ഫുട്ബോള്‍ എന്നത് ഗോള്‍പോസ്റ്റുകള്‍ക്കിടയിലൂടെ ഉരുണ്ടുപോകുന്ന ഒരു പന്തിന്റെ കഥ മാത്രമല്ല; കോടിക്കണക്കിന് മനുഷ്യരുടെ വിശ്വാസവും നീതിബോധവും സ്വപ്‌നങ്ങളും ചേര്‍ന്ന് എഴുതപ്പെടുന്ന ഒരു മഹാകാവ്യമാണ്. ആ മഹാകാവ്യത്തിന്റെ താളുകളില്‍ റഫറിയുടെ വിസില്‍ നീതിയുടെ ശബ്ദമാകണം. എന്നാല്‍ ആ വിസില്‍ പക്ഷപാതത്തിന്റെ പ്രതിധ്വനിയായി കേള്‍ക്കപ്പെടാന്‍ തുടങ്ങുമ്പോള്‍, മൈതാനം ഒരു കളിക്കളമല്ലാതാകുന്നു, സംശയങ്ങളുടെ കോടതി മുറിയായി മാറുന്നു.
ലോകകപ്പ് ചരിത്രം അതിന് സാക്ഷിയാണ്. ചില വിജയങ്ങള്‍ കൈയടികളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ചില കിരീടങ്ങള്‍ സ്വര്‍ണത്തേക്കാള്‍ ഭാരമുള്ള ആരോപണങ്ങളുടെ നിഴലില്‍ തിളങ്ങിയിട്ടുണ്ട്. 1978-ലെ രാഷ്‌ട്രീയ സംശയങ്ങളില്‍ നിന്ന് 1986-ലെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ വരെ, 1990-ലെ ‘ഹോളി വാട്ടര്‍’ വിവാദത്തില്‍ നിന്ന് ഇന്നത്തെ വാര്‍ ചര്‍ച്ചകളിലേക്കും നീളുന്ന ആ സംശയരേഖ വീണ്ടും അര്‍ജന്റീനയുടെ പേരില്‍ എത്തിനില്‍ക്കുകയാണ്. സത്യമെന്താണെന്ന് ചരിത്രം വിധിക്കട്ടെ. പക്ഷേ, ഫുട്ബോളിന്റെ വിശുദ്ധിയെക്കാള്‍ വലിയൊരു ടീമും, ഒരു താരവും, ഒരു കിരീടവുമില്ല എന്ന സത്യം ഓരോ വിവാദവും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കാരണം, കളി ജയിക്കുന്നതിലും മഹത്തായത് കളിയോടുള്ള വിശ്വാസം ജയിക്കുന്നതാണ്. അത് ഇവിടെ തകര്‍ന്നിരിക്കുകയാണ്. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരായ മത്സരത്തില്‍ റഫറിയുടെ പെരുമാറ്റം പക്ഷപാദപരമായിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മത്സരത്തിലെ ഓരോ സംഭവങ്ങളും നിരീക്ഷിച്ചാല്‍ മനസിലാകുന്നതും അതുതന്നെ. അര്‍ജന്റീന-ഈജിപ്ത് മത്സരത്തില്‍ റഫറിയുടെ തീരുമാനത്തിനെതിരേ മുന്‍ ഇംഗ്ലീഷ് താരങ്ങളായ റോബ് ഗ്രീന്‍, അലന്‍ ഷിയറര്‍, ഇയാന്‍ റൈറ്റ്, ജെയ്‌മി കാരഗര്‍ എന്നിവര്‍ പരോക്ഷമായി രംഗത്തെത്തി. റഫറിയുടെ നിര്‍ണായക തീരുമാനങ്ങളില്‍ വ്യക്തതയില്ലായിരുന്നുവെന്ന് ഇവര്‍ വിലയിരുത്തി. എല്ലാവരും എല്ലാം കണ്ടതല്ലേ എന്നായിരുന്നു ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയുടെ പ്രതികരണം.
