തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് തടഞ്ഞ നഗരസഭ ജീവനക്കാരെ ആക്രമിച്ച പ്രധാന പ്രതി പൊട്ടൻ ഷമീർ പിടിയിലായി. സിപിഎം ചാല ഏരിയ സെക്രട്ടറി സുന്ദറിന്റെ വലം കൈ ആണ് പൊട്ടൻ ഷമീർ. നഗരത്തിൽ മുഴുവൻ മാലിന്യം വലിച്ചെറിഞ്ഞ് ബിജെപി ഭരണം മോശം ആണെന്ന പ്രതീതി സൃഷ്ടിക്കാൻ ഉള്ള സിപിഎം നീക്കം ആണ് പൊളിഞ്ഞത്.
നഗരത്തെ മനഃപൂർവം മലിനമാക്കി ഭരണസംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് മേയർ വി.വി രാജേഷ് ചൂണ്ടിക്കാട്ടി. ഷമീറിന് സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. ഷമീറിനൊപ്പം സിപിഎമ്മിന്റെ ചാല ഏരിയാ സെക്രട്ടറി സുന്ദർ നിൽക്കുന്ന ചിത്രവും മേയർ പുറത്തുവിട്ടു. സംഭവത്തിൽ പിടിയിലായ ഷമീർ അനധികൃതമായി മാലിന്യം ശേഖരിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ജലാശയങ്ങളിലുമായി തള്ളിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസ് അന്വേഷണം ശക്തമായതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. മാലിന്യം തള്ളുന്ന സംഭവം കണ്ടെത്തി തടയാൻ ശ്രമിച്ച നഗരസഭാ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം വാഹനം ഇടിപ്പിച്ച സംഭവവും ഇതേ ശൃംഖലയുടെ ഭാഗമാണ്. ഉദ്യോഗസ്ഥന്റെ ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലായിരുന്നു ആക്രമണമെന്നതിനാൽ സംഭവവും ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന്റെ പേരിൽ സിപിഎം മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മേയർ കുറ്റപ്പെടുത്തി. തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആറു മാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ സിപിഎം മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മേയർ പറഞ്ഞു.















