ്രാന്‍സ്), 1999(1-0ന് ഫ്രാന്‍സ്), 1998(2-2), 1988(21ന് ഫ്രാന്‍സ്)

Recent Posts