എന്തായിരുന്നു സംശയങ്ങള്‍ക്ക് അടിസ്ഥാനം?
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കെതിരേ ആരും പ്രതീക്ഷിക്കാത്ത ഒരു പ്രകടനം ഈജിപ്ത് കാഴ്ചവച്ചു. ആദ്യ പകുതിയില്‍ 1-0ന് മുന്നിട്ടുനിന്ന ശേഷം 58-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. സ്വന്തം ബോക്‌സിന് സമീപത്തുനിന്നു പന്തുമായി വലതുവിങ്ങിലൂടെ മുന്നേറിയ ഈജിപ്ത് താരം ഹസീം ഹസന്‍ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍മാരെയും വെട്ടിച്ച് മധ്യവര പിന്നിട്ട ശേഷം പന്ത് സലായ്‌ക്ക് കൈമാറി. ബോക്‌സിനകത്തുവച്ച് സിക്കോയ്‌ക്ക് നല്‍കിയ പാസ് സിക്കോ മനോഹരമായി ഫിനിഷ് ചെയ്തു. എന്നാല്‍, ഹസിം ഹസന്‍ പന്ത് കൈപ്പറ്റുന്നതിനു മുമ്പ് അര്‍ജന്റൈന്‍ താരത്തെ ഫൗള്‍ ചെയ്തു എന്ന് വാര്‍ പരിശോധനയിലൂടെ ഫ്രഞ്ച് റഫറി ഫ്രാന്‍സ്വാ ലെറ്റെക്സി വിധിയെഴുതി. ഒരിക്കലും നീതീകരിക്കാനാവാത്ത റഫറിയുടെ പിഴവായി ഈ തീരുമാനത്തെ ഫുട്ബോള്‍ പണ്ഡിതര്‍ വിധിയെഴുതി. പിന്നീട് 67-ാം മിനിറ്റിലും ഈജിപ്ത് സ്‌കോര്‍ ചെയ്തു. രണ്ടാം ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ 3-0 എന്ന ശക്തമായ ലീഡ് നേടി ഈജിപ്ത് മുന്നിലെത്തിയേനെ. ഫുട്ബോള്‍ ഒരു മെന്റല്‍ ഗെയിം കൂടിയാണ്. അതുകൊണ്ട് തന്നെ 0-3ന് ലീഡ് വഴങ്ങിയാല്‍ ഒരു തിരിച്ചുവരവ് ഏതൊരു ടീമിനും അല്‍പ്പം പ്രയാസകരമായ കാര്യമാണ്. ഗോള്‍ നിരസിക്കാന്‍ മാത്രം ഗൗരവമായ ഫൗള്‍ അതില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തൊട്ടുപിന്നാലെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി അനുവദിച്ചില്ല. വാര്‍ പരിശോധനയ്‌ക്കു പോലും റഫറി മുതിര്‍ന്നില്ല. ഇവിടെനിന്നുള്ള അര്‍ജന്റീനയുടെ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ അര്‍ജന്റീനയുടെ ആദ്യ ഗോളും പിറന്നു. ചുവപ്പുകാര്‍ഡ് വരെ നല്‍കാന്‍ പാകത്തിനുള്ള ഫൗളുകള്‍ റഫറി കണ്ടില്ലെന്നു നടിച്ചു. പിന്നീടെല്ലാം അര്‍ജന്റീനയ്‌ക്ക് അനുകൂലമായി. മെസിയുടെയും സംഘത്തിന്റെയും അത്യുജ്വല പ്രകടനമികവില്‍ ഈജിപ്തിനെ മലര്‍ത്തി ക്വാര്‍ട്ടറിലേക്ക്. ഈ സംഭവങ്ങളില്‍ ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയ്‌ക്ക് ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ട്. കോച്ച് ഹൊസം ഹസന്‍ ‘റഫറിയുടെ തീരുമാനങ്ങള്‍ മത്സരഫലം മാറ്റിമറിച്ചു’ എന്ന് ആരോപിച്ചു.
വാര്‍ ഉപയോഗത്തിലെ ഇരട്ട മാനദണ്ഡത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ ലോകകപ്പിലുടനീളം അര്‍ജന്റീനയ്‌ക്ക് തിരിച്ചടിയാകാവുന്ന ചില സംഭവങ്ങള്‍ വാര്‍ വിശദമായി പരിശോധിച്ചില്ല. എതിര്‍ടീമുകള്‍ നേടിയ ഗോളുകള്‍ക്ക് മുമ്പുള്ള ചെറിയ ഫൗളുകള്‍ വരെ പരിശോധിച്ച് ഇടപെട്ടു. ഇതാണ്’ഒരേ മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാക്കിയില്ല’ എന്ന ആരോപണത്തിന് ആക്കം കൂട്ടിയത്.
ചരിത്രം പറയുന്നത്
അര്‍ജന്റീന 1978ല്‍ നേടിയ ലോകകിരീടമക്കം സംശയനിഴലിലുണ്ട്. പട്ടാള ഭരണകൂടം ഇടപെട്ട് ലോകകപ്പിന്റെ അന്തസത്തയെ ചോദ്യം ചെയ്തുകൊണ്ട് അര്‍ജന്റീനയ്‌ക്കായി കിരീടം ദാനം നല്‍കിയതായാണ് ആരോപണം ഉയര്‍ന്നത്. അതില്‍ ഒരു നിര്‍ണായക മത്സരത്തിന്റെ ഫലം ഇങ്ങനെയായിരുന്നു, അര്‍ജന്റീന പെറുവിനെ 6-0ന് പരാജയപ്പെടുത്തി. രണ്ടാം ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയ്‌ക്ക് ഫൈനലിലെത്താന്‍ പെറുവിനെ നാല് ഗോളിന്റെ വ്യത്യാസത്തില്‍ തോല്‍പ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
ബ്രസീല്‍ അതിന് മുമ്പ് പോളണ്ടിനെ തോല്‍പ്പിച്ച് മികച്ച ഗോള്‍വ്യത്യാസം നേടിയിരുന്നു. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അര്‍ജന്റീന ഫൈനലിലെത്തൂ. ആ മത്സരത്തിന്റെ തലേ രാത്രിയില്‍ ചിലത് സംഭവിച്ചു. അര്‍ജന്റീനന്‍ ഭരണാധികാരിയായ ഹോര്‍ജെ റഫേല്‍ വിഡലയും ഹെന്‍ട്രി കിസിംഗറും പെറു ഡ്രസ്സിംഗ് റൂമിലെത്തി ഡീല്‍ ഉറപ്പിച്ചു. നയതന്ത്രതലത്തില്‍ത്തന്നെ ഹോര്‍ജെ റഫേല്‍ വിഡല ഇടപെട്ടുവത്രേ. പെറു ഭരണാധികാരിയുമായി ചില രഹസ്യ ധാരണകളുണ്ടാക്കി. വലിയ രാഷ്‌ട്രീയ സമ്മര്‍ദമാണ് അര്‍ജന്റൈന്‍ ഭരണകൂടം ചെലുത്തിയത്. ധാന്യവിതരണവും സാമ്പത്തിക സഹായവും തടവുകാരുടെ കൈമാറ്റവും ഉള്‍പ്പെട്ട രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍. എന്നാല്‍, ഈ മത്സരം ഒത്തുകളിയായിരുന്നുവെന്ന് തെളിയിക്കുന്ന അന്തിമ നിയമപരമായ തെളിവ് ഇന്നുവരെ പുറത്തുവന്നിട്ടില്ല. അര്‍ജന്റീന കിരീടം ചൂടിയ 1986 ലോകകപ്പിലും വിവാദങ്ങളൊഴിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറഡോണ കൈകൊണ്ട് പന്ത് തട്ടി ഗോള്‍ നേടി. റഫറിയും ലൈന്‍സ്മാനും അത് കണ്ടില്ല. ഗോള്‍ അനുവദിച്ചു. പിന്നീട് മറഡോണ തന്നെയാണ് അതിനെ ‘കുറച്ച് മറഡോണയുടെ തലയും കുറച്ച് ദൈവത്തിന്റെ കൈയും’ എന്ന് വിശേഷിപ്പിച്ചത്. ഇത് നിയമവിരുദ്ധ ഗോള്‍ ആയിരുന്നുവെന്ന് പിന്നീട് എല്ലാവരും അംഗീകരിച്ചു.
ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇതിനെ ‘ലോകകപ്പ് മോഷണം’ എന്നാണ് വിശേഷിപ്പിച്ചത്.
ഹോളി വാട്ടര്‍
1990 ജൂണ്‍ 24-ന് ഇറ്റലിയിലെ ടൂറിനില്‍ നടന്ന ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരേ മുന്നേറ്റംകൊണ്ടും പന്തിന്റെ നിയന്ത്രണം കൊണ്ടും ബ്രസീല്‍, ആധിപത്യം നേടി. ബ്രാങ്കോ എന്ന മധ്യനിരതാരത്തിന്റെ അപാര മികവും കണ്ടു. എന്നാല്‍, ഡിയേഗോ മറഡോണ നടത്തിയ അതുല്യ മുന്നേറ്റത്തില്‍ നിന്ന് ക്ലൗഡിയോ കനീജിയ വിജയഗോള്‍ നേടി. അര്‍ജന്റീന 1-0ന് ജയിച്ചു. വിവാദം നാണക്കേടുണ്ടാക്കിയ വിജയമായിരുന്നു ഇത്. മത്സരത്തിനിടെ ബ്രസീലിന്റെ ബ്രാങ്കോ ദാഹമകറ്റാന്‍ അര്‍ജന്റീനയുടെ ബെഞ്ചില്‍ നിന്നുള്ള ഒരു വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ചു. തുടര്‍ന്ന് തനിക്ക് അസാധാരണമായ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. അതില്‍ ഉറക്കമരുന്നോ മയക്കുമരുന്നോ കലര്‍ത്തിയിരുന്നുവെന്നാണ് തന്റെ സംശയമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഈ ആരോപണം തെളിയിക്കപ്പെട്ടില്ല. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം മറഡോണ തന്നെ സത്യം വെളിപ്പെടുത്തി. 2005-ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കവെ ബ്രാങ്കോയ്‌ക്ക് നല്‍കിയ ബോട്ടിലില്‍ ‘വിശേഷമായ മിശ്രിതം’ ഉണ്ടായിരുന്നുവെന്ന് മറഡോണ സൂചിപ്പിച്ചു.
തുടര്‍ന്ന് അര്‍ജന്റീന ടീമിലെ ഫിസിയോതെറാപ്പിസ്റ്റായ മിഗ്വെല്‍ ഡി ലോറന്‍സോയും ഒരു അഭിമുഖത്തില്‍ ബോട്ടിലില്‍ ശാന്തമരുന്ന് (ട്രാംക്വിലൈസര്‍) കലര്‍ത്തിയിരുന്നുവെന്ന് അവകാശപ്പെട്ടു. അത് തെറ്റിച്ച് ബ്രാങ്കോയ്‌ക്ക് കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വെളിപ്പെടുത്തലുകളാണ് പിന്നീട് ഹോളി വാട്ടര്‍ അല്ലെങ്കില്‍ ഹോളി വാട്ടര്‍ ബോട്ടില്‍ വിവാദമായി പ്രശസ്തമായത്. ഫിഫ ഈ സംഭവത്തില്‍ ഔദ്യോഗിക ശിക്ഷാനടപടികളൊന്നും സ്വീകരിച്ചില്ല. മത്സരസമയത്ത് പരിശോധനയോ ലാബ് തെളിവുകളോ ഉണ്ടായിരുന്നില്ല. പിന്നീട് വന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും നിയമനടപടികളിലേക്ക് അത് നീങ്ങിയില്ല.
















